മെനു പുറത്തുവന്നിട്ടുണ്ട്; ഇനി സ്‌കൂളില്‍ ഒരു കുട്ടിയും ആബ്സന്റ് ആകില്ല; എപ്പോഴും തീറ്റ മത്സരം തന്നെ; അഡ്മിഷന്‍ സമയത്ത് മെനു കാണിച്ച് അഡ്മിഷന്‍ ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് സുവര്‍ണാവസരം! മെനു പരിഷ്‌കരിച്ചു... പക്ഷേ ചെലവ് തുക കൂട്ടിയില്ല.... പ്രധാന അധ്യാപകര്‍ക്ക് കടം കൂടും; ഫോര്‍ട്ടിഫൈഡ് അരികൊണ്ട് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ മെനു പരിഷ്‌കരിച്ചത് കേരളത്തിലെ പ്രധാന അധ്യാപകരെ കടക്കാരാക്കുമോ? മെനു പരിഷ്‌കരിച്ച സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനുള്ള വിഹിതം വര്‍ധിപ്പിച്ചില്ല. പുതുക്കിയ നിരക്കനുസരിച്ച് പ്രൈമറി ക്ലാസുകളില്‍ ഒരു കുട്ടിക്ക് 6.78 രൂപയും യുപി, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 10.17 രൂപയുമാണ് ലഭിക്കുന്നത്. ആഴ്ചയിലൊരു ദിവസം ഫോര്‍ട്ടിഫൈഡ് അരികൊണ്ട് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് തയാറാക്കി നല്‍കണമെന്നാണു നിര്‍ദേശം.
കൂടാതെ വെജിറ്റബിള്‍ ബിരിയാണി, ലെമണ്‍ റൈസ്, ചെറുധാന്യ പായസം തുടങ്ങിയവയും പട്ടികയിലുണ്ട്. നേരത്തേതന്നെ ആഴ്ചയിലൊരിക്കല്‍ പാലും മുട്ടയും നല്‍കുന്നുണ്ട്. ഉച്ചഭക്ഷണത്തിനാവശ്യമായ അരി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാവേലി സ്റ്റോറുകളിലൂടെ നല്‍കും. പാചകക്കൂലിയും സര്‍ക്കാര്‍ നല്‍കും. പാചകവാതകം, പച്ചക്കറികള്‍, ഇവ എത്തിക്കാനുള്ള വാഹനച്ചെലവ് എല്ലാം കൂട്ടിയാണ് ഒരു കുട്ടിക്ക് സര്‍ക്കാര്‍ വിഹിതം നിശ്ചയിച്ചിരിക്കുന്നത്.
പക്ഷേ മെനു മാറുമ്പോള്‍ ചെലവ് കൂടും. ഇത് മനസ്സിലാക്കിയുള്ള പരിഷ്‌കരണം ഇനിയും ഉണ്ടായിട്ടില്ല. മെനു പരിഷ്‌കരണത്തിലൂടെ പ്രധാനാധ്യാപകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി. പിടിഎയുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പക്ഷം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസിലെ കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഉച്ചക്കഞ്ഞിക്കു പകരം ചോറാക്കിയത്. കുട്ടികള്‍ക്ക് മിനിമം രണ്ട് കറികള്‍, ആഴ്ചയില്‍ രണ്ടുദിവസം പാല്‍, ഒരു ദിവസം മുട്ട അല്ലെങ്കില്‍ പഴം എന്നിവ നിര്‍ബന്ധമായും നല്‍കിയിരുന്നു.
