നഗരസഭയിലെ മുറിയില്‍ നീലച്ചിത്രം കാണിച്ച് സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു; മറ്റൊരാള്‍ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ലൈംഗിക താല്‍പര്യത്തോടെ വരാന്‍ നിരന്തരം നിര്‍ബന്ധിച്ചു; പരാതിക്കാരിയായ കൗണ്‍സിലറെ പൂട്ടാന്‍ മറുനീക്കം; കാസര്‍ഗോഡ് മുസ്ലിം ലീഗില്‍ വന്‍ പൊട്ടിത്തെറി; നാളെ നിര്‍ണായക യോഗം

കാസര്‍ഗോഡ് മുസ്ലിം ലീഗില്‍ വന്‍ പൊട്ടിത്തെറി

Update: 2026-02-10 11:03 GMT

കാസര്‍ഗോഡ്: മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വനിതാ കൗണ്‍സിലര്‍ നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ കാസര്‍ഗോഡ് രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം. നഗരസഭയിലെ മുതിര്‍ന്ന രണ്ട് നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വനിതാ കൗണ്‍സിലര്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ പാര്‍ട്ടി ഘടകം നാളെ അടിയന്തര യോഗം ചേരും.

പരാതിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് വനിതാ കൗണ്‍സിലറുടെ പരാതി. ഒരാള്‍ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ലൈംഗിക താല്‍പ്പര്യത്തോടെ വരാന്‍ നിരന്തരം നിര്‍ബന്ധിച്ചു. മകളുടെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

മറ്റൊരു നേതാവ് നഗരസഭയിലെ ഔദ്യോഗിക മുറിയില്‍ വെച്ച് മൊബൈലില്‍ നീലച്ചിത്രങ്ങള്‍ കാണിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടെയാണ് ഈ അതിക്രമങ്ങള്‍ നടന്നതെന്ന് കൗണ്‍സിലര്‍ ആരോപിക്കുന്നു.

പാര്‍ട്ടിയില്‍ ഭിന്നത; പരാതിക്കാരിക്ക് തിരിച്ചടി?

പരാതി ഉയര്‍ന്നതോടെ ലീഗിനുള്ളില്‍ രണ്ട് ചേരികളായി തര്‍ക്കം രൂക്ഷമാണ്. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ നാണക്കേടുണ്ടാക്കി എന്നാരോപിച്ച് പരാതി നല്‍കിയ വനിതാ കൗണ്‍സിലറെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കുറ്റാരോപിതരായ നേതാക്കള്‍ക്കൊപ്പമാണ് യൂത്ത് ലീഗിലെ ഒരു വിഭാഗവും നിലകൊള്ളുന്നത്.

പരാതി പിന്‍വലിക്കാന്‍ കൗണ്‍സിലര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിന്റെ പ്രതികാരമായാണ് ആരോപണമെന്നും എന്തുകൊണ്ട് മുന്‍പ് പരാതി നല്‍കിയില്ലെന്നും എതിര്‍പക്ഷം ചോദിക്കുന്നു.

പഴയ പരാതികളും മുക്കിയോ?

കുറ്റാരോപിതരായ നേതാക്കള്‍ക്കെതിരെ മുന്‍പും സാമ്പത്തിക ചൂഷണവും ലൈംഗിക അതിക്രമ പരാതികളും ഉയര്‍ന്നിരുന്നെങ്കിലും അവയെല്ലാം പാര്‍ട്ടി തലത്തില്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. മൂന്ന് വര്‍ഷമായി ഉയര്‍ന്ന പരാതികളില്‍ നടപടിയെടുക്കാത്തതാണ് ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

നാളത്തെ യോഗം നിര്‍ണ്ണായകം

വിഷയം ജില്ലാ കമ്മിറ്റിക്ക് വിടണോ അതോ പരാതിക്കാരിക്കെതിരെ നടപടിയെടുക്കണോ എന്നതില്‍ നാളെ തീരുമാനമുണ്ടാകും. നീതി തേടി പാര്‍ട്ടിക്ക് കത്തുനല്‍കിയ വനിതയ്ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയുമോ അതോ അച്ചടക്ക നടപടി നേരിടേണ്ടി വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Tags:    

Similar News