എഞ്ചിനീയറിംഗില്‍ ബിരുദമുള്ള മിടുക്കി; അഭിനയത്തോട് അടങ്ങാത്ത ആഗ്രഹം; പരസ്യചിത്രങ്ങളിലും സിനിമയിലും തിളങ്ങി; ചുരുങ്ങിയ കാലം കൊണ്ട് കന്നഡക്കാരുടെ ഹൃദയം കവര്‍ന്നു; ആ എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറിങ്ങിയത് ജീവിതം മാറ്റിമറിച്ചു; ഐപിഎസുകാരന്റെ മകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം; ഇത് 'സ്മഗ്ഗ്ളര്‍ രന്യ' യുടെ വേറിട്ട കഥ!

Update: 2025-03-05 08:19 GMT

ബെംഗളൂരു: ഈ അടുത്തിടെയാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കുറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണം കൊണ്ടുവരുന്നതിന്റെ തീരുവ കുറച്ചതോടെയാണ് കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നത്. ഇപ്പോഴിതാ,മറ്റ് സംസ്ഥാനങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കുറയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റിലായത് വലിയ വർത്തയായിരുന്നു.

കന്നഡ സിനിമാലോകം വരെ വളരെ ഞെട്ടലോടെയാണ് വാർത്ത കണ്ടത്. ഏകദേശം 14.8 കിലോ സ്വര്‍ണമാണ് നടിയില്‍ നിന്നും പിടിച്ചെടുത്തത്. ദുബായില്‍ നിന്നാണ് രന്യ സ്വര്‍ണം കടത്തിയത്. ഇപ്പോൾ ഡിആര്‍ഒ ഓഫിസില്‍ നടിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമങ്ങൾ നടത്തിയത്.

ഇതോടെ നടിയുടെ ജീവിതം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുകയാണ്. 15 ദിവസത്തിനുള്ളില്‍ നാല് ദുബായ് യാത്ര, പിടിയിലായതാവട്ടെ, 14.8 കിലോ സ്വര്‍ണവുമായി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ദുബായ് സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ കന്നഡ യുവനടി രന്യ റാവു ഡിആര്‍ഐയുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. സൂക്ഷ്മ നിരീക്ഷണത്തിലായിരുന്ന രന്യ ഏറ്റവും ഒടുവില്‍ എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരുവില്‍ വന്നിറങ്ങിയതോടെ ഇനി പരിശോധന വൈകേണ്ടതില്ലെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥരെത്തുന്നത് അങ്ങനെയാണ്. അവര്‍ക്ക് തെറ്റിയില്ല. പരിശോധനയില്‍ ദേഹത്ത് ധരിച്ചിരുന്ന ബെല്‍റ്റിലും മറ്റ് ശരീരഭാഗങ്ങളിലും രന്യ സ്വര്‍ണം ഒളിപ്പിച്ചത് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് നിലവില്‍ 12 കോടിയോളം രൂപ വില വരുമെന്നാണ് കണക്കുകൾ.

കര്‍ണാടകയിലെ തന്നെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് രന്യ അവകാശവാദം ഉന്നയിച്ചിരിന്നു. അതുകൊണ്ട് തന്നെ കേസില്‍ രന്യ പിതാവിന്റെ സ്വാധീനം ഉപയോഗിച്ചിരുന്നോ എന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. സാധാരണ രീതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായതിനാല്‍ വിമാനത്താവളത്തില്‍ എത്തുന്ന രന്യയെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ അനുഗമിക്കാറുണ്ട്. ചില സമയങ്ങളില്‍ സര്‍ക്കാര്‍ വാഹനത്തിലാണ് രന്യ വിമാനത്താവളത്തില്‍നിന്ന് മടങ്ങാറുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് റാക്കറ്റുകള്‍ സജീവമായതിനാല്‍ ഇവരുമായി രന്യയ്ക്ക് ബന്ധമുണ്ടോയെന്നും ഇപ്പോൾ അന്വേഷണ സംഘത്തിന് വലിയ സംശയങ്ങൾ ഉയരുന്നുണ്ട്.

പഠന കാലഘട്ടത് വളരെ മിടുക്കിയായിരുന്ന രന്യ എഞ്ചിനീയറിഗ് ബിരുദം നേടിയെങ്കിലും പിന്നീട് അഭിനയത്തോടുള്ള അഭിനിവേശം അവരെ കിഷോര്‍ നമിത് കപൂര്‍ ആക്ടിങ്ങില്‍ എത്തിക്കുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കി മോഡലായി തന്റെ കരിയറിന് അവര്‍ തുടക്കമിട്ടു. സിനിമകളില്‍ അഭിനയിക്കുന്നതിന് മുന്‍പേ നിരവധി പരസ്യചിത്രങ്ങളില്‍ രന്യ വേഷമിടുകയും ചെയ്തിട്ടുണ്ട്.

2014-ല്‍ പുറത്തിറങ്ങിയ 'മാണിക്യ' എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ഇവരുടെ പ്രവേശം. 2016ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വാഗയും, 2017ല്‍ പുറത്തിറങ്ങിയ പടകി എന്ന ചിത്രവും സിനിമാരംഗത്ത് കാലുറപ്പിക്കാന്‍ രന്യയെ സഹായിച്ചു. ഈ ചിത്രങ്ങളിലെ രണ്യ റാവുവിന്റെ പ്രകടനത്തിന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അവരെ പ്രശംസിച്ചു. ചുരുക്കം ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നതിനിടയിലാണ് സ്വര്‍ണക്കടത്തില്‍ ഇവര്‍ പിടിയിലാകുന്നത്. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ നടിയെ ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരുവില്‍ ഇറങ്ങിയ 32കാരിയായ രന്യയെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ച്ചയായ ഗള്‍ഫ് യാത്രകളെ തുടര്‍ന്ന് രന്യ ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു. ഈ വര്‍ഷം മാത്രം 10ലധികം വിദേശയാത്രകള്‍ രന്യ നടത്തിയെന്നാണ് വിവരം. ഇതെല്ലാം സ്വര്‍ണം കടത്താന്‍ വേണ്ടിയാണ് എന്ന സൂചനകളാണ് പുത്തുവരുന്നത്.

Tags:    

Similar News