വിഴിഞ്ഞം തുറമുഖത്തിന്റെ വികസന കുതിപ്പിന് ഇനി പുതിയ വേഗം; തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു; ഇതോടെ റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും തുടങ്ങാം; കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തേക്ക്

വിഴിഞ്ഞം തുറമുഖത്തിന്റെ വികസന കുതിപ്പിന് ഇനി പുതിയ വേഗം

Update: 2025-11-21 07:48 GMT

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം പുതിയ കുതിപ്പില്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്' (ഐസിപി) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ ഇനി മുതല്‍ റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ആരംഭിക്കാന്‍ കഴിയും. കൂടുതല്‍ കപ്പലുകള്‍ എത്തുന്നതോടെ സംസ്ഥാനത്തിനും വലിയ നേട്ടമാകും. കപ്പല്‍ ജീവനക്കാര്‍ക്ക് ക്രൂ ചെയ്ഞ്ചിന്റെ ഭാഗമായി കരയ്ക്കിറങ്ങാനാകുന്നതോടെ മേഖലയില്‍ കൂടുതല്‍ വികസനത്തിന് വഴിതെളിയും. ഇനി വിനോദസഞ്ചാരികളെ ഇറക്കാനുള്ള അനുമതികൂടി ലഭിക്കണം.

കോവിഡ് കാലത്ത് മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക അനുമതിയോടെ ക്രൂ ചെയ്ഞ്ച് നടത്തിയിരുന്നു. 10 കോടിയിലേറെ രൂപയുടെ അധികവരുമാനമാണ് അന്ന് സര്‍ക്കാരിന് ലഭിച്ചത്. ഇതിനിടെ ഇമിഗ്രേഷന്‍ വകുപ്പ് അപ്രതീക്ഷിതമായി ക്രൂ ചെയ്ഞ്ചിന് അനുമതി നിഷേധിച്ചു. ക്രൂ ചെയ്ഞ്ച് പുന:സ്ഥാപിച്ച് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തര കപ്പല്‍ ചാലിലൂടെ കടന്നു പോകുന്ന വലിയ കപ്പലുകളിലെ ക്യാപ്റ്റനടക്കമുള്ള ജീവനക്കാര്‍ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി കരയിലിറങ്ങുകയും പകരം ജീവനക്കാര്‍ കപ്പലില്‍ കയറുന്നതുമാണ് ക്രൂ ചെയ്ഞ്ച്. തുറമുഖത്തിന്റെ രണ്ടുമുതല്‍ നാലുവരെ ഘട്ടത്തിന്റെ നിര്‍മാണം 2028 ഡിസംബറിനകം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. 10,000 മുതല്‍ 15,000 കോടിയോളം രൂപവരെയാണ് നിര്‍മാണം നടത്തുന്ന അദാനി പോര്‍ട്ട് മുടക്കുക.

ഇൗ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പണംമുടക്കേണ്ടതില്ല. പിപിപി പദ്ധതിയില്‍ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ നിക്ഷേപമാണ് ഇതിലൂടെ വരാന്‍ പോകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ സമ്പദ്ഘടനയില്‍ കുതിച്ചുചാട്ടമുണ്ടാകും. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും ചരക്ക് നീക്കത്തിനായി റെയില്‍കണക്ടിവിറ്റിയും യാഥാര്‍ഥ്യമാകും. റോഡ്വഴിയുള്ള ചരക്കുനീക്കത്തിനുള്ള സൗകര്യം ഉടന്‍ ഒരുങ്ങും. ഇതിനുള്ള ഗേറ്റ് വേ കാര്‍ഗോ സംവിധാനമൊരുക്കല്‍ അന്തിമഘട്ടത്തിലാണ്.

Tags:    

Similar News