മന്ത്രിയുടെ വാക്ക് കേട്ട് ജോലിക്കെത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പെട്ടു; യാത്രക്കാര്‍ വലഞ്ഞു; ഗതാഗത മന്ത്രിയുടെ മണ്ഡലത്തില്‍ പോലും 'ആന വണ്ടി' ഓടിയില്ല; ഹെല്‍മറ്റ് ധരിച്ച ഡ്രൈവറേയും തടഞ്ഞ് യാത്രക്കാരെ പുറത്തിറക്കി; പോലീസ് കാഴ്ചക്കാര്‍; കേരളം വലഞ്ഞു; ബാക്കിയെല്ലായിടവും സാധാരണ പോലെ; പൊതു പണിമടുക്കില്‍ സംഭവിക്കുന്നത്

Update: 2025-07-09 04:41 GMT

തിരുവനന്തപുരം : കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാര്‍ കാത്തിരിക്കുകയാണ്. ഔഷധി ഗോഡൗണുകള്‍ പോലും സമരക്കാര്‍ അടപ്പിച്ചു. പലയിടത്തും ഗുണ്ടായിസം നടന്നു. ഹെല്‍മറ്റ് വച്ച് ബസ് ഓഠിച്ച കെ എസ് ആര്‍ ടി സി ഡ്രൈവറെ പോലും വെറുതെ വിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ പൊതു പണിമുടക്ക് ബന്ദായി മാറി.

കെഎസ്ആര്‍ടിസി അടക്കം സര്‍വീസ് നടത്താതിരുന്നതോടെയാണ് റെയില്‍വേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാര്‍ പെരുവഴിയിലായത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാര്‍ കാത്തുകിടക്കുകയാണ്. എറണാകുളത്ത് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാര്‍ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാല്‍ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സര്‍വീസ് നടത്താമെന്നും ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ പോലീസ് സംരക്ഷണം കിട്ടിയതുമില്ല. ഇതോടെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണോ ഈ പൊതു പണിമടുക്ക് എന്ന ചോദ്യവും ബാക്കിയായി. പോസ്റ്റ് ഓഫീസുകളിലും സമരക്കാര്‍ പ്രശ്‌നമുണ്ടാക്കി. കെ എസ് ആര്‍ ടി സി ബസ് എല്ലായിടത്തും തടഞ്ഞു.

തൃശ്ശൂരിലും കൊച്ചിയിലുമടക്കം സര്‍വീസ് നടത്താന്‍ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആര്‍ടിസി ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സര്‍വീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാര്‍. ബസുകള്‍ ഓടുമെന്ന് മന്ത്രി കെബി ഗണേഷ് കുമാറും പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചെത്തിയ ജീവനക്കാരും യാത്രക്കാരും വലഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂര്‍ പൊതുപണിമുടക്കാണ് പുരോഗമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് കേരളത്തില്‍ മാത്രമേ ബാധിച്ചിട്ടുള്ളൂ.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണമാണ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. പത്തനാപുരത്ത് പോലും കെ എസ് ആര്‍ ടി സി ബസ് പുറത്തിറക്കാന്‍ കഴിഞ്ഞില്ല.

കടകളും പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് പൊലീസ് ഗതാഗത സൗകര്യമൊരുക്കി. ആര്‍സിസിലേക്ക് ഉള്‍പ്പെടെയാണ് സര്‍വീസ്. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വീസുകള്‍ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സര്‍വീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. ഗതാഗത മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്ത് പോലും കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് നടന്നില്ല.

കൊച്ചിയിലും തൃശൂരും സര്‍വീസ് നടത്താനൊരുങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സര്‍വീസ് നടത്താവൂ എന്നാണ് ഡിപ്പോകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

Tags:    

Similar News