ദുബായില്‍ മലയാളി സംഘടനയുടെ വേദിയില്‍ എത്തിയത് ഔദ്യോഗികമായി ക്ഷണിക്കാതെ; തന്നെയും ഉമര്‍ ഗുല്ലിനെയും കണ്ട ആവേശത്തില്‍ ചില ഇന്ത്യാക്കാര്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു; വിവാദം അനാവശ്യമെന്നും രാഷ്ട്രീയത്തിനും അതീതമാകണം സ്‌പോര്‍ട്‌സെന്നും ഷാഹിദ് അഫ്രീദി
വിശദീകരണവുമായി ഷാഹിദ് അഫ്രീദി
ദുബായ്: പഹല്‍ഹാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയെ പരിഹസിച്ച മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ദുബായിലെ മലയാളി സംഘടന സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് (പാഡ്) ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓര്‍മചുവടുകള്‍ 2025 എന്ന പരിപാടിയിലാണ് അഫ്രീദിയും ഉമര്‍ ഗുല്ലും എത്തിയത്. അതേ വേദിയില്‍ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങള്‍ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്ന ന്യായീകരണമാണ് സംഘാടകര്‍ നിരത്തിയത്.
അപ്രതീക്ഷിതമായി തന്നെയും ഉമര്‍ ഗുലിനെയും അവിടെ കണ്ട ചില ഇന്ത്യക്കാര്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അഫ്രീദി ഇതാദ്യമായി പ്രതികരിച്ചു. തങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവരെന്നും അവരെ കാണാനും കുറച്ച് സമയം അവര്‍ക്കൊപ്പം ചെലവഴിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഫ്രീദി പറഞ്ഞു.
എന്നാല്‍, ഇത്തരം വിവാദങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞ അഫ്രീദി താന്‍ എപ്പോഴും കായിക നയതന്ത്രത്തെ പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു. ജനങ്ങളെയും രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ ക്രിക്കറ്റിന് ശക്തിയുണ്ടെന്നും തന്റെ കരിയറില്‍ ഉടനീളം വിശ്വസിച്ചിരുന്ന കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഖലീജ് ടൈംസിനോടാണ് അഫ്രീദിയുടെ പ്രതികരണം. ക്രിക്കറ്റ് താരം എന്ന നിലയില്‍ പാകിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം തനിക്ക് ലഭിച്ചത് ഇന്ത്യയില്‍ നിന്നാണ്, പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അഫ്രിദി പറഞ്ഞു
പഹല്‍ഗാം സംഭവത്തിലും ഓപ്പറേഷന്‍ സിന്ദൂറിലും ഇന്ത്യയ്ക്ക് എതിരെ പ്രചരണം നയിച്ച ഷാഹിദ് അഫ്രിദി മലയാളികളുടെ വേദിയില്‍ എത്തിയതില്‍ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത്തരം വിമര്‍ശനങ്ങളും രോഷവും അനാവശ്യമാണെന്ന് അഫ്രീദി പറഞ്ഞു.
ഈ പ്രതിഷേധം തന്നെ അദ്ഭുതപ്പെടുത്തുവെന്ന് അഫ്രീദി പറഞ്ഞു. കായികരംഗം രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. 'ബൂം ബൂം' എന്ന് വിളിപ്പേരുള്ള അഫ്രീദി പരിപാടി സംഘാടകര്‍ക്ക് നേരെ ഇന്ത്യയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ 'അനാവശ്യം' എന്ന് പറഞ്ഞ് തള്ളുകയായിരുന്നു. കാര്യങ്ങള്‍ രാഷ്ട്രീയവല്‍കരിക്കരുതെന്നും ആസൂത്രിതമായി പരിപാടിയില്‍ പങ്കെടുത്തതല്ലെന്നും അഫ്രീദി വ്യക്തമാക്കി.
എന്നാല്‍, അഫ്രീദി ക്ഷണിക്കപ്പെടാതെ പ്രതീക്ഷിതമായാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഹാളില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അഫ്രീദി. ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ച കൈപ്പടയിലുള്ള ഒരു പെയിന്റിങ്ങിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചതിന്റെ ആഘോഷത്തിനായാണ് അഫ്രീദി അവിടെയെത്തിയത്. പിഎഡിയില്‍ അഫ്രീദി ഒരു ഫിറ്റ്നസ് സെന്റര്‍ നടത്തുന്നുണ്ട്.
ഇന്ത്യയില്‍ നടത്തിയിട്ടുള്ള ക്രിക്കറ്റ് പര്യടനങ്ങളെ കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങളില്‍ ചിലതാണ് ഇതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു ക്രിക്കറ്റ് താരം എന്ന നിലയിലും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ഇന്ത്യയില്‍ തനിക്ക് ലഭിച്ചിട്ടുള്ള ബഹുമാനം അതിരുകടന്നതായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ലഭിച്ച സ്നേഹം പാക്കിസ്ഥാനില്‍ നിന്ന് പോലും ലഭിച്ചിട്ടില്ലെന്നും ഷാഹിദ് അഫ്രീദി വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രാധാന്യം അഫ്രീദി ചൂണ്ടിക്കാട്ടി. പോകുന്നിടത്തെല്ലാം നിരവധി ഇന്ത്യക്കാരെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അവരുമായി തമാശകള്‍ പറയുകയും ക്രിക്കറ്റ് ഓര്‍മ്മകള്‍ പരസ്പരം പങ്കിടുകയും ചെയ്യുന്നു. പരസ്പര ബഹുമാനമുണ്ട്. അത് എപ്പോഴും സന്തോഷകരമാണെന്നും അഫ്രീദി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തു വന്ന മുന്‍ പാക്കിസ്ഥാന്‍ താരമാണ് ഷാഹിദ് അഫ്രീദി. ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നുവെന്ന് അഫ്രീദി പറഞ്ഞിരുന്നു. പാകിസ്ഥാനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും അഫ്രീദി വിമര്‍ശിച്ചിരുന്നു. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി. ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു. 'എല്ലാം ബോളിവുഡ് പോലെയാക്കരുത്. ആദ്യം ആശ്ചര്യപ്പെട്ടെങ്കിലും കാര്യങ്ങള്‍ അവര്‍ സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ ചിന്തിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. എന്നിട്ടാണ് അവര്‍ സ്വയം വിദ്യാസമ്പന്നരായ ആളുകളാണെന്ന് പറയുന്നത്.'- അഫ്രീദി കൂട്ടിച്ചേര്‍ത്തത് ഇങ്ങനെയാണ്.
ടഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തും. നിങ്ങള്‍ക്ക് എട്ട് ലക്ഷത്തോളം വരുന്ന കരുത്തുറ്റ സൈന്യമുണ്ട് കശ്മീരില്‍. എന്നിട്ടും ഇത് സംഭവിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കാത്ത കഴിവില്ലാത്തവരാണ് നിങ്ങളെന്നാണ് ഇതര്‍ഥമാക്കുന്നത്.'- അഫ്രീദി പ്രതികരിച്ചിരുന്നു