പിണറായി സര്‍ക്കാറിന്റെ പകപോക്കലിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരിച്ചടി; സിസ തോമസിന് ഒരാഴ്ചക്കകം പെന്‍ഷന്‍ നല്‍കണം; മുന്‍ കെ.ടി.യു വി.സി സിസ തോമസിന് പെന്‍ഷനും കുടിശികയും ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ ഉത്തരവ്; ഗവര്‍ണര്‍ക്കൊപ്പം നിന്നതിന് സിസാ തോമസിനെതിരെ ക്രൂശിച്ചത് പലവിധത്തില്‍

പിണറായി സര്‍ക്കാറിന്റെ പകപോക്കലിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരിച്ചടി

Update: 2025-02-11 10:10 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ക്കൊപ്പം നിന്ന നിലപാടിന്റെ പേരില്‍ മുന്‍ കേരള സാങ്കേതിക സര്‍വകലാശാല വിസി സിസ തോമസിനോട് പകപോക്കല്‍ തുടര്‍ന്ന് പിണറായി സര്‍ക്കാറിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്നും തിരിച്ചടി. പകപോക്കലിന്റെ ഭാഗമായി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും പിടിച്ചുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

ഒരാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനും കുടിശികയും നല്‍കണമെന്ന് അഡ്മിനിസ്‌ട്രേറ്റീസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാരും മുന്‍ ഗവര്‍ണര്‍ ആരിഫ് ഖാനും തമ്മിലുണ്ടായ പോരിനിടെ സിസ തോമസിനെ കെടിയു വിസിയായി നിയമിച്ചത് ഗവര്‍ണറായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച സിസ തോമസിന് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തടഞ്ഞു വെച്ചു എന്നാരോപിച്ച് സിസ തോമസാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.

ഡോ.എംഎസ് രാജശ്രീയെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ കെടിയു വിസി സ്ഥാനത്തേക്ക് സിസയെ നിയമിച്ചത്. ആ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരായ നിയമപോരാട്ടം ട്രൈബ്യൂണല്‍ മുതല്‍ സുപ്രീം കോടതി വരെ നീണ്ടു. ഗവര്‍ണര്‍ നടത്തിയ നിയമനം എല്ലായിടത്തും ശരിവെക്കപ്പെട്ടതോടെയാണ് നടപടിയില്ലാതെയായത്. എന്നാല്‍ ഈ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴേക്കും സിസ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു.

എന്നാല്‍ അതിന് ശേഷം സിസയ്ക്ക് പെന്‍ഷന്‍ ലഭിച്ചില്ല. വിരമിക്കലിന് ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ സിസാ തോമസ് വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിനെ സമീപിച്ചപ്പോളാണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം വ്യക്തമാക്കിയത്. അപ്പീല്‍ പോകുന്നതിനാല്‍ തന്നെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നായിരുന്നു സിസയ്ക്ക് സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്ന ശേഷവും സിസയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.

സര്‍ക്കാരിനെ ധിക്കരിച്ച് ഗവര്‍ണര്‍ക്കൊപ്പം നിന്നാല്‍ എന്തു സംഭവിക്കുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സര്‍വകലാശാലയിലെ ചില രേഖകള്‍ കാണാനില്ലെന്നുപറഞ്ഞ് 'മോഷണക്കുറ്റം' അടക്കം സിസക്കെതിരെ സര്‍ക്കൂര്‍ ചുമത്തിയിരുന്നു.

2022 നവംബറിലാണ് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ സാങ്കേതിക സര്‍വകലാശാലാ താല്‍ക്കാലിക വി.സി.യായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. സര്‍ക്കാരിന്റെ നാമനിര്‍ദേശം തള്ളിയുള്ള ഈ നിയമനം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഗവര്‍ണറുടെ ഉത്തരവ് സിസ തോമസ് അംഗീകരിച്ചു. സിസ വി.സി.യായി ചുമതലയേറ്റു. ഇത് പിണറായി സര്‍ക്കാരിന് നാണക്കേടായി. ജീവനക്കാരെ കൊണ്ട് തടയാനും ശ്രമിച്ചു. എന്നാല്‍ കോടതി ഇടപെടലുകള്‍ സിസയ്ക്ക് തുണയായി.

