വാന്‍ഹായ് 503 കപ്പലില്‍ വീണ്ടും തീ; എംഎസ്സി എല്‍സയിലെ ഇന്ധനനീക്കം വൈകുന്നു; മുങ്ങല്‍ വിദഗ്ധരുമായി സിംഗപ്പുരില്‍ നിന്നുള്ള ഡൈവിങ് കപ്പല്‍ എത്തുക ഓഗസ്റ്റില്‍ മാത്രം; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ പഠനത്തിന് നിയോഗിക്കും; കേരള തീരത്ത് ആശങ്ക തുടരുന്നു

Update: 2025-06-28 03:13 GMT

കൊച്ചി: 'വാന്‍ഹായ് 503' കപ്പലില്‍ വീണ്ടും തീ ഉയര്‍ന്നത് ആശങ്ക കൂട്ടുന്നു. അതിനിടെ എംഎസ്സി എല്‍സയിലെ ഇന്ധനനീക്കം വൈകും. കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ-മൂന്ന് കപ്പലിലെ ഇന്ധനനീക്കം വൈകുമെന്നതും പ്രതിസന്ധിയാകും. മുങ്ങല്‍ വിദഗ്ധരുമായി സിംഗപ്പുരില്‍ നിന്നുള്ള ഡൈവിങ് കപ്പല്‍ ഓഗസ്റ്റ് ഒന്നോടെ എത്തുമെന്നാണ് പ്രതീക്ഷ. കപ്പലിലെ ഇന്ധനം നീക്കാന്‍ സ്മിറ്റ് സാല്‍വേജ് കമ്പനി കര്‍മപദ്ധതി തയ്യാറാക്കിവരികയാണ്. സ്മിറ്റ് സാല്‍വേജ് പുതിയ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. രണ്ടു കപ്പലും കേരളത്തിന് വലിയ പ്രതിസന്ധിയായി തുടരുകയാണ്. കപ്പലപകടം സമുദ്രത്തിലും തീരത്തമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ നിയോഗിച്ച് പഠനത്തിനുള്ള സാധ്യതകളും പരിശോധിക്കുന്നു. നഷ്ടപരിഹാരം അടക്കം രണ്ട് കപ്പല്‍ കമ്പനിയില്‍ നിന്നും ഈടാക്കാന്‍ വേണ്ടി കൂടിയാണ് ഇത്.

വാന്‍ഹായ് കപ്പിലെ പുതിയ തീപിടിത്തത്തില്‍ നാലാംനമ്പര്‍ അറയുടെ മൂടി തകര്‍ന്നു. ഇതില്‍ ആറ് കണ്ടെയ്നര്‍ ഉണ്ടെന്നാണ് സൂചന. ഇവിടെ 228 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നിരുന്നു. മൂടി തകര്‍ന്നതിനാല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. അറയില്‍നിന്ന് കട്ടിയുള്ള കറുത്ത പുകയാണ് വരുന്നതെന്ന് ഡിജി ഷിപ്പിങ് സ്ഥിരീകരിച്ചു. 198 കാര്‍ബണ്‍ ഡയോക്സൈഡ് സിലിണ്ടറുകള്‍ മേഖലയില്‍ എത്തിച്ചിരുന്നു. നിലവില്‍ കപ്പലിലെ ഇന്ധനച്ചോര്‍ച്ച തടയുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. തീ പടരുന്നത് രക്ഷാ പ്രവര്‍ത്തനത്തെ ആശങ്കയിലാക്കുന്നുണ്ട്.

തീയണയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്കയുടെ ടഗ്ഗായ അറ്റ്ലാന്റിസ് വിര്‍ഗോയുടെ സഹായം തേടി. തീ പൂര്‍ണമായി അണഞ്ഞശേഷം കപ്പല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറുഖത്തേയ്ക്ക് മാറ്റുന്നതിന് ശ്രീലങ്കന്‍ അധികൃതരുടെ സമ്മതം ലഭിച്ചു. ഇന്ത്യന്‍ തീരത്തിന് 88 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖല വരുന്ന 200 നോട്ടിക്കല്‍ മൈലിന് പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ കപ്പല്‍ കമ്പനിയോട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനിടെ തീ വീണ്ടും ആളി കത്തുന്നത് പ്രതിസന്ധിയാണ്. ഇനിയും തീ ഉയരാനുള്ള സാധ്യതയുണ്ട്.

വാന്‍ഹായ് കപ്പലിലെ എന്‍ജിന്‍ മുറിയില്‍ കയറിയ വെള്ളം നീക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ബോക്ക വിങ്കര്‍, സക്ഷം, സരോജ് ബ്ലെസിങ് എന്നീ കപ്പലുകള്‍ വെള്ളം പമ്പ് ചെയത് തീ നിയന്ത്രണവിധമാക്കാനുള്ള ശ്രമം തുടരുന്നു. അടിമുടി പ്രതിസന്ധിയാണ് ഇപ്പോഴും. കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡറിന്റെ (വിഡിആര്‍) പ്രാഥമിക പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. തീപിടിച്ചതുമുതല്‍ ജീവനക്കാര്‍ രക്ഷപ്പെട്ടതുവരെയുള്ള വിവരങ്ങള്‍ ലഭിച്ചു. ജീവനക്കാര്‍ തീപിടിത്തം ക്യാപ്റ്റന് അറിയിച്ചത്, ക്യാപ്റ്റന്റെ നിര്‍ദേശങ്ങള്‍, ആദ്യഘട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഇതിലുണ്ട്. വിഡിആര്‍ വിശദമായി പരിശോധിച്ച് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാണ് നീക്കം. ജീവനക്കാരുടെ മൊഴിയും വിലയിരുത്തും.

തീ പൂര്‍ണമായി അണച്ചശേഷം കപ്പല്‍ പരിശോധിച്ചേക്കാനാണ് അന്വേഷകരുടെ തീരുമാനം. ടി ആന്‍ഡ് ടി സാല്‍വേജ് അധികൃതര്‍, കപ്പല്‍ ക്യാപ്റ്റന്‍, കപ്പല്‍ കമ്പനി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് വിഡിആര്‍ പ്രാഥമികമായി പരിശോധിച്ചത്. ലഭ്യമായ വിവരങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഷിപ്പിങ്ങിന് കൈമാറി. ഡിജി ഷിപ്പിങ് നിര്‍ദേശപ്രകാരം കപ്പലിലെ ഇന്ധനം നീക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News