തിരുവല്ലയിലെ പോക്സോ കേസ് പ്രതിയെ വീട്ടുകാര്‍ ഒളിവില്‍ അയച്ചത് ഡല്‍ഹി അതിര്‍ത്തിയിലേക്ക്; പോലീസ് സ്‌ക്വാഡ് പട്ടിണി കിടന്നും ഒരുനേരം മാത്രം കഴിച്ചും അലഞ്ഞത് മൂന്നു ദിവസം; മലയാളികള്‍ നല്‍കിയ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് പ്രതിയെ പൊക്കിയത് സാഹസികമായി: ഇത് തിരുവല്ല പോലീസ് സ്‌ക്വാഡ് വിജയഗാഥ
തിരുവല്ല പോലീസ് സ്‌ക്വാഡ് വിജയഗാഥ
തിരുവല്ല: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് കടത്തിക്കൊണ്ടു പോയി പതിനേഴുകാരിയെ ഒന്നിലധികം തവണ ബലാല്‍സംഗത്തിനിരയാക്കിയ ശേഷം നാടുവിട്ട പ്രതിയെ ഡല്‍ഹിയില്‍ നിന്നും പോലീസ് പൊക്കിയത് മൂന്നുദിവസത്തെ കടുത്ത അലച്ചിലിനൊടുവില്‍. കോട്ടയം മണിമല വെള്ളാവൂര്‍ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയില്‍ താഴെ വീട്ടില്‍ സുബിന്‍ എന്ന കാളിദാസി(23)നെ പ്രത്യേക അന്വേഷണസംഘം വലയിലാക്കിയതിനു പിന്നില്‍ പട്ടിണിയുടെയും അലച്ചിലിന്റെയും കഷ്ടപ്പാടിന്റെയും സാഹസികതയുടെയും വ്യത്യസ്ത അനുഭവങ്ങളാണ് ഉള്ളത്.
ഡിവൈ.എസ്.പി എസ്. അഷാദിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആരംഭിച്ചത്. പുതിയ എസ്.എച്ച്.ഓ എസ്. സന്തോഷ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. എസ്.ഐ അജി ജോസ്, എഎസ്ഐ ജയകുമാര്‍, എസ്സിപി ഓമാരായ അഖിലേഷ്, മനോജ് കുമാര്‍, അവിനാഷ്, സിപിഓ ടോജോ എന്നിവരടങ്ങിയ 'തിരുവല്ല പോലീസ് സ്‌ക്വാഡ് ' പ്രതിയെ കുടുക്കിയത് നാടകീയവും ട്വിസ്റ്റുകള്‍ നിറഞ്ഞതുമായ നീക്കള്‍ക്കൊടുവിലായിരുന്നു. മറക്കാനാവാത്ത ചിലരുടെ സഹായ സഹകരണങ്ങള്‍ എടുത്തു പറയേണ്ടതുമുണ്ട്.
കാളിദാസിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം വ്യാപകമാക്കിയതിനെ തുടര്‍ന്ന് പ്രതി ഡല്‍ഹിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് അവിടെയെത്തി ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ നിന്നും 26 കിലോമീറ്റര്‍ ദൂരത്തുള്ള ബദര്‍പ്പൂര്‍ ആയിരുന്നു.സംഘം ഫരീദാബാദിലെത്തി. അവിടുത്തെ മലയാളി അസോസിയേഷന്റെ ഭാരവാഹികളെ കണ്ടു വിവരം അറിയിച്ചപ്പോള്‍ അവര്‍ മുന്‍കൈയെടുത്ത് താമസസൗകര്യവും മറ്റും ഒരുക്കി കൊടുത്തു. ഭാരവാഹികളും അംഗങ്ങളും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. അതിനൊരു പ്രത്യേക കാരണം കൂടി ഉണ്ടായിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു അവരില്‍ പലരും. അതുകൊണ്ടുതന്നെ പോലീസ് സംഘത്തിന്റെ ആവശ്യങ്ങള്‍ക്കെല്ലാം അവര്‍ ഒപ്പം നിന്നു.
പിറ്റേന്ന് രാവിലെ കിട്ടിയ ലൊക്കേഷന്‍ നോക്കുമ്പോള്‍ 18 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ടെന്ന് വ്യക്തമായി. ഉടന്‍ തന്നെ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടപെട്ട് സംഘത്തിന് സഞ്ചരിക്കാന്‍ രണ്ട് സ്‌കൂട്ടര്‍ നല്‍കി. സ്‌കൂട്ടറുകളില്‍ സഞ്ചരിച്ച് ബദര്‍പ്പൂരില്‍ എത്തുമ്പോള്‍ ശരിക്കും പോലീസ് സംഘം അന്തംവിട്ടു. കടല്‍ പോലെ വിശാലമായ ചേരിപ്രദേശം. അവിടെ നിന്നും എങ്ങനെ പ്രതിയെ തെരഞ്ഞുകണ്ടെത്തുമെന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടാത്ത അവസ്ഥ! സിനിമാ രംഗങ്ങളില്‍ കണ്ടിട്ടുള്ള പശ്ചാത്തലം പോലെ. ബീഹാറികള്‍, ബംഗാള്‍ സ്വദേശികള്‍, നേപ്പാളികള്‍ ഉള്‍പ്പെടെ പലയിടങ്ങളില്‍ നിന്നുള്ള പല വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഇടകലര്‍ന്നു താമസിക്കുന്ന ചേരി. ഇവരുടെ കൂട്ടത്തില്‍ നിന്നും പ്രതിയെ കണ്ടെത്തുക അതീവ ദുഷ്‌കരമാണെന്ന് സംഘത്തിന് മനസിലായി. മലയാളികള്‍ ആരെയും തന്നെ കണ്ടെത്താനുമായില്ല.
