മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം; പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കേണ്ടതുണ്ട്; ഈ വിവരങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയില്‍ പറയുന്നു; പാലക്കാട്ടെ ഫ്‌ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം

മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം

Update: 2025-12-02 07:43 GMT

തിരുവനന്തപുരം: നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവേ പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ പറയുന്നത്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്.

ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ഈ വിവരങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയില്‍ പറയുന്നു.രാഹുലിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. അതേസമയം, അന്വേഷണ സംഘം രാഹുലിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി.കെയര്‍ടേക്കറുടെ ഫ്‌ലാറ്റില്‍ എത്തിയാണ് മൊഴി എടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ കെയര്‍ടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലാണ് എസ്‌ഐടി. സിസി ടിവി സംവിധാനത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കെയര്‍ടേക്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് 4.30 ന് ഫ്‌ലാറ്റില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുല്‍ വ്യാഴാഴ്ച വൈകിട്ട് ഫ്‌ലാറ്റില്‍ എത്തിയതിനെ കുറിച്ച് അറിവില്ലെന്നുമാണ് മൊഴി.ചുവന്ന പോളോ കാര്‍ രണ്ടാഴ്ചയായി ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നെന്നും വ്യാഴാഴ്ചയ്ക്ക് ശേഷം കാര്‍ ഫ്‌ലാറ്റില്‍ വന്നിട്ടില്ലെന്ന് മൊഴിയിലുണ്ട്. മൂന്ന് കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി മാറി ഉപയോഗിച്ചിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം ബലാത്സംഗ-ഭ്രൂണഹത്യ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് പിന്നാലെ ജയിലിലേക്ക് പോകുന്നവരുടെ എണ്ണം കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്ന് ദിവസത്തിനിടയില്‍ സംസ്ഥാന വ്യാപകമായി 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കണ്ണൂരില്‍ സുനില്‍മോന്‍ കെ എം എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്ക് എതിരെ ആണ് കേസ് എടുത്തത്. അതിജീവിതയുടെ ഫോട്ടോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് നടപടി. എറണാകുളം സൈബര്‍ പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റസാഖ് പി എ, രാജു വിദ്യകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഐ ടി ആക്ട് പ്രകാരം കേസ് എടുത്തത്. ചില കേസുകളില്‍ ജാമ്യമില്ല വകുപ്പും ചുമത്തിയിട്ടുണ്ട്. അതിജീവിതയെ സൈബര്‍ ഇടതില്‍ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം.

Tags:    

Similar News