ഷാഫിക്കൊപ്പം ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പിടിച്ചടക്കി കൂടെയുള്ളവരെ ശത്രുക്കളാക്കി മുന്നേറിയതിന് അകത്ത് നിന്ന് പണി കിട്ടി; പിണറായിയുടെ കുടുംബത്തെ തൊട്ടതിന് പുറത്ത് നിന്നും; ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നീക്കം ശക്തം: നാലുപാടും ശത്രുക്കള്‍ വളഞ്ഞതോടെ മാങ്കൂട്ടത്തില്‍ ഉറ്റവര്‍ പോലും കൈവിട്ട ഗതികെട്ട അവസ്ഥയില്‍

ഷാഫിക്കൊപ്പം ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പിടിച്ചടക്കി കൂടെയുള്ളവരെ ശത്രുക്കളാക്കി മുന്നേറിയതിന് അകത്ത് നിന്ന് പണി കിട്ടി

Update: 2025-08-22 06:00 GMT

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവ് ചുവടുറപ്പിക്കുന്നതില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ റോള്‍ അടക്കം നിര്‍ണായകമാകാറുണ്ട്. കെ.എസ്.യുവിലൂടെ തുടങ്ങി, യൂത്ത് കോണ്‍ഗ്രസിലെത്തി കോണ്‍ഗ്രസിലേക്ക് ചുവടു വെക്കുന്നതാണ് പൊതുവിലുള്ള ശൈലി. ഇങ്ങനെ നേതാക്കന്‍മാരായവരാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഇപ്പോഴത്തെ തലമുതിര്‍ന്ന നേതാക്കളെല്ലാം. ഷാഫി പറമ്പില്‍ വരെയുള്ളവരുടെ കാര്യത്തില്‍ ഈ ശൈലിയാണ് തുടര്‍ന്നുവന്നത്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന നേതാവ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായത് ഈ പതിവുകളെല്ലാം തെറ്റിച്ചായിരുന്നു. ഇവിടെ മുന്‍കാല മെറിറ്റുകളേക്കാള്‍ ഷാഫി പറമ്പിലിന്റെ താല്‍പ്പര്യമാണ് നിഴലിച്ചു കണ്ടത്.

ഇങ്ങനെ മറ്റു നേതാക്കളെയെല്ലാം വെട്ടിക്കയറിയ രാഹുല്‍ മാങ്ങൂട്ടത്തില്‍ മൂക്കാതെ പഴുത്ത ആളാണെന്ന വിമര്‍ശനമാണ് അക്കാലത്ത് ഉയര്‍ന്നത്. ഇങ്ങനെ മൂക്കാതെ പഴുത്ത രാഹുലാണ് ഇപ്പോള്‍ അടിതെറ്റി താഴെ വീണിരുന്നത്. ഷാഫി പറമ്പിലിന്റെ സ്‌പോണ്‍ഷര്‍ഷിപ്പില്‍ നേതാവാതോടെ പാര്‍ട്ടിക്കുള്ളില്‍ നിരവധി ശത്രുക്കളെയാണ് രാഹുല്‍ സമ്മാതിച്ചതും. ആരെയും വകവെക്കാത്ത പ്രവര്‍ത്തന ശൈലിയും റീലില്‍ ഒതുങ്ങുന്ന നേതാവെന്ന വിമര്‍ശനവും എത്തിയതോടെയാണ് രാഹുലിന് തിരിച്ചടി നേരിട്ടത്.