ഇതിനാവശ്യമായ പണം രണ്ടു ഗഡുക്കളായി സ്‌കൂള്‍ പ്രധാനാധ്യാപകന്റെ നിയന്ത്രണത്തിലുള്ള നൂണ്‍ മീല്‍ അക്കൗണ്ടിലേക്ക് അഡ്വാന്‍സായി ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നല്‍കിയിരുന്നു. ചെലവാകുന്ന പണം പ്രധാനാധ്യാപകന് അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാവുന്ന സംവിധാനവും ഉണ്ടായിരുന്നു. തുടക്കത്തില്‍ കമ്പോളനിലവാരത്തിനനുസരിച്ച് നൂണ്‍മീല്‍ കണ്ടിജന്‍സി തുക വര്‍ധിപ്പിച്ചു നല്‍കിയിരുന്നു. പിന്നീട് അതു നിന്നു. കേന്ദ്രവിഹിതം വര്‍ധിച്ചപ്പോഴും സംസ്ഥാനം അനങ്ങിയില്ല. കഴിഞ്ഞവര്‍ഷമാണ് നാമമാത്ര വര്‍ധന വരുത്തിയത്. അധ്യാപക സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാരിനെതിരേ പരാമര്‍ശമുണ്ടായപ്പോഴാണ് തുക കൂട്ടിയത്.
പ്രധാനാധ്യാപകര്‍ക്ക് അഡ്വാന്‍സായി നല്‍കിയിരുന്ന തുക, പിന്നീട് ചെലവ് എഴുതി നല്‍കുന്‌പോള്‍ നല്‍കിയാല്‍ മതിയെന്നായി. തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞു ലഭിക്കുന്ന രീതിയിലേക്ക് മാറി. മതിയായ ഫണ്ട് ലഭിക്കാത്തതും പരിമിതമായി അനുവദിച്ചിട്ടുള്ള ഫണ്ട് മാസങ്ങള്‍ വൈകി ലഭിക്കുന്നതും പ്രധാന അധ്യാപകരെ വെട്ടിലാക്കി. പാചകത്തൊഴിലാളികളുടെ ശമ്പളവും ഇതോടെ മുടങ്ങി. സ്‌കൂള്‍ ഉച്ചഭക്ഷണത്തുകയില്‍ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താലാണ് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കാതിരുന്നത്. കേന്ദ്രത്തിന് കൃത്യമായ കണക്കുകള്‍ സംസ്ഥാനം നല്‍കാത്തതുകൊണ്ടാണ് അവിടെനിന്ന് ഫണ്ട് ലഭിക്കാന്‍ തടസം ഉണ്ടായതെന്ന് കേന്ദ്രസര്‍ക്കാരും പറയുന്നു. ഏതായാലും പ്രധാന അധ്യാപകരെയാണ് വ്യക്തിപരമായി ഇതെല്ലാം ബാധിക്കുന്നത്.
അതിനിടെ സംസ്ഥാന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ഭക്ഷണമെനുവിനെ പരിഹസിച്ച് ഹിന്ദി അധ്യാപകന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിട്ടുണ്ട്. ചുനങ്ങാട് എവിഎം ഹൈസ്‌കൂളിലെ അധ്യാപകന്‍ പ്രബിന്‍ ഒറ്റപ്പാലമാണ് കുറിപ്പിട്ടത്. ''മെനു പുറത്തുവന്നിട്ടുണ്ട്. ഇനി സ്‌കൂളില്‍ ഒരു കുട്ടിയും ആബ്സന്റ് ആകില്ല. എപ്പോഴും തീറ്റ മത്സരം തന്നെ. അഡ്മിഷന്‍ സമയത്ത് മെനു കാണിച്ച് അഡ്മിഷന്‍ ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് സുവര്‍ണാവസരം. അധ്യാപകര്‍ ഇനി കെ എല്‍പി സപ്ലയര്‍, കെ യുപി സപ്ലയര്‍, കെ എച്ച്എസ് സപ്ലയര്‍ എന്നും ഹെഡ്മാസ്റ്റര്‍ കെ ഹെഡ്, കാഷ്യര്‍ എന്നും പേര് മാറ്റിയാല്‍ പൊളിക്കും'' ഇങ്ങനെയാണ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ ഒറ്റപ്പാലം ഏരിയ കമ്മിറ്റി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. കെപിഎസ്ടിഎയുടെ പ്രവര്‍ത്തകനാണ് പ്രബിന്‍.