സ്വിസ് നൈറ്റ് ക്ലബ്ബില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം; 'ലേ കോണ്‍സ്റ്റലേഷന്‍' നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി; ഷാംപെയ്ന്‍ കുപ്പിയിലെ സ്പാര്‍ക്ലറുമായി വനിതാ വെയ്റ്ററുടെ സാഹസിക നൃത്തം അഗ്നിഗോളമായി; സുരക്ഷാ വീഴ്ച്ചകളും പ്രകടം

സ്വിസ് നൈറ്റ് ക്ലബ്ബില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം

Update: 2026-01-02 04:40 GMT

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇതോടെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. രാജ്യം അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കുകയാണ്.

സ്‌ഫോടന കാരണം നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, ഒരു ആക്രമണത്തിനുള്ള സാധ്യത ഞങ്ങള്‍ തള്ളിക്കളയുന്നു.'-സ്വിസ് പോലീസ് പറഞ്ഞു. സംഭവം നടന്ന ബാര്‍, ക്രാന്‍സ്-മൊണ്ടാന പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ലെ കോണ്‍സ്റ്റെലേഷന്‍ ബാര്‍ & ലോഞ്ച് ആണ്. ഈ സംഭവത്തെ തീവ്രവാദ ആക്രമണമായിട്ടല്ല, തീപിടിത്തമായാണ് കണക്കാക്കുന്നതെന്ന് സ്വിസ് അധികൃതര്‍ അറിയിച്ചു.

ബാറിന്റെ ബേസ്‌മെന്റിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടക്കുമ്പോള്‍ 150-ലധികം പേര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നു. അസാധാരണമായ വരണ്ട കാലാവസ്ഥയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാട്ടുതീയുമായി പോരാടുന്നതിനിടെയാണ് സംഭവം. അപകടത്തില്‍പെട്ടവരെ എത്രയും വേഗം തിരിച്ചറിയാനും അവരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചുറ്റുമുള്ള പ്രദേശം നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഫോറന്‍സിക് സംഘങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഫ്രാന്‍സ് തങ്ങളുടെ എട്ട് പൗരന്മാരെ കാണാതായതായും മരിച്ചവരില്‍ ഫ്രഞ്ച് പൗരന്മാരും ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും പറഞ്ഞു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ വിദേശകാര്യ മന്ത്രിയുമായി സഹായം വാഗ്ദാനം ചെയ്ത് സംസാരിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെട്ട മൂന്ന് പേരെ ഇതിനകം ഫ്രാന്‍സിലെ ആശുപത്രികളിലേക്ക് മാറ്റി.

ചുറ്റുമുള്ള പ്രദേശം നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഫോറന്‍സിക് സംഘങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ബാറിനുള്ളില്‍ ആരോ പടക്കം പൊട്ടിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാദേശിക അധികാരികള്‍ തന്നോട് പറഞ്ഞതാും റിപ്പോര്‍ട്ടുകളുണ്ട്.


 



വ്യാഴാഴ്ച പുലര്‍ച്ചെ ഏകദേശം 1:30-ഓടെയാണ് സംഭവം. ക്ലബ്ബില്‍ ഷാംപെയ്ന്‍ സര്‍വീസ് നടന്നുകൊണ്ടിരിക്കെ, ഒരു ജീവനക്കാരി കയ്യില്‍ സ്പാര്‍ക്ലറുമായി നൃത്തം ചെയ്യുന്നതിനിടെ സീലിംഗില്‍ തീ പടരുകയായിരുന്നു. ഇടുങ്ങിയ ഈ ബേസ്മെന്റ് ബാറിനുള്ളില്‍ നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്നു. തീപിടുത്തം അതിവേഗം ഒരു 'ഫ്‌ലാഷ് ഓവര്‍' ആയി മാറിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചുറ്റുമുള്ള വായുവും വസ്തുക്കളും ഒരേസമയം കത്തിയമരുന്ന ഈ പ്രതിഭാസം കാരണം അകത്തുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സമയം ലഭിച്ചില്ല.

ക്ലബ്ബിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ മരണത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. ഇടുങ്ങിയ വഴികളായിരുന്നു പുറത്തേക്ക്. ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറില്‍ നിന്ന് പുറത്തെത്താന്‍ ഇടുങ്ങിയ ഒരൊറ്റ ഗോവണി മാത്രമാണുണ്ടായിരുന്നത്. പരിഭ്രാന്തരായ ആളുകള്‍ ഈ ഗോവണിയിലൂടെ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചത് വന്‍ തിക്കിനും തിരക്കിനും കാരണമായി.