രാഹുലിനെതിരെ സംഘടനക്കുള്ളില്‍ തന്നെ വികാരം ശക്തമായിരുന്നു. എന്നാല്‍, ഷാഫിയെ പിണക്കേണ്ടെന്ന് കരുതി പലരും മൗനം പാലിച്ചു. എന്നാല്‍ സ്വയം തീര്‍ത്ത കുഴിയില്‍ ചാടുകയാണ് രാഹുല്‍ ഒടുവില്‍. സൈബറിടത്തില്‍ ഇടതിനെ നിരന്തരം പൊളിച്ചടുക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും നിര്‍ദാക്ഷണ്യം ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശിക്കുന്നതുമെല്ലാം രാഹുലിന് തിരിച്ചടിയായി മാറുകയാണ്ുണടായത്. അവസരം കാത്തിരുന്ന ഇടതുപക്ഷത്തിന്റെ കെണിയില്‍ ശരിക്കും രാഹുല്‍ വീണു എന്നതാണ് ശരി. ഇതോടെ ഇപ്പോള്‍ രക്ഷകരെല്ലാം കൈവിട്ട അവസ്ഥയിലാണ് അദ്ദേഹം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളില്‍ പാലക്കാട്ടെ കോണ്‍ഗ്രസിലും അതൃപ്തി പുകയുകയാണ്. രാഹുലിനെ കെട്ടിയിറക്കിയവര്‍ അനുഭവിക്കട്ടെ എന്ന് ഒരു വിഭാഗം. പാലക്കാട് നിന്നുള്ള വ്യക്തിയെ മത്സരിപ്പിച്ചാല്‍ മതിയെന്ന് പലതവണ പറഞ്ഞിട്ടും ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ളവര്‍ കേട്ടില്ലെന്നും കൂടെ നടന്നവര്‍ ഉത്തരം പറയാത്തത് എന്തെന്നും ചോദ്യം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമനടപടി നേരിടേണ്ടി വന്നാലും തല്‍ക്കാലം എംഎല്‍എ സ്ഥാനം രാജിവെപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.


Full View

തെളിവുകള്‍ അടക്കം പുറത്തുവന്നതോടെ നിയമനടപടി ഉണ്ടായാലും തന്റെ ഭാഗം തെളിയിക്കേണ്ട ബാധ്യത രാഹുലിന് മാത്രമാണെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന കടമ്പയും രാഹുലിന് മറികടക്കേണ്ടതുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ അവിടേക്ക് രാഹുലിനെ കൊണ്ടുവന്നത് ഷാഫി പറമ്പിലായിരുന്നു. അവിടെയും ആരോപണങ്ങള്‍ ഉണ്ടായെങ്കിലും വി.ഡി. സതീശനും ഷാഫി പറമ്പിലും രാഹുലിനെ പൊതിഞ്ഞു പിടിച്ചു. ഷാഫിയ്ക്ക് ലോക്‌സഭയിലേക്ക് ടിക്കറ്റ് കൊടുത്തപ്പോള്‍ ഷാഫി മുന്നോട്ടുവച്ച ഒരേയൊരു ആവശ്യം രാഹുലിനെ പാലക്കാട് പകരക്കാരനാക്കി മത്സരിപ്പിക്കണമെന്ന് മാത്രമായിരുന്നു.

അതുവരെ ചര്‍ച്ചകളില്‍ ഉണ്ടായിരുന്ന പേരുകള്‍ ഒക്കെ വെട്ടി വി.ഡി. സതീശനും അതിന് സമ്മതം മൂളി. പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിട്ടും നേതൃത്വം അനങ്ങാതിരുന്നതും ഈ പവര്‍ ഗ്രൂപ്പിന്റെ ശക്തി അറിയാമായിരുന്നതുകൊണ്ട് മാത്രം. ഒടുവില്‍ പാളയത്തില്‍ തന്നെ പടയുണ്ടായി. രാഹുലിനെതിരെ ഒന്നൊന്നായി ആരോപണങ്ങള്‍. അതും എഐസിസിയുടെ മുന്നില്‍ വരെ തെളിവടക്കം എത്തി. ഒറ്റരാത്രികൊണ്ട് വീണ്ടും കാര്യങ്ങള്‍ കൈവിട്ടു. പവര്‍ ഗ്രൂപ്പിലെ ചിലരുടെ അറിവോടെ തെളിവുകള്‍ ഓരോന്നായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. പാളയത്തിലെ പടയുടെ ആദ്യ കടുംവെട്ടില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയില്‍ നിന്ന് തെറിച്ചു രാഹുല്‍.

