റഫാല്‍ പോര്‍ വിമാനഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു; ദസോ ഏവിയേഷന്റെയും ടാറ്റ ഗ്രൂപ്പിന്റെയും കരാറിന്റെ ഭാഗായി ഹൈദരാബാദില്‍ നിര്‍മ്മാണ ശാല; 2028 ല്‍ വിമാന ഉടലിന്റെ ആദ്യഭാഗങ്ങള്‍ പുറത്തിറക്കും; ഫ്രാന്‍സിന് പുറത്ത് റഫാല്‍ ഫ്യൂസെലേജ് നിര്‍മ്മിക്കുന്നത് ഇതാദ്യം

റഫാല്‍ പോര്‍ വിമാനഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു

Update: 2025-06-05 12:27 GMT

ന്യൂഡല്‍ഹി: റഫാല്‍ പോര്‍ വിമാനങ്ങളുടെ ചില ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഫാല്‍ നിര്‍മ്മാതാക്കളായ ദസോ ഏവിയേഷനും, ടാറ്റ ഗ്രൂപ്പും തമ്മില്‍ കരാര്‍ ഒപ്പിട്ടു. പങ്കാളിത്ത കരാറിന്റെ ഭാഗമായി ഹൈദരാബാദില്‍ നിര്‍മ്മാണ ശാല സ്ഥാപിക്കും.


ദസ്സോ ഏവിയേഷനും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും തമ്മിലാണ് ഇതുമായി ബന്ധപ്പെട്ട നാലുകരാറുകള്‍ ഒപ്പുവച്ചത്. റഫാല്‍ പോര്‍ വിമാനത്തിന്റെ ഉടല്‍ അടക്കമുള്ള നിര്‍മ്മാണത്തിനാണ് കരാറായത്.


ഫ്യൂസെലേജിന്റെ ആദ്യഭാഗങ്ങള്‍ 2028 ഓടെ നിര്‍മ്മാണ ശാലയില്‍ നിന്ന് പുറത്തുവിടും. ഓരോ മാസവും പൂര്‍ണമായ രണ്ടുഫ്യൂസെലേജുകള്‍ ഇവിടെ നിന്ന് വിതരണം ചെയ്യും.

ഇതാദ്യമായാണ് റഫാല്‍ ഫ്യൂസെലേജ് ഫ്രാന്‍സിന് പുറത്ത് നിര്‍മ്മിക്കുന്നത്. തങ്ങളുടെ വിതരണ ശൃംഖല ശക്തമാക്കുന്നതിന്റെ നിര്‍ണായക ചുവട് വയ്പ്പാണെന്ന് ദസ്സോ ഏവിയേഷന്‍ അറിയിച്ചു. 110 വിവിധോദ്ദേശ്യ റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള വമ്പന്‍ കരാര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതില്‍ കരാര്‍ ദസ്സോയ്ക്ക് ലഭിച്ചാല്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാനുള്ള സാധ്യതയ്ക്കും ഈ കരാര്‍ വേഗം കൂട്ടും. നിലവില്‍ ഇന്ത്യന്‍ വ്യോമസേന 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം നാവികസേനയ്ക്ക് വേണ്ടി 26 റഫാല്‍-എം വിമാനങ്ങളും ഇന്ത്യ വാങ്ങുന്നുണ്ട്.

മെയ്ക്് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ പദ്ധതികളോടുളള ദസോയുടെ പ്രതിജ്ഞാബദ്ധതയാണ് കരാര്‍ സൂചിപ്പിക്കുന്നതെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News