രാഹുല്‍ ഒളിവില്‍ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രം ഡിവിആറില്‍ നിന്ന് അപ്രത്യക്ഷമായി; അപ്പാര്‍ട്ട്‌മെന്റ് കെയര്‍ടേക്കറെ സ്വാധീനിച്ചോ, ഭീഷണിപ്പെടുത്തിയോ ദൃശ്യങ്ങള്‍ നീക്കിയോ? കെയര്‍ ടേക്കറെ ചോദ്യം ചെയ്ത് എസ്‌ഐടി; ഫ്‌ലാറ്റില്‍ നിന്നും മുങ്ങിയത് ചുവന്ന പോളോ കാറിലെന്നും വിവരം

രാഹുല്‍ ഒളിവില്‍ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രം ഡിവിആറില്‍ നിന്ന് അപ്രത്യക്ഷമായി

Update: 2025-12-01 10:32 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ ഫ്‌ലാറ്റ് കെയര്‍ ടേക്കറെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. രാഹുല്‍ താമസിച്ചിരുന്ന പാലക്കാട് കുന്നത്തൂര്‍മേട്ടിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ കെയര്‍ ടേക്കറെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്തത്.

സിസിടിവി ദൃശ്യങ്ങള്‍ എവിടെപ്പോയി?

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രമാണ് ഫ്‌ലാറ്റിലെ ഡിവിആറില്‍ (DVR) നിന്ന് അപ്രത്യക്ഷമായത്. ഇതാണ് കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് വലിയ സംശയം ജനിപ്പിച്ചത്. അപ്പാര്‍ട്ട്‌മെന്റ് കെയര്‍ ടേക്കറെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ രാഹുല്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യിച്ചെന്നാണ് നിലവിലെ സംശയം.

രാഹുല്‍ ഫ്‌ലാറ്റില്‍ നിന്നും പോയ സമയം, ഉപയോഗിച്ച വാഹനം, ഒപ്പമുണ്ടായിരുന്നവര്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്താനായിരുന്നു അന്വേഷണ സംഘം ശ്രമിച്ചത്. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഡി.വി.ആര്‍. നിലവില്‍ എസ്.ഐ.ടി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചുവന്ന പോളോ കാറില്‍ ഒളിവില്‍ പോയി, സിനിമാ താരത്തിന്റെ വാഹനമെന്ന് സൂചന

രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കവെ നിര്‍ണായകമായ ചില വിവരങ്ങള്‍ പുറത്തുവന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കണ്ണാടിയിലുള്ള ഫ്‌ലാറ്റില്‍ നിന്നും മുങ്ങിയത് ചുവന്ന പോളോ കാറിലാണ് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഈ ചുവന്ന കാര്‍ ഒരു സിനിമാ താരത്തിന്റേതാണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതിയായ ജോബി ജോസഫും രാഹുലിനൊപ്പം കാറില്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന.

മറ്റ് ചോദ്യം ചെയ്യലുകള്‍

രാഹുലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം, ഡ്രൈവര്‍ എന്നിവരെയും എസ്.ഐ.ടി. ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മെയില്‍ ഫ്‌ലാറ്റില്‍ വെച്ച് രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. രാഹുലിനെ കണ്ടെത്താനായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും മറ്റ് ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News