കാളിദാസനെ നാടുവിടാന്‍ സൗകര്യം ഒരുക്കിയ വീട്ടുകാര്‍ അവിടെ കാര്യങ്ങള്‍ ഏല്‍പ്പിച്ചത് അമ്മാവന്‍ ഡെന്നിയെയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്നു ഇയാള്‍. ശ്രമകരമായ അന്വേഷണത്തിനൊടുവില്‍ പോലീസ് സംഘം ഡെന്നിയുടെ വീട് കണ്ടെത്തി. അവിടെ എത്തി തിരക്കിയപ്പോള്‍ മുഴുവന്‍ പ്രതീക്ഷകളും അസ്തമിപ്പിക്കും വിധമുള്ള വിവരമാണ് കിട്ടിയത്. ഡെന്നി ജനുവരി ഒന്നിന് തൂങ്ങിമരിച്ചു എന്ന വിവരമറിഞ്ഞ സംഘം സര്‍വ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലായി. പ്രതിയുടെ ഫോണ്‍ കോണ്‍ടാക്ടില്‍ ഹരിയാന ഡല്‍ഹി ഭാഗങ്ങളിലെ ആരുടേയും വിവരം കിട്ടിയില്ല. എല്ലാം മലയാളികളുടെ മാത്രമായിരുന്നു. കേരളത്തിലെ ആരെയെങ്കിലും വിളിച്ചാല്‍ പ്രതി പോലീസ് സാന്നിധ്യം അറിഞ്ഞു രക്ഷപ്പെട്ടാലോ എന്ന് ഭയന്നു. രാത്രി വൈകി താമസസ്ഥലത്ത് തിരിച്ചെത്തിയ പോലീസ് മനസാന്നിധ്യം വീണ്ടെടുത്തു. തുടര്‍ന്ന് സി ഡി ആര്‍ വീണ്ടും പരിശോധിച്ചു.
ഡെന്നിയുടെ ഭാര്യയെ കണ്ടാല്‍ സഹായിക്കും എന്ന് കരുതി ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. മൂന്നാം ദിവസം രാവിലെ അന്വേഷണം തുടര്‍ന്നു. പ്രതിക്ക് താമസസൗകര്യം ഒരുക്കിയ റോയ് എന്ന ആളെ കണ്ടെത്താനായി പിന്നീടുള്ള ശ്രമം. എന്നാല്‍ അയാളുടെ വിലാസം കിട്ടിയില്ല. ഒടുവില്‍, ബദര്‍പൂര്‍ പോലീസ് സ്റ്റേഷനിലെ സ്‌ക്വാഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടി. അങ്ങനെ പ്രതിയുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു. അവിടെ ഒരു കടയില്‍ എല്ലാ ദിവസവും വൈകിട്ട് ഇയാള്‍ ബീഡി വലിക്കാനും ചായ കുടിക്കാനും വരുമെന്ന് മനസ്സിലാക്കി. കടക്കാരനെ ഫോട്ടോ കാണിച്ച് ആളെ ഉറപ്പിച്ചതോടെ പോലീസ് സംഘത്തിന് ആശ്വാസമായി.
ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചും ഉറപ്പിച്ചു. പ്രതീക്ഷയോടെ പോലീസ് സംഘം പലയിടങ്ങളിലായി പതുങ്ങിയിരുന്നു. രാത്രി ഒമ്പതോടെ കുറച്ചു ദൂരെ നിന്നും നടന്നുവന്ന പ്രതി കടയിലെത്തിയ ഉടനെ സംഘം വളഞ്ഞു പിടികൂടി. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റി ഫരീദാബാദിലേക്ക് തിരിച്ചു.
എട്ടു മാസമായി നിരന്തരം നാട്ടിലുള്ള ഇയാളുമായി ബന്ധപ്പെട്ട ഏകദേശം നൂറോളം പേരുടെ സിഡിആര്‍ പരിശോധിച്ചും, മറ്റ് അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിയും പ്രതിയിലേക്ക് എത്താന്‍ ശ്രമിച്ച് തുമ്പു കിട്ടാഞ്ഞ അന്വേഷണ സംഘം ഒടുവില്‍ വിജയം കണ്ടു. ശരിക്കും പട്ടിണി കിടന്നു തന്നെയാണ് ഈ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. എങ്കിലും അവര്‍ സന്തുഷ്ടരാണ്, ഫലമുണ്ടായല്ലോ. ഒരു സംസ്ഥാനത്തു നിന്നും മറ്റൊന്നിലേക്ക് സ്‌കൂട്ടറില്‍ പോയി പ്രതിയെ പിടികൂടി സ്‌കൂട്ടറില്‍ തന്നെ തിരിച്ചെത്തി എന്ന അപൂര്‍വതയും തിരുവല്ല പോലീസ് സ്‌ക്വാഡ് ഈ അറസ്റ്റിലൂടെ സ്വന്തമാക്കി.