ഓണാഘോഷത്തിനിടെ ഉദിച്ച ബുദ്ധി; ചെന്നൈയിലേക്ക് കൊണ്ടു പോയത് സ്‌പോണ്‍സറുടെ നിര്‍ദ്ദേശ പ്രകാരം; ഇരുചെവി അറിയാതെ അതിവേഗം തിരിച്ചെത്തിക്കാനും പദ്ധതി തയ്യാറാക്കി; എല്ലാം പൊളിച്ച് സ്‌പെഷ്യല്‍ കമ്മീഷണറുടെ 'പ്രത്യേക കണ്ണ്'! ദ്വാരപാലകരുടെ സ്വര്‍ണ്ണ പാളി കൊണ്ടു പോയത് തെറ്റു തന്നെ; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Update: 2025-09-10 06:56 GMT

കൊച്ചി: അങ്ങനെ അത് പ്രശ്‌നമല്ലെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന് ഇനി കഴിയില്ല. ശബരിമലയിലെ ദ്വാരപാലകരുടെ വിഗ്രഹ പാളി ഇളക്കി മാറ്റിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണ്ണപ്പാളി കോടതി അനുമതിയില്ലാതെ നീക്കിയത് ശരിയല്ല. കോടതിയുടെ അനുമതി നേടാന്‍ ആവശ്യത്തിന് സമയം ദേവസ്വം ബോര്‍ഡിന് ഉണ്ടായിരുന്നുവെന്ന് ഹൈക്കോടതി. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം. ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ഓണക്കാലത്തെ പ്രത്യേക പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീ കോവിനു മുന്നിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണികള്‍ക്കായി ഇളക്കിയത്. സംഭവം ഗുരുതര വീഴ്ച എന്നായിരുന്നു സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സ്വര്‍ണ്ണപ്പണികള്‍ സന്നിധാനത്ത് നടത്തണമെന്ന് കോടതി നിര്‍ദ്ദേശം ലംഘിക്കിച്ചെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഒരു കോടതിയുടേയും അനുമതി വേണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വിശദീകരണം. അതിനിടെ ഒരു സ്‌പോണ്‍സറുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണ്ണ പാളി ചെന്നൈയിലേക്ക് കൊണ്ടു പോയതെന്നും മറുനാടന്‍ മലയാളിയ്ക്ക വിവരം കിട്ടി. ആരും അറിയാതെ അതിവേഗം തിരികെ കൊണ്ട് സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സംഭവം സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിഞ്ഞതോടെ കാര്യങ്ങള്‍ പുറത്തെത്തുകയായിരുന്നു. വലിയ താല്‍പ്പര്യങ്ങല്‍ ഈ കൊണ്ടു പോകലിന് പിന്നിലുണ്ടെന്നാണ് സൂചന.

എവിടേക്കാണ് ഈ പാളികള്‍ കൊണ്ടു പോയതെന്ന് ഇനിയും ദേവസ്വം ബോര്‍ഡ് പറയുന്നില്ല. അതേസമയം, ദ്വാരപാലകരുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ ചെമ്പു പാളികളാണ് അറ്റകുറ്റ പണികള്‍ക്കായി മാറ്റിയതെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം. ഇതിന് ബോര്‍ഡും ക്ഷേത്ര തന്ത്രിയും അനുമതി നല്‍കിയിരുന്നു. തിരുവാഭരണം കമ്മീഷണര്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍,പൊലീസ്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതമായ വാഹനത്തിലാണ് ചെന്നൈയിലെക്ക് കൊണ്ടുപോയത്. വാര്‍ത്തകള്‍ക്കു പിന്നില്‍ ആഗോള അയ്യപ്പ സംഗമത്തിന് അവമതിപ്പുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സംഘടിത ഗൂഢശ്രമമാണന്നും ദേവസ്വം ബോര്‍ഡ് ആരോപിച്ചു.

