ന്യൂയോര്‍ക്ക് ടൈംസിനെിതരെ നിയമയുദ്ധത്തിന് ഇറങ്ങിയ ട്രംപ് തിരിച്ചടി! പതിനഞ്ച് ബില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ കേസ് തള്ളി കോടതി; ഹര്‍ജി വളരെ നീണ്ടതും നിസ്സാരവുമെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി

ന്യൂയോര്‍ക്ക് ടൈംസിനെിതരെ നിയമയുദ്ധത്തിന് ഇറങ്ങിയ ട്രംപ് തിരിച്ചടി!

Update: 2025-09-20 05:35 GMT

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഡൊണാള്‍ഡ് ട്രംപ് നല്‍കിയ കേസ് കോടതി തളളി. അമേരിക്കന്‍ പ്രസിഡന്റിന്റെ ഹര്‍ജി വളരെ നീണ്ടതും നിസ്സാരവുമാണെന്നാണ് ജഡ്ജി ചൂണ്ടിക്കാട്ടിയത്. പതിനഞ്ച് ബില്യണ്‍, ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനെതിരെ കേസ് കൊടുത്തത്. നാല് ദിവസം

മുമ്പ് നല്‍കിയ കേസാണ് വളരെ നീണ്ടതുപം നിസാരവുമെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിക്കളഞ്ഞത്.

ഫ്ലോറിഡയിലെ മിഡില്‍ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി സ്റ്റീവന്‍ ഡി. മെറിഡേയാണ് 85 പേജുള്ള ഹര്‍ജിയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. ട്രംപിന് തന്റെ മാനനഷ്ടക്കേസ് വീണ്ടും ഫയല്‍ ചെയ്യാന്‍ ഇപ്പോള്‍ 28 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഭാവിയിലെ ഏതൊരു ഫയലിംഗും 40 പേജുകളായി പരിമിതപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പത്രം വ്യക്തമാക്കി. ട്രംപ് കോടതിയില്‍ സമര്‍പ്പിച്ചത്

നിയമപരമായ ഒരു ഫയലിംഗ് അല്ലെന്നും ഒരു രാഷ്ട്രീയ രേഖയാണെന്നും കോടതി മനസിലാക്കിയതായും പത്രത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. പത്രത്തിനെതിരെ ഔപചാരികമായി അപകീര്‍ത്തികരമായ കുറ്റം ചുമത്താന്‍ തന്റെ കേസിന്റെ 80-ാം പേജ് വരെ കാത്തിരുത്തിയതിന് കോടതി ട്രംപിനെ വിമര്‍ശിച്ചു.

ഒരു പരാതി അപകീര്‍ത്തിപ്പെടുത്തലിനും അധിക്ഷേപത്തിനുമുള്ള ഒരു പൊതുവേദിയല്ലെന്നും എതിരാളിക്കെതിരെ രോഷം കൊള്ളാനുള്ള ഒരു സംരക്ഷിത വേദിയല്ല എന്നും കോടതി ഓര്‍മ്മിപ്പിച്ചു. കൂടാതെ പരാതി പൊതുജന സമ്പര്‍ക്കത്തിനുള്ള മെഗാഫോണോ ഒരു രാഷ്ട്രീയ റാലിയിലോ ഹൈഡ് പാര്‍ക്ക് സ്പീക്കേഴ്‌സ് കോര്‍ണറിന് തുല്യമായ സ്ഥലത്തെ പ്രസംഗത്തിനുള്ള ഒരു വേദിയോ അല്ല എന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

പ്രസിഡന്റാണെങ്കിലും, വാദികള്‍ കൃത്യമായും, പ്രതികളോട് തങ്ങള്‍ എന്തിനാണ് കേസെടുക്കുന്നതെന്ന് പറയേണ്ടതുണ്ടെന്നും അദ്ദേഹം ട്രംപിനോട് പറഞ്ഞു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ യശസിനെ ബാധിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ട്രംപ് ടൈംസിനെതിരെ കേസ് ഫയല്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയില്‍ പഠിക്കുമ്പോള്‍ തന്റെ ഇയര്‍ബുക്ക് ഫോട്ടോയ്ക്കായി ഒരു ഡസന്‍ മെഡലുകളുള്ള ഒരു സുഹൃത്തിന്റെ ഡ്രസ് ജാക്കറ്റ് അറിഞ്ഞുകൊണ്ട് കടം വാങ്ങിയതായി പരാമര്‍ശിച്ചിരുന്നു. വൈറ്റ് ഹൗസ് ലേഖകനായ പീറ്റര്‍ ബേക്കര്‍ പ്രസിഡന്റ് 'സ്വയം നേടിയെടുക്കാത്ത മെഡലുകള്‍ സ്വന്തമാക്കുകയായിരുന്നു' എന്നാണ് വാര്‍ത്ത നല്‍കിയത്. കേസ് വീണ്ടും ഫയല്‍ ചെയ്യുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.

രണ്ടാമതും പ്രസിഡന്റ് ആയതിന് ശേഷം ട്രംപ് പല മാധ്യമ സ്ഥാപനങ്ങളുടേയും പേരില്‍ കേസുകള്‍ നല്‍കിയിരുന്നു. കുപ്രസിദ്ധ ലൈംഗിക കുററവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് ബന്ധമുണ്ടെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് വാള്‍സ്ട്രീറ്റ് ജേണലിന് എതിരെ കേസ് കൊടുത്തിരുന്നു.

Tags:    

Similar News