റാപ്പിഡ് റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി; സംസ്ഥാനം കത്തു നല്‍കിയത് ഡിപിആര്‍ തയ്യാറാക്കാനുള്ള ഫണ്ട് തേടി; സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍; പദ്ധതിക്ക് ചെലവു വരിക 1.92 ലക്ഷം കോടി രൂപ!

റാപ്പിഡ് റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

Update: 2026-02-14 06:38 GMT

തിരുവനന്തപുരം: റാപ്പിഡ് റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഡിപിആര്‍ തയ്യാറാക്കാനുള്ള അനുമതി തേടിയാണ് സംസ്ഥാനം കത്തയച്ചത്. സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലേ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാവുകയുളളു. 20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഉദേശിക്കുന്നത്. 1.92 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആര്‍.ആര്‍.ടി.എസ് നടപ്പിലാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കി.മി പാതയാണ് ലക്ഷ്യമിടുന്നത്. കേരള സര്‍ക്കാര്‍ പുതുതായി വിഭാവനം ചെയ്യുന്ന റാപ്പിഡ് റെയിലിനുവേണ്ടി പ്രവാസികളില്‍നിന്ന് ബോണ്ട് വഴി ധനം സമാഹരിക്കണമെന്ന ആവശ്യം അടക്കം ഉയര്‍ന്നിരുന്നു.

എന്നാല്‍ കടംകൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനം പുതിയ പദ്ധതിക്കായി 60 ശതമാനം വിദേശ കടം എടുക്കുന്നത് അപകടകരമാണെന്നും ചൂണ്ടിക്കാട്ടി. രൂപയുടെ മൂല്യം ദിനംപ്രതി കുറയുകയാണ്. വീണ്ടുവിചാരമില്ലാതെ കടമെടുത്ത പല സംസ്ഥാനങ്ങളും പ്രതിസന്ധിയിലാണ്. വര്‍ഷത്തില്‍ കേരളത്തിലെത്തുന്ന രണ്ടു ലക്ഷം കോടി പ്രവാസി പണം ഉപയോഗപ്പെടുത്തിയാല്‍ കടം പെരുകാതെ വികസനം സാധ്യമാക്കാമെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.

12 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് നേരത്തെ റാപ്പിഡ് റെയിലിന്റെ ഉത്തരവില്‍ വ്യക്തമാക്കിയ കാര്യം. തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിലുകളുമായി ബന്ധിപ്പിക്കാനാകും. ഭാവിയില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും റാപ്പിഡ് റെയില്‍ ബന്ധിപ്പിക്കാം. പാലക്കാടുനിന്ന് കോയമ്പത്തൂരേക്കും തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും പാത നീട്ടാം.

588 കിലോമീറ്റര്‍ പാതയെ ട്രാവന്‍കൂര്‍ ലൈന്‍ (തിരുവനന്തപുരം -തൃശ്ശൂര്‍ 284 കി.മീ.), മലബാര്‍ ലൈന്‍ (തൃശ്ശൂര്‍-കോഴിക്കോട്), കണ്ണൂര്‍ ലൈന്‍ (കോഴിക്കോട്-കണ്ണൂര്‍), കാസര്‍കോട് ലൈന്‍ (കണ്ണൂര്‍-കാസര്‍കോട്) എന്നിങ്ങനെ നാലായി തിരിച്ചാണ് നിര്‍മാണം. ഇതില്‍ 284 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ട്രാവന്‍ കൂര്‍ ലൈന്‍ 2033-ല്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Tags:    

Similar News