കണ്ടെയ്‌നര്‍ ട്രക്കില്‍ നിന്നും റേഞ്ച് റോവര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടം; തെളിവായി കാര്‍ ഷോറൂം ജീവനക്കാരനായ റോഷനെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍; അപകടം മാനുഷിക പിഴവെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടും ഒത്തുകളിച്ച് പൊലീസ്; അന്വേഷണത്തിന്റെ ഒരു വിവരം അറിയിച്ചിട്ടില്ല; പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് റോഷന്റെ കുടുംബം

പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് റോഷന്റെ കുടുംബം

Update: 2025-06-29 15:28 GMT

കൊച്ചി: കൊച്ചിയില്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ നിന്നും റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ നിയന്ത്രണംവിട്ട് അപകടത്തില്‍ ഷോറൂം ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഷോറൂം ജീവനക്കാരനായ റോഷനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. വാഹനമിടിച്ച് പരിക്കേറ്റയാള്‍ റോഡില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി ചളിക്കവട്ടത്തെ ഷോറൂമില്‍ അപകടമുണ്ടായത്.

അപകടം മാനുഷിക പിഴവ് മൂലാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ തകരാറുകള്‍ കണ്ടെത്താനായില്ല. യന്ത്ര തകരാറോ,സാങ്കേതിക തകരാറോ വാഹനത്തിന് ഇല്ലെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉളളത്. സംഭവത്തില്‍ ട്രേഡ് യൂണിയന്‍ തൊഴിലാളിയായ അന്‍ഷാദിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. പൊലീസ് അന്വേഷണത്തില്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി മരിച്ച റോഷന്റെ കുടുംബം രംഗത്ത് വന്നു.

ഇതുവരെ അന്വേഷണത്തിന്റെ ഒരു വിവരം അറിയിച്ചിട്ടില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും റോഷന്റെ ഭാര്യ ശാലു പറഞ്ഞു. കുടുംബത്തില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഒരു വിവരവും പൊലീസ് തേടിയിട്ടില്ല.പൊലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ട്. റോഷന് ആഡംബര വാഹനങ്ങള്‍ ഓടിക്കാന്‍ പരിശീലനം കിട്ടിയിട്ടുണ്ട്.പത്ത് വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ഡ്രൈവറായി വോള്‍വോ കമ്പനിയിലായിരുന്നു റോഷന്‍ ജോലി ചെയ്തത്. പിന്നീടാണ് റേഞ്ച് റോവര്‍ ഷോറൂമില്‍ ജോലിക്കെത്തിയത്. ഇവിടെയും രണ്ട് വര്‍ഷത്തോളം ഡ്രൈവറായി ജോലി ചെയ്തു. പിന്നീടാണ് കോര്‍ഡിനേറ്ററായി ജോലിയിലേക്ക് റോഷന്‍ മാറിയതെന്നും റോഷന്റെ കുടുംബം പറയുന്നു.

നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. കൊച്ചിയിലെ ആഡംബര കാര്‍ ഷോറൂമിന്റെ യാര്‍ഡിലേക്ക് എത്തിയ കണ്ടെയ്‌നര്‍ ട്രക്കില്‍ നിന്നും കാര്‍ ഇറക്കാന്‍ മൂന്ന് പേര്‍ എത്തുന്നു. അപകടത്തില്‍ മരിച്ച ഷോറൂം ജീവനക്കാരന്‍ മട്ടാഞ്ചേരി സ്വദേശി റോഷന്‍ ആന്റണി സേവ്യര്‍, വാഹനം ഇറക്കാന്‍ എത്തിയ ട്രേഡ് യൂണിയന്‍ തൊഴിലാളികളായ അന്‍ഷാദ്, അനീഷ് എന്നിവര്‍. അന്‍ഷാദ് കണ്ടെയ്‌നറിനുള്ളിലെ ആഡംബര കാറിന്റെ ഡ്രൈവര്‍ ആയും അനീഷും റോഷനും നിര്‍ദേശം നല്‍കാന്‍ താഴെ രണ്ടു വശങ്ങളിലും നില്‍ക്കുന്നു.

വാഹനം സ്റ്റാര്‍ട്ട് ചെയ്ത് നിമിഷങ്ങള്‍ക്കകം പിന്നോട്ട് കുതിച്ചു അനീഷിനെയും റോഷനെയും ഇടിച്ചിടുന്നു. പിന്നെയും പുറകോട്ട് കുതിച്ചു പുറകിലെ മാര്‍ബിള്‍ ഗോഡൗണിന്റെ മതിലില്‍ ഇടിച്ചു കയറുന്നു. വീണ്ടും മുന്‍പോട്ട് നീങ്ങി വൈദ്യുതപോസ്റ്റ് ഇടിച്ചിട്ട ശേഷം നില്‍ക്കുന്നു. വാഹനത്തിന്റെ പിന്‍വശം പൂര്‍ണമായും തകര്‍ന്നു, ടയറുകളും ചില്ലും പൊട്ടി. ഗുരുതരമായി പരിക്കേറ്റ റോഷന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അപകടത്തിന് പിന്നാലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേരളത്തിലെ ഡീലേഴ്‌സിനെത്തുന്ന വാഹനം ഇറക്കുന്നതിന് ട്രേഡ് യൂണിയനുകള്‍ പരിശീലനം ലഭിക്കാത്ത ആളുകളെയാണ് നിയോഗിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. ഷോറും ജീവനക്കാര്‍ വാഹനം ഇറക്കിയാല്‍ നോക്കുകൂലി അവശ്യപ്പെടുന്നുവെന്നും ഡീലേഴ്‌സ് പറയുന്നു.

Tags:    

Similar News