പരോളില്‍ കഴിയുന്ന കാരണവര്‍ വധക്കേസ് പ്രതിയുള്ളത് ഇടത് പ്രമുഖന്റെ സുരക്ഷിതത്വത്തില്‍; വിടുതല്‍ ഉത്തരവ് ജയിലില്‍ എത്തിയ സാഹചര്യത്തില്‍ ഇരു ചെവിയറിയിക്കാതെ പരമരഹസ്യമായി ഷെറിനെ കണ്ണൂരിലെത്തിക്കാന്‍ തന്ത്രങ്ങളൊരുക്കുന്നു; നല്ലനടപ്പ് പരിഗണിച്ചുള്ള ജയില്‍ മോചനം ആഘോഷമാക്കാന്‍ പ്രതിയുടെ സുഹൃത്തുക്കള്‍; ഷെറിന്‍ എപ്പോള്‍ വേണമെങ്കിലും ഇനി ജയിലില്‍ എത്താം

Update: 2025-07-17 02:47 GMT

കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഉടന്‍ ജയില്‍ മോചിതയാകും. മോചന ഉത്തരവ് കണ്ണൂര്‍ വനിതാ ജയിലിലെത്തി. നിലവില്‍ ഷെറിന്‍ പരോളിലാണ്. തിരിച്ചെത്തിയാലുടന്‍ ജയില്‍ മോചിതയാകും. ഉത്തരവ് കിട്ടിയ സാഹചര്യത്തില്‍ ഇന്ന് ഷെറിന്‍ ജയിലിലെത്താന്‍ സാധ്യതയുണ്ട്. ഉത്തരവ് എത്താന്‍ വേണ്ടിയാണ് ജയിലിലേക്കുളള മടക്കം ഷെറിന്‍ വൈകിപ്പിച്ചത്. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ സംരക്ഷണയിലാണ് ഷെറിന്‍. ഈ നേതാവിന്റെ ഇടപെടലാണ് ഷെറിന് മോചനം സാധ്യമാക്കിയത്. കണ്ണൂരില്‍ ഷെറിനെ എത്തിക്കാനുള്ള നീക്കവും ഈ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഏത് സമയം വേണമെങ്കിലും ഷെറിന് ജയിലില്‍ എത്താം. എന്നാല്‍ 24ന് മുമ്പ് തന്നെ അത് ഉണ്ടാകേണ്ട നിയമപരമായ ബാധ്യതയും ഉണ്ട്. ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് മോചനത്തിനുള്ള സാധ്യത തുറന്നത്. ഷെറിന്‍ അടക്കം പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തത്.

കണ്ണൂര്‍ ജയിലില്‍ കഴിയുന്നതിനിടെ നൈജീരിയന്‍ സ്വദേശിനിയായ തടവുകാരിയെ മര്‍ദിച്ചെന്ന പരാതിയും ഷെറിനെതിരേയുണ്ട്. നൈജീരിയന്‍ സ്വദേശിനിയായ ജൂലിയെ മര്‍ദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. നല്ലനടപ്പിന് ഷെറിന് ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനുശേഷം കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ സംഭവം. 2009 നവംബര്‍ ഏഴിനാണ് ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. ദാമ്പത്യപൊരുത്തക്കേടുകളും മറ്റു ബന്ധങ്ങളും ചോദ്യം ചെയ്ത വിരോധത്തില്‍ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇടതു പ്രമുഖനായ നേതാവ് അതീവ രഹസ്യമായി ഷെറിനെ കണ്ണൂരിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. ഷെറിന്‍ എവിടെയാണുള്ളതെന്ന് ആര്‍ക്കും നിലവില്‍ അറിയില്ല. അതീവ രഹസ്യമായാണ് നീക്കമെല്ലാം.