ഇന്നലെവരെ ഒപ്പമുണ്ടായിരുന്നവരെല്ലാം കൈയൊഴിഞ്ഞതോടെ രാഹുലിന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു എന്ന് മാത്രവുമല്ല നിയമപരമായി നീങ്ങാന്‍ യാതൊരുവിധ സഹായവും പാര്‍ട്ടിയുടെ പക്ഷത്തുനിന്ന് ഉണ്ടാവില്ലെന്ന അറിയിപ്പും കിട്ടി. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കാര്യങ്ങല്‍. ഉയര്‍ന്ന ആരോപണങ്ങള്‍ക്കൊക്കെ കാരണക്കാരന്‍ രാഹുല്‍ തന്നെ ആയതിനാല്‍ തെളിയിക്കുന്നതും തെളിയിക്കാതിരിക്കുന്നതും രാഹുലിന്റെ മിടുക്കാണെന്നാണ് നേതൃത്വം പറഞ്ഞു വെ്ക്കുകയാണ്.

അതേസമയം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണമാണ് രാഹുലിനെതിരെ ശക്തമായി ഉയരുന്നത്. പരാതിക്കാരിയെ രംഗത്തിറക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ രാഹുലിന് മുന്നില്‍ കാര്യങ്ങളെല്ലാം പ്രതിസന്ധിയിലാകും. കോടതിയില്‍ തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് പോലീസ് കേസിന് താല്‍പ്പര്യമില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആരോപണവിധേയനെതിരെ പരാതിക്കാര്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗര്‍ഭഛിദ്രം നടന്നിട്ടുണ്ടോ, ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ, ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്നീ കാര്യങ്ങളില്‍ വ്യക്തത വരണമെന്നാണ് പോലീസ് നിലപാട്.

കേസില്‍ മുന്നോട്ടു പോകണമെങ്കില്‍ ഇരയെ കണ്ടെത്തുകയോ ഇര കൂടുതല്‍ വിവരങ്ങള്‍ കൈമാറുകയോ പരാതി നല്‍കാനോ തയാറാകണം. ഗര്‍ഭഛിദ്ര ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോ എന്ന് കാത്തിരിക്കാമെന്നാണ് പൊലീസ് തീരുമാനം. അത്തരം നീക്കങ്ങള്‍ ഒരു വശത്ത് നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. രാഹുലിനെതിരെ പാര്‍ട്ടിയില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ പാര്‍ട്ടിയെ സമീപിക്കുമോ എന്നറിയാനാണ് പോലീസിന്റെ നീക്കം.

യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിലും ബാലാവകാശ കമീഷനും പരാതി നല്‍കിയത്. ഇതെല്ലാം ഇപ്പോഴത്തെ നീക്കങ്ങളുടെ ഭാഗമാണ്. യുവതിയും രാഹുലും തമ്മിലുള്ളതെന്ന നിലയില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നത് കുറ്റകരമായിരിക്കെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് രാഹുലിന്റെ പ്രവര്‍ത്തി. പുറത്തുവന്ന ശബ്ദസന്ദേശങ്ങള്‍ പ്രകാരം സ്ത്രീയെ രാഹുല്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ട്. പല ഗുരുതര വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം സംരക്ഷിക്കാന്‍ ബാലാവകാശ കമീഷന്‍ ഇടപെടണമെന്നും സത്യാവസ്ഥ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍പേഴ്സന് നല്‍കിയ പരാതിയിലെ ആവശ്യം. അതേസമയം, വിഷയത്തില്‍ രാഹുലിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല. പരാതി എത്തിയാല്‍ രാഹുലിന് മുന്നില്‍ പ്രതിസന്ധികള്‍ കൂടുമെന്നത് ഉറപ്പാണ്.

Tags:    

Similar News