ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ വധിച്ചു; കൊല്ലപ്പെട്ടവരില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം നല്‍കിയ ആളും ലക്ഷ്‌കര്‍ ഭീകരരുമെന്ന് റിപ്പോര്‍ട്ടുകള്‍; തീവ്രവാദികളെ മുച്ചൂടും മുടിക്കാന്‍ കടുത്ത നടപടികളുമായി സുരക്ഷാ സേന

ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ വധിച്ചു

Update: 2025-05-15 06:38 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിന്റെ വീട് നേരത്തെ അധികൃതര്‍ തകര്‍ത്തിരുന്നു.

ആസിഫ് ഷെയ്ക്ക് ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. പുല്‍വാമയിലെ നാദേര്‍, ത്രാല്‍ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്നു ഭീകരവാദികളെയും സുരക്ഷാ സേന വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന ഷോപിയാനില്‍ വെച്ച് വധിച്ചിരുന്നു. 48 മണിക്കൂറിനിടെ ജമ്മുകാശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.ചൊവ്വാഴ്ച പുലര്‍ച്ചെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നുഭീകരരില്‍ രണ്ടുപേര്‍ ഷോപ്പിയാനിലെ താമസക്കാരായ ഷാഹിദ് കുട്ടായി, അദ്‌നാല്‍ ഷാഫി എന്നിവരാണെന്ന് വ്യക്തമായിട്ടുണ്ട്.

2023 ല്‍ ലഷ്‌കറില്‍ ചേര്‍ന്ന ഷാഹിദിന് നിരവധി അക്രമസംഭവങ്ങളില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം മേയില്‍ ഷോപ്പിയാനിലെ ഹീര്‍പോരയില്‍ ബിജെപി സര്‍പഞ്ചിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ക്ക് പങ്കുണ്ട്.അദ്‌നാല്‍ ഷാഫി കഴിഞ്ഞവര്‍ഷമാണ് ലഷ്‌കറില്‍ ചേര്‍ന്നത്. ഷോപ്പിയാനിലെ വാച്ചില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പ്രധാന പങ്കുണ്ട്. കൊല്ലപ്പെട്ട മൂന്നാമനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

ഇവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.പഹല്‍ഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ക്കെതിരെയുള്ള നടപടി സൈന്യം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തുനിന്ന് ഭീകരതയെ എന്നെന്നേക്കുമായി കെട്ടുകെട്ടിക്കാനുള്ള നീക്കമാണ് സൈന്യം സ്വീകരിച്ചുവരുന്നത്. പഹല്‍ഗാം സംഭവത്തോടെ കാശ്മീരിലെ ജനങ്ങള്‍ക്ക് ഭീകരരോടും അവരെ പിന്തുണയ്ക്കുന്ന പാകിസ്ഥാനോടുമുള്ള എതിര്‍പ്പ് കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇത് ഭീകരവിരുദ്ധപോരാട്ടത്തിന് കൂടുതല്‍ ശക്തിപകരുമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍.

Tags:    

Similar News