ഷെറിന്റെ ജയില്‍മോചന ഫയല്‍ വകുപ്പുകളില്‍ നീങ്ങിയത് അതിവേഗമായിരുന്നു. ആ ഫയിലില്‍ ഒളിച്ചിരിക്കുന്ന 'ജീവനെ' സെക്രട്ടറിയേറ്റുകാര്‍ അതിവേഗം തിരിച്ചറിഞ്ഞു. ഷെറിനെ അകാലവിടുതല്‍ നല്‍കി ജയില്‍മോചിതയാക്കാന്‍ നിര്‍ദേശിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ ഷെറിന് ഇനി ജയില്‍മോചിതയാകാം. ഷെറിനെ ജയില്‍മോചിതയാക്കണമെന്ന കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ 2024 ഓഗസ്റ്റ് എട്ടിനാണ് ജയില്‍ ഡിജിപിക്കു സമര്‍പ്പിച്ചത്. പിന്നീട് ശരവേഗത്തിലായിരുന്നു ഷെറിന്റെ ജയില്‍മോചനത്തിനായുള്ള ഓരോ വകുപ്പിന്റെയും ഫയല്‍ നീക്കം. കഴിഞ്ഞ ജനുവരി 28നു ചേര്‍ന്ന മന്ത്രിസഭായോഗം ഷെറിനെ ജയില്‍മോചിതയാക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. നിയമവകുപ്പിന്റെ ശിപാര്‍ശയില്‍ ഇതു സംബന്ധിച്ച കോടതിവിധികള്‍ വിശദമായി പരിശോധിച്ചില്ലെന്ന കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോടതിവിധി വിശദമായി പരിശോധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന നിയമവകുപ്പ് അതിന്റെ ഉപസംഹാരത്തില്‍ തടവുകാരിക്ക് അകാലവിടുതല്‍ അനുവദിക്കുന്നതിനു നിയമതടസമില്ലെന്നും അഭിപ്രായപ്പെടുന്നു.

തുടര്‍ന്നാണ് ഷെറിന്‍ എന്ന തടവുകാരിയുടെ അകാല വിടുതല്‍ അനുവദിക്കണമെന്ന കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്. ജനുവരി 28നു ചേര്‍ന്ന മന്ത്രിസഭ ഇത് അംഗീകരിച്ചു. ഈ ഫയല്‍ ഗവര്‍ണര്‍ ആറുമാസം തടഞ്ഞു വച്ചു. നിയമോപദേശം അടക്കം തേടിയാണ് ഫയല്‍ മടക്കിയത്. 18 വര്‍ഷം എട്ടു മാസം തടവുശിക്ഷ അനുഭവിക്കേണ്ട ഷെറിന് 14 വര്‍ഷം നാലു മാസം 17 ദിവസം കൊണ്ട് ജയില്‍ മോചന നടപടിക്രമങ്ങള്‍ തുടങ്ങുകയായിരുന്നു. ഈ 14 വര്‍ഷത്തിനിടെ ഒന്നര വര്‍ഷത്തോളം ഇവര്‍ പരോളില്‍ പുറത്തായിരുന്നതായും ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. 20 വര്‍ഷത്തിലേറെ ജയില്‍ശിക്ഷ അനുഭവിച്ചവരും പ്രായം ചെന്നവരുമായ തടവുകാര്‍ ജയില്‍ മോചനത്തിനായി കാത്തിരിക്കുന്നു. അതിനിടെയാണ് അതിവേഗ ഫയല്‍ നീക്കവുമായി ഷെറിന്‍ ജയില്‍മോചിതയാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇടതുമുന്നണിയിലെ പ്രമുഖന്റെ പ്രധാന ആവശ്യമായിരുന്നു ഷെറിന്റെ മോചനം. അതിലേക്കാണ് വേഗം ഫയല്‍ നീക്കത്തിലൂടെ കാര്യങ്ങളെത്തിയത്.

ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായ സംഭവം പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും അടക്കമുള്ള കാര്യങ്ങളില്‍ രാജ്ഭവന്‍ കൂടുതല്‍ വ്യക്തത തേടിയിരുന്നു. ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ സമര്‍പ്പിച്ചതോടെയാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. 2009-ലാണ് ഭര്‍ത്തൃപിതാവായ ഭാസ്‌കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്.

ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീണ്ടതോടെ ഷെറിന് സര്‍ക്കാര്‍ പരോളനുവദിച്ചിരുന്നു. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെതന്നെ, സര്‍ക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും ലഭിച്ചതെന്ന് ആക്ഷേപം ഉയരുകയുണ്ടായി. 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ 500 ദിവസം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോള്‍ അനുവദിക്കാന്‍ നിയമതടസ്സമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് 30 ദിവസവും പരോള്‍ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാര്‍ശ എന്നായിരുന്നു ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശ. എന്നാല്‍, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു. ഇതൊന്നും ഷെറിന്റെ മോചനത്തിന് തടസ്സമാകുന്നില്ല.

ശിക്ഷയിളവ് നല്‍കി വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഔദ്യോഗികമായി ജയില്‍ മോചിതയായിട്ടില്ല. നിലവില്‍ പരോളിലുള്ള ഷെറിന്‍ പരോള്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജയിലില്‍ തിരിച്ചെത്തും. 22 വരെയാണ് പരോള്‍ അനുവദിച്ചിരുന്നത്. അതിനിടെ എപ്പോള്‍ വേണമെങ്കിലും ഷെറിന്‍ ജയിലെത്തും. നടപടി ക്രമം പൂര്‍ത്തിയാക്കി സര്‍വ്വ സ്വതന്ത്രയുമാകും.

Tags:    

Similar News