ശത്രു കപ്പലുകളെ കണ്ടാൽ വെറുതെ വിടില്ല; അന്തർവാഹിനികളുടെ പേടി സ്വപ്നം; ആഴക്കടലിലെ ഏത് കോണിൽ പോയി ഒളിച്ചാലും തുരത്തി അടിക്കും; ലക്ഷ്യം കൃത്യമായി സ്‌പോട്ട് ചെയ്ത് നിമിഷ നേരം കൊണ്ട് എല്ലാം തകർത്തെറിയും; ലോകം യുദ്ധമുനയിൽ നിൽക്കവേ നിർണായക പരീക്ഷണത്തിന് മുതിർന്ന് രാജ്യം; നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയുടെ 'തക്ഷക്'
ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹെവി വെയ്റ്റ് ടോർപ്പിഡോ 'തക്ഷകി'ന്റെ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കും. 2026 അവസാനത്തോടെ കൽവാരി ക്ലാസ് അന്തർവാഹിനികളിൽ നിന്നാകും ഇവയുടെ പ്രാരംഭ പരീക്ഷണങ്ങൾ നടക്കുക. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള നേവൽ സയൻസ് ആൻഡ് ടെക്‌നോളജി ലബോറട്ടറിയാണ് (എൻഎസ്ടിഎൽ) ശത്രു അന്തർവാഹിനികളെയും കപ്പലുകളെയും കൃത്യമായി തകർക്കാൻ ശേഷിയുള്ള ഈ ടോർപ്പിഡോ വികസിപ്പിച്ചത്.
ഇലക്‌ട്രിക് ഹെവി വെയ്റ്റ് വിഭാഗത്തിൽപ്പെടുന്ന തക്ഷകിന് 6.4 മീറ്റർ നീളമുണ്ട്. സിൽവർ ഓക്‌സൈഡ് ബാറ്ററികളാണ് ഇതിന് ഊർജം പകരുന്നത്. റിംഗ് ലേസർ ഗൈറോസ്‌കോപ്പ് (ആർഎൽജി) അടിസ്ഥാനമാക്കിയുള്ള ഇനേർഷ്യൻ നാവിഗേഷനും ജിപിഎസ്/നാവിക് ഗൈഡൻസും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ, ഇന്ത്യ മുമ്പ് വികസിപ്പിച്ച വരുണാസ്‌ത്ര പോലുള്ള ടോർപ്പിഡോകളേക്കാൾ കൃത്യമായി ലക്ഷ്യം ഭേദിക്കാൻ തക്ഷകിന് കഴിയും.
കംപ്രസ്ഡ് എയർ ഉപയോഗിക്കാതെ ടോർപ്പിഡോകളെ വിക്ഷേപിക്കുന്ന 'സ്വിം-ഔട്ട്' വിക്ഷേപണ സംവിധാനമാണ് തക്ഷകിനായി ഒരുക്കിയിരിക്കുന്നത്. ഇത് വിക്ഷേപണ സമയത്തുണ്ടാകുന്ന ശബ്ദം കുറയ്ക്കുന്നതിലൂടെയോ ഇല്ലാതാക്കുന്നതിലൂടെയോ ശത്രു സോണാർ സംവിധാനങ്ങളിൽ നിന്ന് അന്തർവാഹിനികളുടെ സാന്നിധ്യം മറച്ചുവെക്കാൻ സഹായിക്കും. കൽവാരി ക്ലാസ് അന്തർവാഹിനികളിൽ ദീർഘനേരം സമുദ്രത്തിനടിയിൽ തുടരാൻ സഹായിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എഐപി) സംവിധാനം ഘടിപ്പിക്കുന്ന നവീകരണത്തിന്റെ ഭാഗമായി, തക്ഷക് പരീക്ഷണത്തിനായുള്ള സ്വിംഔട്ട് സംവിധാനവും സജ്ജമാക്കും.
2024 ഡിസംബറിൽ പ്രതിരോധ മന്ത്രാലയം നേവൽ ഗ്രൂപ്പുമായി ഒപ്പിട്ട കരാർ പ്രകാരം, തക്ഷക് ടോർപ്പിഡോയുടെ ഗൈഡൻസ് സോഫ്റ്റ്‌വെയറിനെ കൽവാരി അന്തർവാഹിനികളിലെ സബ്‌മറൈൻ ടാക്‌റ്റിക്കൽ ഇന്റഗ്രേറ്റഡ് കോംബാറ്റ് സിസ്റ്റവുമായി (എസ്.ടി.ഐ.സി.സി.എസ്) സംയോജിപ്പിക്കും.
ഈ സംയോജനത്തിലൂടെ, അന്തർവാഹിനിയുടെ സെൻസറുകളും ഫയർ കൺട്രോൾ സംവിധാനങ്ങളും ഉപയോഗിച്ച് ടോർപ്പിഡോയ്ക്ക് തടസ്സമില്ലാതെ ലക്ഷ്യസ്ഥാനത്തേക്കെത്താനാകും. ഫൈബർ ഒപ്‌റ്റിക് വയർ ഗൈഡൻസ് സിസ്റ്റം വഴി അന്തർവാഹിനിയുടെ സോണാറിൽ നിന്നുള്ള വിവരങ്ങൾ ടോർപ്പിഡോയ്ക്ക് കൈമാറാൻ കഴിയുന്നതിനാൽ വളരെ ഉയർന്ന കൃത്യതയോടെ ആക്രമണം നടത്താൻ തക്ഷകിന് സാധിക്കും.
അന്തർവാഹിനികൾക്കായി ഫൈബർ ഒപ്‌റ്റിക് ഗൈഡൻസ് പതിപ്പും കപ്പലുകൾക്കായി സ്വയം നിയന്ത്രിത പതിപ്പും തക്ഷകിനായി വികസിപ്പിച്ചിട്ടുണ്ട്. ഈ തദ്ദേശീയ ടോർപ്പിഡോയുടെ പരീക്ഷണ വിജയത്തോടെ, ഇന്ത്യൻ നാവികസേനയുടെ സമുദ്രാന്തർ യുദ്ധശേഷിയിൽ ഗണ്യമായ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
