ജയിലില്‍ കഴിയുമ്പോഴും ഒരേകാര്യം മാത്രം മനസില്‍: പുരുഷ കമ്മീഷന്‍; രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതോടെ ഡ്രിപ്പിടാന്‍ ആശുപത്രിയിലേക്ക് മാറ്റി; 48 മണിക്കൂറായി വെള്ളം കുടിച്ചിട്ടെന്നും തനിക്കെതിരെ കള്ളക്കേസെന്നും വിളിച്ചുപറഞ്ഞ് രാഹുല്‍; വെള്ളവും ആഹാരവും കഴിക്കുന്നില്ലെന്ന് ഭാര്യ ദീപ ഈശ്വറും

രാഹുല്‍ ഈശ്വര്‍ ആശുപത്രിയില്‍

Update: 2025-12-03 11:18 GMT

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരം തുടരുന്നതിനിടെയും സംസാരിച്ചുകൊണ്ടിരിക്കുന്നത് പുരുഷ കമ്മീഷനെ കുറിച്ചാണ്. ജയിലില്‍ നിരാഹാരം തുടര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും, തുടര്‍ന്ന് ക്ഷീണം കാരണം ഡ്രിപ്പിടാനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എല്ലാം പൊലീസ് ഉണ്ടാക്കുന്ന കള്ളെേക്കസന്ന് വാദിച്ച രാഹുല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുകയും ചെയ്തു.

'പൊലീസുകാരുണ്ടാക്കുന്നതല്ലേ, എനിക്കെതിരെ കള്ളം പറയാന്‍ മടിയില്ലാത്ത പൊലീസ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കള്ളം പറയില്ലേ? ഒരുകാര്യം കൂടി, പൊലീസ് എനിക്ക് എതിരെ കള്ളം പറഞ്ഞതാണ് നോട്ടീസ് തന്നിട്ടില്ല.മെന്‍സ് കമ്മീഷന്‍...എനിക്കെതിരെ കള്ളക്കേസാണ്. 48 മണിക്കൂറായി വെള്ളം കുടിച്ചിട്ട് എനിക്കെതിരെ കള്ളക്കേസാണ്.'-കോടതിയില്‍ നിന്ന് കൊണ്ടുപോകുന്നതിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുല്‍ വെളളവും ആഹാരവും കഴിക്കുന്നില്ലെന്ന് ഭാര്യ ദീപ ഈശ്വറും മാധ്യമങ്ങളോട് പറഞ്ഞു.

' കോടതിയില്‍, പൊലീസ് ആക്ച്വലി ഇന്ന് കസ്റ്റഡി അപ്ലൈ ചെയ്യാന്‍ വേണ്ടിയാണ് കോടതിയില്‍ ഹാജരാക്കിയത്. മൂന്നുദിവസത്തെ കസ്റ്റഡിയാണ് ചോദിച്ചിരിക്കുന്നത്. മൂന്നുദിവസത്തെ കസ്റ്റഡി ഡിവൈസസ് എല്ലാം പരിശോധിക്കാനും, ഓഫീസൊക്കെ പരിശോധിക്കാനും വേണ്ടിയാണെന്നാണ് പറഞ്ഞത്. നമ്മള്‍ ആര്‍ഗ്യു ചെയ്തത് എന്താണന്ന് വച്ചാല്, മൂന്നുദിവസത്തെ കസ്റ്റഡി ആവശ്യമില്ല എന്നുപറഞ്ഞു. അവര്‍ പറയുന്നത്, ഇനി പബ്ലിഷ് ചെയ്യാത്ത വീഡിയോസ് ഉണ്ടാകുമോ എന്നു നോക്കാനൊക്കെയാണെന്നാണ്. എനിക്ക് തോന്നുന്നില്ല, അതൊക്കെ വാലിഡാണെന്ന്. കോടതി പറഞ്ഞു, ഒരു വണ്‍ ഡേ, നാളെ വൈകിട്ട് അഞ്ചുമണി വരെ കസ്റ്റഡി എന്നുപറഞ്ഞു. ജാമ്യാപേക്ഷ ഇനി മൂവ് ചെയ്യുകയേയുളളു. കസ്റ്റഡി തീരുമ്പോള്‍ ജാമ്യാപേക്ഷ നല്‍കാമെന്നാണ് തീരുമാനം.

രാഹുല്‍ ജയിലില്‍ നിരാഹാരം തുടരുകയാണ്. ഫുഡും വാട്ടറും രണ്ടു ഇന്‍ടേക്കില്ല. വെള്ളവും ആഹാരവും കഴിക്കുന്നില്ല. അപ്പോള്‍ എനിക്ക് തോന്നുന്നത് അതാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. ഡോക്ടറുടെ സൂപ്പര്‍വിഷന്‍ വേണമെന്ന് പറഞ്ഞിട്ടുണ്ട് '-ദീപ ഈശ്വര്‍


അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്നലെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. താന്‍ നിരാഹാര സമരത്തിലാണെന്ന് രാഹുല്‍ ഈശ്വര്‍ ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് മാറ്റിയത്. ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകുന്നേരം 5 മണി വരെയാണ് തിരുവനന്തപുരം കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടപ്പോള്‍, സംഭവത്തിലെ ഗൂഢാലോചന വിശദമായി പരിശോധിക്കണമെന്നും രാഹുല്‍ ഈശ്വറിന്റെ ഓഫീസ് പരിശോധിക്കണമെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസില്‍ റിമാന്‍ഡിലായ ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ പ്രതിഷേധിച്ച് നിരാഹാര സമരം തുടരുകയായിരുന്നു. ക്ഷീണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ഡ്രിപ്പ് നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനുള്ള കുറ്റം താന്‍ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. പരാതിക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ താന്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അദ്ദേഹം ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Tags:    

Similar News