വായു സമ്പര്‍ക്കത്തിലുള്ള സ്വര്‍ണ്ണത്തില്‍ മൂലക മാറ്റമുണ്ടാകുമെന്നും അങ്ങനെ മൂലക മാറ്റമുണ്ടാകുന്ന സ്വര്‍ണ്ണത്തിന് മൂല്യം കൂടുമെന്നുമെല്ലാം വാദമുണ്ട്. മുമ്പ് ശബരിമലയിലെ മേല്‍ക്കൂര പൊളിച്ച് വീണ്ടും സ്വര്‍ണ്ണം പൂശുമ്പോള്‍ ഇത്തരത്തിലെ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം വാദങ്ങളെല്ലാം ഉള്ളപ്പോഴാണ് വീണ്ടും ശബരിമലയില്‍ സ്വര്‍ണ്ണം പണിക്കായി മാറ്റുന്നത്. പൊളിച്ച് ചെന്നൈയിലേക്കുള്ള സ്വര്‍ണ്ണം മാറ്റി അതേ തൂക്കത്തിലും അളിവിലുമുള്ള നല്ല സ്വര്‍ണ്ണത്തില്‍ പുതുക്കി പണിതാല്‍ പോലും സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കുരതുന്നവരുമുണ്ട്. തുറന്ന അന്തരീക്ഷത്തില്‍ ഏറെ നാളായി ഇരിക്കുന്ന ശബരിമലയിലെ സ്വര്‍ണ്ണമാണ് ചെന്നൈയിലേക്ക് പോയിരിക്കുന്നത്.

ശ്രീകോവിലിന്റെ ഇടത്തും വലത്തുമുള്ള ശില്‍പങ്ങളിലെ പാളിയാണ് ഇളക്കിയത്. കോടതിയുടെ അനുമതിയോടെ സന്നിധാനത്ത് മാത്രമേ സ്വര്‍ണ്ണപ്പണികള്‍ നടത്താന്‍ പാടുള്ളൂ എന്നാണ് ഹൈക്കോടതി ബെഞ്ച് നിര്‍ദേശം. മങ്ങലും കുത്തുകളും കാല്‍ ഭാഗത്ത് പൊട്ടലുമുണ്ട്. ബോര്‍ഡ് തീരുമാനപ്രകാരം തന്ത്രിയുടെ അനുമതി വാങ്ങി തിരുവാഭരണ കമ്മിഷണറും വിജിലന്‍സും അടക്കമാണ് പാളി ഇളക്കിയത്. അതിന് സ്പെഷല്‍ കമ്മിഷണറുടെ അനുമതി വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞിരുന്നു. തിരുവാഭരണ കമ്മിഷണറും വിജിലന്‍സ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഇളക്കിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കുന്നു. ഇതൊന്നും ഹൈക്കോടതി അംഗീകരിക്കുന്നില്ല.

ശ്രീകോവിലിന്റെ ഇരുവശങ്ങളിലായുള്ള ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണപാളികള്‍ ഉപയോഗിച്ച് മൂടിയിരുന്നു. സ്വര്‍ണപാളികള്‍ ഇളക്കണമെങ്കില്‍ ഹൈക്കോടതിയെ അറിയിച്ച് ഒരു സമിതിയെ നിയോഗിക്കണമായിരുന്നു. ഈ സമിതിയുടെ പൂര്‍ണ നിരീക്ഷണത്തില്‍ ശബരിമലയില്‍ വച്ച് തന്നെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കേണ്ടതാണ്. 1998ലാണ് ശബരിമല ക്ഷേത്രത്തിന്റെ മേലക്കൂരയില്‍ സ്വര്‍ണ്ണം പൂശിയത്. വ്യവസായി വിജയ് മല്യയാണ് അന്ന് ക്ഷേത്രത്തില്‍ സ്വര്‍ണ്ണം പൂശാന്‍ മുന്നോട്ടുവന്നതും അതു നിര്‍വ്വഹിച്ചതും. ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ സ്വര്‍ണ്ണം പൂശാനുള്ള വിജയ് മല്യയുടെ തീരുമാനം ആദ്യം ചില വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് അന്ന് സ്വര്‍ണ്ണം പൂശാന്‍ അനുമതി നല്‍കിയത്.

അന്ന് ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണ്ണം പൂശാന്‍ 32 കിലോഗ്രാം സ്വര്‍ണ്ണവും 1,900 കിലോഗ്രാം ചെമ്പുമാണ് വിജയ് മല്യ സംഭാവന നല്‍കിയത്. ഈ പ്രവര്‍ത്തിക്ക് അന്ന് 18 കോടി രൂപ ചെലവായെന്നുള്ള റിപ്പോര്‍ട്ടുകളും അന്ന് പുറത്തു വന്നിരുന്നു.

Tags:    

Similar News