ഇന്ത്യയില്‍ കിട്ടാത്ത രണ്ട് കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ദുബായില്‍നിന്ന് ഇറക്കുമതി ചെയ്യും; ബിഗ് ബോസിന്റെ ഷൂട്ടിങ്ങിനായി അറുപതോളം പേരടങ്ങുന്ന സുരക്ഷാ സംഘം; ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണിക്ക് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാന്‍

പോയിന്റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെപ്പോലും തടയാന്‍ ശേഷിയുള്ള ഗ്ലാസ് ഷീല്‍ഡുകള്‍

Update: 2024-10-19 10:55 GMT

മുംബൈ: ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണിക്ക് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സുരക്ഷയ്ക്കായി രണ്ടു കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് കാര്‍ സല്‍മാന്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത വാഹനം ദുബായില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് വിവരം. സല്‍മാന്‍ അവതാരകനായ ബിഗ് ബോസിന്റെ ഷൂട്ടിങ്ങിനായി അറുപതോളം പേരടങ്ങുന്ന സുരക്ഷാ സംഘത്തെയാണ് നിയോഗിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഷൂട്ടിങ് പുനരാരംഭിച്ചത്.

സല്‍മാന്‍ ഖാന്‍ ബുള്ളറ്റ് പ്രൂഫ് നിസാന്‍ പട്രോള്‍ എസ്യുവി വാങ്ങിയതായി ബോളിവുഡ് സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ കാര്‍ ലഭ്യമല്ലാത്തതിനാല്‍ താരം ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. കാറിന്റെ വില ഏകദേശം രണ്ട് കോടിയാണ്. കാര്‍ ഇന്ത്യയിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ ഇതിലും കൂടുതല്‍ തുക താരം ചെലവഴിക്കുമെന്നാണ് വിവരം.

പോയിന്റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെപ്പോലും തടയാന്‍ ശേഷിയുള്ള ഗ്ലാസ് ഷീല്‍ഡുകളാണ് ഈ വാഹനത്തിന്റെ പ്രത്യേകതകളിലൊന്ന്. സ്ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, അകത്തിരിക്കുന്നത് ആരെന്നു തിരിച്ചറിയാന്‍ സാധിക്കാത്ത കളര്‍ തുടങ്ങി നിരവധി സവിശേഷതകളുള്ളതാണ് ഈ വാഹനം. കഴിഞ്ഞ വര്‍ഷവും സല്‍മാന്‍ ഖാന്‍ യുഎഇയില്‍നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം ഇറക്കുമതി ചെയ്തിരുന്നു.

ബിഗ് ബോസ് ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് അടക്കം പരിശോധിച്ചാണ് സംഘത്തിലെ അംഗങ്ങളെ അകത്ത് കടത്തുന്നത്. ഷൂട്ടിങ് കഴിയുന്നത് വരെ ലൊക്കേഷനില്‍ തുടരണമെന്നും ഇവര്‍ക്ക് നിര്‍ദേശമുണ്ട്. അതേസമയം, കഴിഞ്ഞ ദിവസവും ബിഷ്ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് വധഭീഷണി വന്നിരുന്നു. അഞ്ച് കോടി രൂപ നല്‍കിയാല്‍ സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാം എന്ന ഉപാധിയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ സല്‍മാന് മരണമായിരിക്കും എന്നാണ് വാട്ട്‌സ്ആപ്പ് ഭീഷണിയില്‍ പറഞ്ഞിരുന്നത്. മുംബൈ ട്രാഫിക്ക് പൊലീസിന്റെ എമര്‍ജന്‍സി വാട്ട്‌സ്ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും സല്‍മാന്‍ യുഎഇയില്‍ നിന്ന് മറ്റൊരു ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങി ഇറക്കുമതി ചെയ്തിരുന്നു, തനിക്കും പിതാവ് സലിം ഖാനും ആദ്യമായി ബിഷ്ണോയ് സംഘത്തില്‍ നിന്ന് വധഭീഷണി ഉണ്ടായപ്പോഴാണ് ഈ കാര്‍ സല്‍മാന്‍ വാങ്ങിയത്.

സല്‍മാന്റെ അടുത്ത സുഹൃത്തായ രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാനുള്ള സുരക്ഷ മുംബൈ പൊലീസ് ഇരട്ടിയാക്കിയിരുന്നു. കഴിഞ്ഞ എപ്രിലില്‍ സല്‍മാന്‍ താമസിക്കുന്ന മുംബൈയിലെ ഗ്യാലക്‌സി അപ്പാര്‍ട്ട്‌മെന്റിനെതിരെ വെടിവയ്പ്പ് ഉണ്ടായിരുന്നു.

അതേ സമയം എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ എന്ന ചിത്രത്തിലാണ് സല്‍മാന്‍ അഭിനയിക്കുന്നത്. ഇതിനൊപ്പം ബിഗ് ബോസ് സീസണ്‍ 18 അവതാരണവും സല്‍മാന്‍ നിര്‍വഹിക്കുന്നുണ്ട്.

Tags:    

Similar News