പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് കണ്ട് കയ്യടിക്കുന്ന മാതാപിതാക്കൾ സൂക്ഷിക്കുക; കുട്ടി ഡ്രൈവർമാരെ പിന്തുണച്ചാൽ പണി കിട്ടും; ചർച്ചയായി കൂത്ത്പറമ്പ് കോടതിയുടെ വിധി; കർശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പും
കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് ഇന്ന് പതിവ് കാഴ്ച്ചയാണ്. ഒട്ടുമിക്ക മാതാപിതാക്കളും ഇത് അഭിമാനമായ കണക്കാക്കുന്നവരാണ്. എന്നാല്‍ ലൈസൻസ് ഇല്ലാതെയോ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പോ വാഹനം ഓടിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങിയാൽ കർശന നടപടികൾ നേരിടേണ്ടി വരും എന്നതിന് ഉദാഹരണമായിരുന്നു അടുത്തിടെ കൂത്ത്പറമ്പ് കോടതിയുടെ മാതൃകാപരമായ വിധി. പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് രക്ഷിതാക്കൾക്ക് കോടതി പിരിയും വരെ തടവും, 60000 രൂപ പിഴയും വിധിക്കുകയായിരുന്നു കൂത്ത്പറമ്പ് കോടതി. കൂടാതെ വാഹനത്തിന്റെ ആർസി റദ്ദാക്കാനും ഇരിട്ടി എസ്ആർടിഒ യ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ലൈസൻസ് ഇല്ലാതെ കുട്ടികൾക്ക് വാഹനം ഓടിക്കാൻ പിന്തുണ നൽകുന്ന മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള വിധിയായിരുന്നു ഇത്.
കുട്ടികള്‍ വാഹനം ഓടിക്കുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയിരുന്നു. "വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത് !!" എന്ന തലക്കെട്ടോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ എംവിഡി മുന്നറിയിപ്പ് നല്‍കിയത്ത്. മധ്യവേനൽ അവധി ആരംഭിക്കുകയാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും എംവിഡി വ്യക്തമാക്കി.
കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ 2019 ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്‌കരിച്ച് ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്‍റെ ഗൗരവം ഇനിയും മനസിലായിട്ടില്ല എന്നുമാണ് കണക്കുകൾ കാണിക്കുന്നതെന്നും എംവിഡി വ്യക്തമാക്കി.
ലൈസൻസ് ഇല്ലാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവു ശിക്ഷയും 25,000 രൂപ പിഴ വേറെയും ലഭിക്കും. നിയമലംഘനം നടത്തിയതിന് 12 മാസത്തേക്ക് വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കില്‍ 25 വയസ് തികയുമ്പോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ. 2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും വാഹനം ഒാടിച്ച പ്രായപൂർത്തിയാകാത്ത ആളും ശിക്ഷയ്ക്ക് അർഹനാണെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.