ശബ്ദനിയന്ത്രണത്തിനായി സീലിംഗില്‍ പതിച്ചിരുന്ന ഫോം മെറ്റീരിയലുകളും തടി കൊണ്ടുള്ള അലങ്കാരപ്പണികളും തീ ആളിപ്പടരാന്‍ സഹായിച്ചു. സുരക്ഷാ പരിശോധനകളില്‍ ഈ സ്ഥാപനത്തിന് പത്തില്‍ 6.5 പോയിന്റ് മാത്രമേ നേരത്തെ ലഭിച്ചിരുന്നുള്ളൂ എന്നത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

തീപിടുത്തത്തിന്റെ ഭീകരത വിവരിക്കാന്‍ കഴിയാത്തതാണെന്ന് ദൃക്സാക്ഷിയായ ജിയാനി പറഞ്ഞു. പരിക്കേറ്റവരുടെ വസ്ത്രങ്ങള്‍ ശരീരത്തോട് ഒട്ടിപ്പോയ അവസ്ഥയിലായിരുന്നു. പലരുടെയും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം പൊള്ളലേറ്റിരുന്നു. പുക നിറഞ്ഞതോടെ കാഴ്ച മങ്ങിയതും ജനലുകള്‍ തകര്‍ത്ത് ശ്വാസം ലഭിക്കാന്‍ ശ്രമിച്ചതും രക്ഷപ്പെട്ടവര്‍ വിറയലോടെ ഓര്‍ക്കുന്നു.

മരിച്ചവരില്‍ 16 ഇറ്റാലിയന്‍ പൗരന്മാരെ കാണാതായതായും നിരവധി പേര്‍ ചികിത്സയിലാണെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഫ്രഞ്ച് പൗരന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്വിസ് പ്രസിഡന്റ് ഗൈ പാര്‍മെലിന്‍ രാജ്യത്ത് അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ബ്രിട്ടനിലെ ചാള്‍സ് രാജാവ്, മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ സ്വിറ്റ്സര്‍ലന്‍ഡിന് എല്ലാവിധ മെഡിക്കല്‍ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പരിക്കേറ്റവരുടെ എണ്ണം വര്‍ധിച്ചതോടെ സ്വിറ്റ്സര്‍ലന്‍ഡിലെ ആശുപത്രികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഹെലിക്കോപ്റ്ററുകള്‍ വഴിയാണ് ഗുരുതരമായി പരിക്കേറ്റവരെ സിയോണ്‍, ലോസാന്‍, സൂറിച്ച് എന്നിവിടങ്ങളിലെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഈ പ്രയാസകരമായ ഘട്ടത്തില്‍ അത്യാവശ്യമല്ലാത്ത അപകടസാധ്യതയുള്ള വിനോദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആശുപത്രി അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പത്തുവര്‍ഷമായി ക്രാന്‍സ്-മൊണ്ടാനയില്‍ സ്ഥിരതാമസമാക്കിയ ഒരു ഫ്രഞ്ച് ദമ്പതികളാണ് ലേ കോണ്‍സ്റ്റലേഷന്റെ ഉടമസ്ഥര്‍. അപകടസമയത്ത് ഉടമസ്ഥയായ സ്ത്രീ ക്ലബ്ബിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്ന് വലൈസ് കാന്റണ്‍ അറ്റോര്‍ണി ജനറല്‍ ബിയാട്രിസ് പില്ലൂഡ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്, എന്നാല്‍ ഇത് പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ എടുത്തേക്കാം.


 



അപകടം നടന്ന ക്രാന്‍സ്-മൊണ്ടാന, മനോഹരമായ സ്വിസ് ആല്‍പ്സിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌കീയിംഗ്, സ്‌നോബോര്‍ഡിംഗ്, ഗോള്‍ഫ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വളരെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ അകലെയാണ് ഈ സ്‌കീ റിസോര്‍ട്ട്.

എല്ലാ വര്‍ഷവും, പ്രത്യേകിച്ച് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാട്ടുതീ ഭീഷണി നേരിടാറുണ്ട്. 2001 മുതല്‍ 2024 വരെ, തീപിടുത്തങ്ങള്‍ കാരണം സ്വിറ്റ്‌സര്‍ലന്‍ഡിന് അതിന്റെ വനപ്രദേശത്തിന്റെ 3 ശതമാനത്തിലധികം നഷ്ടപ്പെട്ടു.

Tags:    

Similar News