വിരമിക്കുന്നതിന് ഒരുമാസംമുമ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറുടെ ചുമതലയില്‍നിന്ന് ഇവരെ സര്‍ക്കാര്‍ മാറ്റിയെങ്കിലും പകരം ചുമതല നല്‍കിയില്ല. ജില്ലവിട്ട് സ്ഥലംമാറ്റുമെന്ന് ഉറപ്പായതോടെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കണമെന്ന ഉത്തരവ് നേടി. ഇതിനെത്തുടര്‍ന്ന് ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലായി നിയമനം നല്‍കി. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായുള്ള മെമ്മോയും. സര്‍ക്കാര്‍ അനുമതിയില്ലാതെ വി.സി.യായി സ്ഥാനമേറ്റെന്നായിരുന്നു കുറ്റം. അധികചുമതലയായി വി.സി. സ്ഥാനമേറ്റത് നടപടികള്‍ പാലിച്ചാണെന്ന് ഡോ. സിസ ഇതിന് മറുപടി നല്‍കി.

വിരമിക്കുന്ന മാര്‍ച്ച് 31-ന് ഹിയറിങ്ങിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് തലേന്ന് ഓഫീസ് സമയത്തിനുശേഷം ഇ-മെയിലായി കത്തുനല്‍കി. വിരമിക്കല്‍ ദിവസമായതിനാലും വി.സി.യെന്നനിലയിലും പ്രിന്‍സിപ്പലെന്ന നിലയിലും മാര്‍ച്ച് 31-ന് ബില്ലുകള്‍ മാറുന്നതടക്കമുള്ള ഉത്തരവാദിത്വങ്ങളും കാണിച്ച് ഹാജരാകാനുള്ള അസൗകര്യമറിയിച്ച് മറുപടി നല്‍കി. വിരമിച്ചശേഷം പെന്‍ഷനും ആനുകൂല്യങ്ങളും ചോദിച്ചപ്പോള്‍ അച്ചടക്കനടപടി തുടങ്ങിയതിനാല്‍ നല്‍കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണറുടെ ഉത്തരവ് അനുസരിക്കുന്നത് അച്ചടക്കലംഘനല്ലെന്നും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കോടതി വിധിച്ചു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളി.

ആനൂകൂല്യങ്ങള്‍ നല്‍കേണ്ടി വരുമെന്നായതോടെ നേരത്തേ കൂടിയ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനിറ്റ്‌സില്‍ പിടിച്ചുള്ള ആരോപണമാണ് ഉയര്‍ത്തിയത്. വി.സി.യെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ ഒരു സബ്കമ്മിറ്റിക്ക് രൂപംനല്‍കിയതടക്കമുള്ള തീരുമാനങ്ങള്‍ സിസ അംഗീകരിച്ചിരുന്നില്ല. അവ വിയോജനക്കുറിപ്പടക്കം രാജ്ഭവനിലേക്കും നല്‍കി. അതിന്റെ യഥാര്‍ഥരേഖകള്‍ കാണാനില്ലെന്നാണ് കുറ്റം ആരോപിച്ചത്. സിന്‍ഡിക്കേറ്റ് യോഗങ്ങളുടെ കുറിപ്പുകള്‍ ഓഫീസ് കംപ്യൂട്ടറിലുണ്ട്. ഇതെല്ലാവര്‍ക്കും അറിയാം. അനധികൃതമായി രേഖകള്‍ കൈവശംവെച്ചതിന്റെ പേരില്‍ സിസയ്‌ക്കെതിരേ നടപടിയെടുക്കാനാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ തീരുമാനിച്ചത്. അതിനിടെ വിരമിച്ചതിന് ശേഷം സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും നിയമിച്ചിരുന്നു.

Tags:    

Similar News