കൊളംബിയയില്‍ നേടിയ നയതന്ത്ര വിജയം ഊര്‍ജ്ജമായി; തരൂരൂം സംഘവും അടുത്ത ദൗത്യത്തിനായി ബ്രസീലില്‍ എത്തി; ഇപ്പോള്‍ ശ്രദ്ധ രാജ്യം തന്നില്‍ ഏല്‍പ്പിച്ച ദൗത്യത്തില്‍ മാത്രം; മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല; കോണ്‍ഗ്രസിനുളളില്‍ നിന്നും വിമര്‍ശനം ഉയരുമ്പോഴും ഗൗനിക്കാതെ തരൂര്‍

കൊളംബിയയില്‍ നേടിയ നയതന്ത്ര വിജയം ഊര്‍ജ്ജമായി

Update: 2025-06-02 02:11 GMT

ബ്രസീലിയ: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചു കൊണ്ട് കൊളംബിയയില്‍ നയതന്ത്ര വിജയം നേടിയ ശശി തരൂരും സംഘവും അടുത്ത രാജ്യത്തെത്തി. ബ്രസീലില്‍ എത്തിയ ദൗത്യസംഘം ഇന്ത്യയുടെ നിലപാട് ബ്രസീലിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലേക്ക് കടക്കും. അതേസമയം സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളെയൊന്നും തല്‍ക്കാലം ഗൗനിക്കാന്‍ തരൂരും തയ്യാറല്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.

ഏല്‍പ്പിച്ച ദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോള്‍ സഹപ്രവര്‍ത്തകരോടും വിമര്‍ശകരോടും മാധ്യമങ്ങളോടും സംസാരിക്കാന്‍ അവസരം ലഭിക്കും. ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലും ഇവിടുത്തെ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതിലുമാണ്. തരൂരിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പനാമ, ഗയാന, കൊളംബിയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ശശി തരൂരും സംഘവും ഞായറാഴ്ച ബ്രസീലില്‍ എത്തിയത്. ബ്രസീല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം, അടുത്ത ആഴ്ച സര്‍വ്വകക്ഷി സംഘം അമേരിക്കയിലേക്ക് തിരിക്കും. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച നടപടി നിരാശാജനകമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കിയതിന് പിന്നാലെ പ്രസ്താവനയില്‍ മാറ്റം വരുത്തിയിരുന്നു കൊളംബിയ. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഇന്ത്യയുടെ നിരാശ അറിയിച്ചതിന് പിന്നാലെയാണ് പ്രസ്താവന തിരുത്തി ഇന്ത്യക്ക് പിന്തുണ നല്‍കാന്‍ കൊളംബിയ ഒരുങ്ങിയതെന്ന് ശശി തരൂര്‍ പറഞ്ഞു.

കൊളംബിയയുടെ നിലപാടിലുണ്ടായ മാറ്റത്തെക്കുറിച്ച് യുഎസിലെ മുന്‍ അംബാസഡറും ബിജെപി നേതാവുമായ തരംജിത്ത് സിംഗ് സന്ധുവും വ്യക്തമാക്കി. സിംഗും തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നു. കൊളംബിയയുടെ ആക്ടിംഗ് വിദേശകാര്യ മന്ത്രിയുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി കൊളംബിയയുടെ ശ്രദ്ധയില്‍പ്പെടാത്ത കാര്യങ്ങള്‍ അവതരിപ്പിച്ചതായും സിംഗ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഇന്ത്യയുടെ വിശദീകരണത്തില്‍ വാസ്തവം എന്താണെന്ന് മനസിലാക്കിയെന്നും ഇന്ത്യയുമായി ചര്‍ച്ച തുടരുന്നതില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കൊളംബിയന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെടുന്നതിനായി 33 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ നിയോഗിച്ച ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളില്‍ ഒന്നാണ് തരൂരിന്റെ സംഘം. സര്‍ഫ്രാസ് അഹമ്മദ് (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), ജി എം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാര്‍ട്ടി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വര്‍ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബിജെപി), യുഎസിലെ മുന്‍ അംബാസഡര്‍ തരംജിത്ത് സിംഗ് സന്ധു എന്നിവരാണ് തരൂരിന്റെ സംഘത്തിലുള്ളത്.

നേരത്തെ സര്‍വ്വകക്ഷി സംഘത്തില്‍ ശശി തരൂരിനെ സര്‍ക്കാര്‍ നിയമിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷമുയര്‍ന്നിരുന്നു. ഈ ദൗത്യത്തിനായി തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി നല്‍കിയ പേരുകള്‍ കേന്ദ്രം അവഗണിച്ചു എന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. കൂടാതെ കോണ്‍ഗ്രസ് എം.പി. ജയറാം രമേശ് പരോക്ഷമായി ശശി തരൂരിനെ ഉദേശിച്ച് നടത്തിയ പരാമര്‍ശവും കോണ്‍ഗ്രസിനുള്ളിലെ അസ്വാരസ്യങ്ങള്‍ തുറന്നു കാട്ടുന്നതായിരുന്നു. നമ്മുടെ എം.പിമാരും ഭീകരരും കറങ്ങി നടക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ലജ്ജാകരവും അപലപനീയവും അസംബന്ധവുമായ പ്രസ്താവനയാണിതെന്നും പാര്‍ലമെന്റിന്റെ പ്രത്യേകാവകാശ സമിതി ഉടന്‍ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. നേതാവ് ഷെഹ്സാദ് പൂനാവാലയും തിരിച്ചടിച്ചിരുന്നു.

Tags:    

Similar News