പ്രചാരണത്തിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ടല്ലോ എന്ന് ആങ്കര്‍; സിംപിള്‍ ചോദ്യത്തിന് പാവാട ഉടുപ്പിച്ചുള്ള മറുപടി; 'ഏപ്രില്‍ ഈസ് ദ ക്രുവലസ്റ്റ് മന്ത് '; നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തിട്ടും നിലംതൊടാതെ എം സ്വരാജ് ട്രോളുകള്‍; ബുദ്ധിജീവിയായി മത്സരിക്കാന്‍ എത്തിയ സ്വരാജ് മത്സരശേഷം കോമഡി പീസായെന്ന് പരിഹാസം
പ്രചാരണത്തിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ടല്ലോ എന്ന് ആങ്കര്‍
കൊച്ചി: നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കാന്‍ എത്തിയപ്പോള്‍ സൈബറിടത്തില്‍ തള്ളിമറിക്കാന്‍ ബുദ്ധിജീവികളും എഴുത്തുകാരും വരിവരിയായി നിന്നിരുന്നു. ഇക്കൂട്ടരില്‍ ചിലര്‍ നിലമ്പൂര്‍ വോട്ടില്ലാതെ പോയല്ലോ എന്ന വിധത്തില്‍ ചില എഴുത്തുകാര്‍ കണ്ണീരൊഴുക്കുകയും ചെയ്തിരുന്നു. സ്വരാജിന് പിന്തുണയുമായി സാംസ്‌ക്കാരിക ലോകം എന്ന പേരില്‍ എഴുത്തുകാര്‍ എത്തിയതോടെ വിമര്‍ശനം കടുക്കുകയും ചെയ്തു. തന്നെ പിന്തുണക്കാന്‍ എത്തിയവരെ തള്ളിപ്പറയാതെ പിന്തുണക്കുകയാണ് സ്വരാജ് ചെയ്തതും. ഇതിനെല്ലാം ശേഷവും ഇടതു മുന്നണിക്ക് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു നിയോഗം. ഇതോടെ സോഷ്യല്‍ മീഡിയില്‍ എം സ്വരാജിനെതിരെ ട്രോളുകള്‍ നിരവധി എത്തി.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും എം സ്വരാജിനെതിരെ നിലംതൊടാതെ ട്രോളുകളാണ്. ഇതിന് വഴിയൊരുക്കിയത് കേരളാ സാഹിത്യ അക്കാദമയാണ് താനും. തിരഞ്ഞെടുപ്പു വേളയില്‍ സ്വരാജിനെ ബുദ്ധിജീവിയാക്കി അവതരിപ്പിച്ചപ്പോള്‍ പൂമരന്‍ എന്ന വിളിപ്പേരായിരുന്നു സ്വരാജിന്. ആര്യാടന്‍ ഷൗക്കത്ത് ആകട്ടെ എംഎല്‍എയായ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നിട്ടും എം സ്വരാജിനെതിരെ ട്രോളുകള്‍ തുടരുകയാണ.് പരന്ന വായന ഉള്ളവനെന്ന നടിച്ച് സ്വയം വെട്ടിലായി അദ്ദേഹമെന്നാണ് ട്രോളുകള്‍. സ്വരാജിന്റെ പുസ്തകവും മുന്‍ തിരഞ്ഞെടുപ്പു കാലത്തെ വിമര്‍ശനങ്ങളും അടക്കം ചര്‍ച്ചകളില്‍ നിറയുകയാണ്.
കേരള സാഹിത്യ അക്കാദമി ഉപന്യാസ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹനായ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിനെയും കൃതിയെയും വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ് അടക്കമുള്ളവര്‍ നേരത്തെ രംഗത്തുവന്നിരുന്നു. സ്വരാജിന് അവാര്‍ഡിന് അര്‍ഹമായ 'പൂക്കളുടെ പുസ്തകം' എന്ന കൃതി വിക്കിപീഡിയയില്‍ കോപ്പിയടിച്ചതാണെന്നാണ് ആക്ഷേപമാണ് ഉയര്‍ത്തിയത്. പുസ്തകത്തിലെ ഒരു പേജ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ് വിമര്‍ശനം. സത്യനാഥന്‍ അലിയാസ് സുരേഷ് എന്നത്, സത്യനാഥന്‍ ഏലിയാസ് സുരേഷ് എന്നാണ് അടിച്ചുവന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് താരയുടെ വിമര്‍ശനം.
