ഹിന്ദുവിന് വേണ്ടി പറഞ്ഞാല്‍ ആര്‍എസ്എസെന്ന് മുദ്രകുത്തും; അര്‍ധ നാരീശ്വര സങ്കല്‍പ്പം നിലനില്‍ക്കുന്ന ഭാരതത്തില്‍ പുരാതന കാലം മുതല്‍ക്ക് സ്ത്രീകള്‍ക്ക് തുല്യത ഉണ്ടായിരുന്നു; ഇന്നത്തെ വിദ്യാഭ്യാസം റാങ്ക് നേടാന്‍ വേണ്ടി മാത്രമുള്ളതെന്നും പ്രീതി നടേശന്‍

ഹിന്ദുവിന് വേണ്ടി പറഞ്ഞാല്‍ ആര്‍എസ്എസെന്ന് മുദ്രകുത്തും

Update: 2025-02-09 08:11 GMT

കോഴഞ്ചേരി: ഹിന്ദു സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാല്‍ അവരെ ആര്‍ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുവെന്ന് എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ അഭിപ്രായപ്പെട്ടു. 113-ാമത് അയിരൂര്‍ ഹിന്ദുമത പരിഷത്തില്‍ നടന്ന വനിതാ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു പ്രീതീ നടേശന്‍.

ഇന്നത്തെ വിദ്യാഭ്യാസം റാങ്ക് നേടാന്‍ വേണ്ടി മാത്രമുള്ളതാണെന്നും മാതാപിതാ ഗുരു ദൈവം എന്നൊക്കെയുള്ള ഭാരതീയ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കാതെയുള്ള വിദ്യാഭ്യാസ രീതിയുടെ ദൂഷ്യഫലങ്ങള്‍ സമൂഹത്തില്‍ പ്രകടമാണെന്നും പ്രീതി നടേശന്‍ പറഞ്ഞു. ഭാരതത്തില്‍ സ്ത്രീ സമത്വത്തിന് വിദേശികളെ കണ്ട് പഠിക്കേണ്ടതില്ല. അര്‍ധ നാരീശ്വര സങ്കല്‍പ്പം നിലനില്‍ക്കുന്ന ഭാരതത്തില്‍ പുരാതന കാലം മുതല്‍ക്ക് സ്ത്രീകള്‍ക്ക് തുല്യത ഉണ്ടായിരുന്നു. എല്ലാത്തിലും ഈശ്വരനെ കാണുന്ന സനാതന ധര്‍മ്മത്തില്‍ ഭേദചിന്തകള്‍ക്ക് സ്ഥാനമില്ല.

എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകണം. സമുഹത്തെ രൂപപ്പെടുത്തുന്നതില്‍ അമ്മമാര്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും പ്രീതി നടേശന്‍ അഭിപ്രായപ്പെട്ടു. ഹിന്ദു സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാല്‍ അവരെ ആര്‍.എസ്.എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ധര്‍മ്മോത്സവ് പബ്ലിക്കേഷന്‍സിന്റെ ശ്രീനാരായണ ധര്‍മ്മം എന്ന പുസ്തകം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ക്ക് നല്‍കിക്കൊണ്ട് പ്രീതി നടേശന്‍ പ്രകാശനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ശക്തിപാദ ആശ്രമത്തിലെ സ്വാമിനി ദിവ്യാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. മാനസ സരോവര്‍ പുനര്‍ജനി ഡയറക്ടര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് രഞ്ജു എം. പിള്ള, ഹിന്ദുമത മഹാമണ്ഡലം എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായ രത്നമ്മ വി. പിള്ള, രമാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News