മുഖമില്ലാത്ത ആളുകള്‍ ഓരോ മാസവും ഓരോ കാര്യങ്ങള്‍ പറയുന്നു; ഞാനോ പാലക്കാട്ടെ ജനങ്ങളോ ഇത് മുഖവിലക്കെടുക്കുന്നില്ല; എത്രകാലമായി ഇത്തരം അധമമായ കാര്യങ്ങള്‍ പറയുന്നു; പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടൂ; സൈബര്‍ ലോകത്തെ വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

മുഖമില്ലാത്ത ആളുകള്‍ ഓരോ മാസവും ഓരോ കാര്യങ്ങള്‍ പറയുന്നു

Update: 2025-07-28 10:59 GMT

തിരുവനന്തപുരം: തന്നെ ലക്ഷ്യമായി സൈബര്‍ ലോകത്ത് നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇടതു സൈബറിടങ്ങളില്‍ ഒരു മാധ്യമപ്രവര്‍ത്തകയുമായി ചേര്‍ത്തു വെച്ചു കൊണ്ടുള്ള സങ്കല്‍പ്പ പ്രചരണത്തിനാണ് രാഹുല്‍ മറുപടി നല്‍കിയത്.

തനിക്കെതിരെ എത്രകാലമായി ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. താനോ പാലക്കാട്ടെ ജനങ്ങളോ ഇത്തരത്തിള്‍ മുഖമില്ലാത്ത പ്രചരണങ്ങളെ മുഖവിലക്കെടുക്കില്ല. ഓരോ മാസവും ഓരോ കാര്യങ്ങള്‍ പറയുകയാണ്. വ്യാജ തിരിച്ചറിയില്‍ കാര്‍ഡിനെ കുറിച്ച് പറഞ്ഞു, പിന്നീട് വയനാട് ഫണ്ടിനെ കുറിച്ച് പറഞ്ഞു. ആളുകള്‍ പലതും പറയുകയാണ്. ഇതൊക്കെ എന്തിനാണ് ഗൗരവത്തിലെടുക്കുന്നത്, അതിന്റെ ആവശ്യമില്ലല്ലേ? ആര്‍ക്കെതിരെ എന്തും പറയാവുന്ന അവസ്ഥയാണ്. ഇന്ന് എനിക്കെതിരെ ആണെങ്കില്‍ നാളെ മറ്റാര്‍ക്കെങ്കിലും എതിരായായിരിക്കും. പലരുടെയും പേരിങ്ങനെ പറയുകയാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ എന്തെങ്കിലും അതില്‍ നിയമ നടപടി സ്വീകരിക്കട്ടെ. ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആര്‍ക്കും ആരെക്കുറിച്ചും പറയാമെന്നാണ് സ്ഥിതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

'പ്രതിപക്ഷത്തെ പ്രമുഖ യുവനേതാവിനെതിരെ പീഡന ആരോപണമെന്ന് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍' എന്നു പറഞ്ഞ് ദേശാഭിമാനി ഓണ്‍ലൈനാണ് ഊരുംപേരുമില്ലാത്ത് വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നാലെ സൈബറിടങ്ങളില്‍ ആ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന വിധത്തില്‍ വ്യാപകമായി പ്രചരണം നടത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെയും വ്യാജപ്രചരണം ശക്തമായിരുന്നു. ഇതിനിടെ ഊഹാപോഹം വെച്ചുള്ള വിവാദ വാര്‍ത്ത ദേശാഭിമാനി പിന്‍വലിക്കുകയും ചെയ്തിരുന്നു. ദേശാഭിമാനി വാര്‍ത്തക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനിടെ അപകീര്‍ത്തികരമായി സൈബര്‍ പ്രചരണങ്ങള്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫേസ്ബുക്കിലും യുട്യൂബിലും സംഘടിതമായി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ചാനല്‍ പരാതി നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായാണ് പ്രചാരണം.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പോരാളി ഷാജി, ഷമീര്‍ ഷാഹുദീന്‍ വര്‍ക്കല, അരുണ്‍ ലാല്‍ എസ് വി, സാനിയോ മനോമി എന്നീ ഫേസ്ബുക്ക് ഐഡികള്‍ക്കും വടയാര്‍ സുനില്‍ ചര്‍ച്ച നയിച്ച യുട്യൂബ് ചാനലിനും മറ്റൊരു ചാനലിനും എതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. ഇവര്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത വ്യക്തികള്‍ക്കും സമാന ആരോപണങ്ങള്‍ ഉന്നയിച്ച മറ്റുള്ളവര്‍ക്കും എതിരെ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ചാനലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് സംഘടിത സ്വഭാവം ഉള്ളതിനാല്‍ അതിലേക്കും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സൈബര്‍ ഇടങ്ങളില്‍ നടത്തുന്ന ആസൂത്രണ പ്രചാരണങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്സ് ഇന്നലെ പരാതി നല്‍കിയിരുന്നു. വനിത മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താന്‍ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മര്‍ദ സാഹചര്യങ്ങളിലൂടെ തൊഴില്‍ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഈ സൈബര്‍ ലിഞ്ചിങ് സൈ്വര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് നിയമസംവിധാനങ്ങള്‍ ഉണ്ടായിരിക്കെ മാധ്യമപ്രവര്‍ത്തകരെ സൈബര്‍ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. പ്രമുഖരായ വനിത മാധ്യമപ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബര്‍ ലിഞ്ചിങ്ങിനുമാണ് സൈബര്‍ ഗുണ്ടകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഈ സൈബര്‍ ക്രിമിനലുകളെ വിലക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടപെടണം. ശക്തമായ നിയമ നടപടികളിലൂടെ ഈ സൈബര്‍ ആക്രമണത്തിന് അറുതിവരുത്താനും സൈബര്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Tags:    

Similar News