അതേസമയം, സാഹിത്യ അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരം സ്വീകരിക്കില്ലെന്ന് സ്വരാജ് വ്യക്തമാക്കിയിരുന്നു. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണെന്നും അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടം കൊണ്ടും പൂമരന്‍ വിവാദം തീര്‍ന്നിട്ടില്ല. എം സ്വരാജിന്റെ കൃത്രിമ ശൈലിക്ക് ഉദാഹരണമായി മാധ്യമപ്രവര്‍ത്തകന്‍ ജാവേദ് പര്‍വേശ് അടക്കം അദ്ദേഹന്റെ അഭിമുഖത്തിലെ ഒരു ഭാഗം അടക്കം ചൂണ്ടിക്കാട്ടി. പ്രചാരണത്തിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ടല്ലോ എന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക ചോദിക്കുമ്പോള്‍ അതില്‍ ചരുതവടിന് ഒപ്പിച്ച് പാവാട ഉടുപ്പിച്ചുള്ള മറുപടിയാണ് സ്വരാജ് നല്‍കിയത്. 'ഏപ്രില്‍ ഈസ് ദ ക്രുവലസ്റ്റ് മന്ത് എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ കൃത്രിമത്വം ചൂണ്ടിക്കാട്ടി ജാവേദ് കുറിച്ച് ഇങ്ങനെ:
പ്രചാരണത്തിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ടല്ലോ എന്ന് ആങ്കര്‍. ക്വട്ടേഷന്‍ ഡിസ്ട്രിബ്യൂഷന്‍ ഫാക്ടറി ഗേറ്റ് ആയ വാ മൃദുവായി തുറന്നു. ക്യാപ്‌സ്യൂളിന്റെ എലീറ്റ് വേര്‍ഷന്‍ ആണ് ക്വാട്ടുകള്‍. നമ്മളെപ്പോലെ ലോക്കല്‍സ് ഒന്നുമല്ല. ഒണ്‍ലി ടോപ് ക്ലാസ്. ചൂടും പൊടിയുമല്ലേ , ഉറക്കം കുറവാണ് എന്നൊന്നും പൂമരത്വം ബാധിച്ചവര്‍ ചുമ്മാ അങ്ങ് പറയില്ല. ഇംഗ്ലീഷ്, ലാറ്റിനമേരിക്കന്‍ സാഹിത്യങ്ങളില്‍ നിന്നാണ് അവര്‍ സാദാ ദിവസങ്ങളില്‍ ഉദ്ധരിക്കുക.പൂമരത്വം ഉഛസ്ഥായിയില്‍ എത്തുമ്പോള്‍ അന്റാര്‍ട്ടികയില്‍ നിന്നു വരെ എടുത്തേക്കും.
സിംപിള്‍ ചോദ്യത്തിന് കാവ്യകലയെ പാവാട ഉടുപ്പിച്ചുള്ള മറുപടി വന്നു. ഏപ്രില്‍ ഈസ് ദ ക്രുവലസ്റ്റ് മന്ത്. വായനയുടെ അനന്തമായ പരപ്പില്‍ ടിഎസ് എലിയറ്റ് അങ്ങനെ വേര്‍ഡ്‌സ്വര്‍ത്തായി. സത്യത്തില്‍ സ്വരാജില്‍ നിങ്ങള്‍ക്ക് വേര്‍ഡ്‌സ്വര്‍ത്തിനെയും എലിയറ്റിനെയും കാണാം. കാല്‍പനികതയുടെയും ആധുനികതയുടെയും മിശ്രണം. കമ്മി പാക്കില്‍.
ഹാപ്പി സണ്ടേ..
ഈ പോസ്റ്റിന്റെ പിന്‍പറ്റി വീണ്ടും സ്വരാജ് ട്രോളുകള്‍ ഉയര്‍ന്നിട്ടുണ്ട്. മറ്റൊരു പോസ്റ്റില്‍ ജാവേദ് പര്‍വേശം എഴുതിയത് ഇങ്ങനെയാണ്:
പൂമരന്‍ ഒരാളല്ല. പൂമരത്വം ഒരു അവസ്ഥയാണ്. മറ്റുള്ളവരെ പ്രത്യേകിച്ചും പാര്‍ട്ടി അടിമകളെ ഇംപ്രസ് ചെയ്യാനായി വായില്‍കൊള്ളാത്ത ഉദ്ധരണികള്‍, അസമയത്ത് ചേര്‍ത്ത്, അതില്‍ തന്നെ അബദ്ധം പറ്റി സ്വയം വിഡ്ഡിയാകുന്ന അവസ്ഥയാണ് പൂമരത്വം. അന്തം ഇക്കോ സിസ്റ്റത്തിലെ ബൗദ്ധിക പാപ്പരത്വത്തിന്റെ ഉന്മാദാവസ്ഥ.
അനൗചിത്യം മാത്രമല്ല, പൂമരത്വം. അതില്‍ മണ്ടത്തരവും അടങ്ങിയിരിക്കുന്നു. പൂമരത്വത്തിന്റെ ലളിത നിര്‍വചനം ഇതാണ്: Using famous quotes just to impress party slaves- especially out of context- often turns into pure stupidity. പൂമരങ്ങള്‍ സമയം തെറ്റി പൂക്കുന്ന ചില സന്ദര്‍ഭങ്ങള്‍ സാങ്കല്‍പ്പികമായി. റിയാലിറ്റിക്ക് വേണ്ടി യഥാര്‍ത്ഥത്തില്‍ ഇത് പറഞ്ഞവരുടെ പേര് മിക്‌സ് ആന്‍ഡ് മാച്ച് ചെയ്യണം.
