സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സര്‍ക്കാര്‍ ദ്രോഹിക്കുന്നു; മാധ്യമങ്ങളെ കാണുമ്പോള്‍ അപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുകയാണ് ഗതാഗത മന്ത്രി; സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സര്‍ക്കാര്‍ ദ്രോഹിക്കുന്നു

Update: 2025-05-31 10:29 GMT

കണ്ണൂര്‍: സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ബസ് ഉടമകളെ അന്യായമായി ദ്രോഹിക്കുകയാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് സംസ്ഥാന ഭാരവാഹികള്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമെഴ്‌സ് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇനിയും ഈ നില തുടരാനാവില്ല. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം ആരംഭിക്കും. മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുമായി ആലോചിച്ച് അനിശ്ചിത കാല സമരം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബസ് വ്യവസായ രംഗംവിവിധങ്ങളായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും ഈക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഗതാഗത മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും പ്രതിഷേധ പരിപാടികള്‍ നടത്തിയിട്ടും പരിഹാരമായില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യ ബസ് വ്യവസായത്തിന്റെ നിലനില്‍പിനും അടിയന്തിരാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി അനിശ്ചിത കാല സമരം പ്രഖ്യാപിക്കുവാന്‍ ബസുടമകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ ഗതാഗത വകുപ്പിന്റെ പുതിയ ഉത്തരവും ബസ്സുടമകളെ ബുദ്ധിമുട്ടിക്കുകയാണ്. ആര്‍.ടി ഓഫീസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാധ്യമങ്ങളെ കാണുമ്പോള്‍ അപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി 'ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് മന്ത്രി പ്രഖ്യാപിക്കുന്നത്. നേരത്തെ ഓട്ടോറിക്ഷയില്‍ സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ പണം യാത്രക്കാര്‍ കൊടുക്കേണ്ടെന്ന ഉത്തരവിട്ടു. എന്നാല്‍ അതു നടപ്പിലാക്കാനാവാതെ പൊളിഞ്ഞത് നാം കണ്ടതാണ്.

വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കിയിട്ടില്ല. 14 വര്‍ഷം മുന്‍പത്തെ നിരക്കാണ് ഇപ്പോഴും ഉള്ളത്. ദീര്‍ഘ ദൂര - ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാത്തതും ഇ ചലാന്‍ വഴി ഭീമമായ പിഴ ചുമത്തുന്നതും ബസ് വ്യവസായത്തെ തകര്‍ക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. നാല്‍പതു വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വീസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറുകയാണ് ഇതു സംബന്ധിച്ച ഹൈകോടതി ഉത്തരവ് നടപ്പിലാക്കുന്നില്ല.

ഗത്യന്തരമില്ലാതെയാണ് സ്വകാര്യ ബസ് പണിമുടക്ക് നടത്തുന്നത്. അല്ലെങ്കില്‍ ബസ് വ്യവസായം തന്നെ ഇല്ലാതാവും. 23 വര്‍ഷം മുന്‍പ് 34000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത് ഇപ്പോള്‍ എട്ടായിരമായി ചുരുങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ ഈ വ്യവസായം തന്നെ ഇല്ലാതാവുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ബസ് തൊഴിലാളികള്‍ക്ക് ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് തെളിയിക്കുന്ന പൊലിസ് ക്‌ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തൊഴിലാളികളെ പൊതു സമൂഹത്തില്‍ അപമാനിക്കുന്നതിനാണ്. ക്രിമിനലുകള്‍ ജോലി ചെയ്യുന്നത് സ്വകാര്യ ബസ് മേഖലയിലല്ല.

ഇതിനായി 800 രൂപ ഈടാക്കി സര്‍ക്കാര്‍ ദ്രോഹിക്കുമ്പോള്‍ ഈ തൊഴില്‍ മേഖലയിലേക്ക് ആളുകളെ കിട്ടാതാവുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നേന്‍, സംസ്ഥാന ഭാരവാഹികളായ കെ സത്യന്‍, രാജ് കുമാര കരുവാരത്, വിജയകുമാര്‍, ഗംഗാധരന്‍, പി പി മോഹനന്‍ പങ്കെടുത്തു.

Tags:    

Similar News