എയര്‍പോര്‍ട്ടില്‍ കയറാന്‍ നേരമാണ് ഐഡി കാര്‍ഡ് എടുത്തില്ല എന്നു മനസിലായത്. ഡിജിയാത്ര ഡൗണ്‍ലോഡും ചെയ്തിട്ടില്ല. സിഐഎസ്എഫുകാരനോട് പൂമരന്‍ : ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നു. കുന്ദേര പറഞ്ഞിട്ടില്ലേ മറവിക്കെതിരേയുള്ള സമരമാണ് ഓര്‍മയെന്ന്. ഇത്തവണ അകത്തേക്ക് കയറ്റിവിടണം, പ്ലീസ്.
ഊട്ടി ഫ്‌ളവര്‍ഷോ കാണാന്‍ പോയ പൂമരന്‍ സുഹൃത്തിനോട് : ഹായ് ചെയര്‍മാന്‍ മാവോ പറഞ്ഞപോലെ ഒരു നൂറു പൂക്കള്‍ വിടര്‍ന്നിരിക്കുന്നു. വെട്ടുകേസില്‍ പരുക്കേറ്റ സഖാവിനോട് പൂമരന്‍: സുബുഹാനള്ളാ...ഷേക്‌സിപിയര്‍ പറഞ്ഞപോലെത്തന്നെ. വാട്ട് ആന്‍ അണ്‍കൈന്‍ഡസ്റ്റ് കട്ട്...
ഡന്‍മാര്‍ക്കില്‍ റൂം ഫോര്‍ റിവര്‍ പഠിക്കാന്‍ പോയ പൂമരന്‍ അവിടെ കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് ക്ലാസിക്കല്‍ ആംഗലേയ പാണ്ഡിത്യം വിളമ്പി : വൗ സംതിങ് ഈസ് റോട്ടണ്‍ ഇന്‍ ദ സ്റ്റേറ്റ് ഓഫ് ഡന്‍മാര്‍ക്ക്.
സഖാവിനെതിരേയുള്ള കേസ് ഒരു ഗൂഡാലോചനയാണെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞപ്പോള്‍ പൂമരന്‍: അതേ.. പൗലോ കൊയ്‌ലോ പറഞ്ഞതുപോലെത്തന്നെ.. നമ്മള്‍ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാല്‍ അത് നടപ്പിലാക്കാന്‍ ഈ പ്രപഞ്ചമൊന്നാകെ ഗൂഢാലോചന നടത്തും.
ഖത്തം.
നേരത്തെ കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് പുരസ്‌കാരം നിരസിക്കുന്നതായി എം സ്വരാജിന്റെ പ്രസ്ഥാവനയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ രംഗത്തുവന്നിരുന്നു. അവാര്‍ഡ് സ്വീകരിച്ചിരുന്നെങ്കില്‍ ഭാരതീയ സാഹിത്യത്തോടുള്ള തികഞ്ഞ അവഹേളനം ആകുമായിരുന്നുവെന്നും ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
'കാളിദാസ നാടകത്തിലെ വരികളെന്ന പേരില്‍ കൃമിശല്യത്തിനുള്ള മരുന്നുകൂട്ടിന്റെ സംസ്‌കൃതം എഴുതിപ്പിടിപ്പിച്ച പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അബദ്ധ പഞ്ചാംഗത്തിന് അവാര്‍ഡ് നല്‍കിയ കമ്മിറ്റിയംഗങ്ങളെ ക്ഷണിച്ചു വരുത്തി ഓരോ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരപ്പലക, കട്ടന്‍ കാപ്പി, വണ്ടിക്കൂലി എന്നിവയും, ''ഇനിയെങ്കിലും പുസ്തകവായന തുടങ്ങണം'' എന്നൊരപേക്ഷയും എഴുതിക്കൊടുത്ത് പറഞ്ഞു വിടുകയാണ് സത്യത്തില്‍ ചെയ്യേണ്ടതെന്നും', ശ്രീജിത്ത് പണിക്കര്‍ പരിഹസിച്ചു.
അതേസമയം, സ്വരാജിന്റെ അവാര്‍ഡ് നിരസിക്കല്‍ വെറും നാടകമാണെന്ന് ആക്ഷേപവും ഉയരുന്നിരുന്നു. കാരണം കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിക്കുന്നതിനായി അങ്ങോട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കിയത് പുസ്തകം പബ്ലിഷ് ചെയ്ത സ്ഥാപനമോ, വല്ല അഭ്യുദയകാംക്ഷിയോ ആണെങ്കില്‍ പോലും എഴുത്തുകാരന്റെ അറിവോ സമ്മതമോ കൂടാതെ അവര്‍ അപേക്ഷ നല്‍കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.