തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്... വിവി രാജേഷ്... തിരുവനന്തപുരം മേയറെ പ്രധാനമന്ത്രി മോദി ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെ; മേയറുടെ തോളില്‍ കൈയ്യിട്ട് മടക്കം; മോദിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക പരിപാടിയിലും താരമായി മേയര്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി വിജയം റെയില്‍വേ പരിപാടിയിലും നിറഞ്ഞപ്പോള്‍

Update: 2026-01-23 06:08 GMT

തിരുവനന്തപുരം: തിരക്കിട്ട പരിപാടികളാണ് ഇന്ന് മോദിക്ക്. ഇതിനിടെയാണ് തിരുവനന്തപുരത്ത് രണ്ടു മണിക്കൂര്‍. അതുകൊണ്ട് തന്നെ റോഡ് ഷോ പോലും കാറില്‍ നിന്നാക്കി മോദി. അതിന് ശേഷം റെയില്‍വേയുടെ പരിപാടിയിലേക്ക്. ഗവര്‍ണര്‍ അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍. മൂലയ്ക്കായിരുന്നു മേയര്‍ വിവി രാജേഷിന്റെ സീറ്റ്. അതുകൊണ്ട് തന്നെ വേദിയിലേക്ക് വന്ന മോദിയ്ക്ക് കൈ കൊടുക്കാന്‍ പോലും മേയര്‍ക്കായില്ല. പക്ഷേ തന്റെ പ്രസംഗത്തില്‍ മോദി തിരുവനന്തപുരം മേയറെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി. പരിപാടിയ്ക്ക് ശേഷം മേയറുടെ തോളില്‍ കൈയ്യിട്ടാണ് മോദി പോയത്.

തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്... വിവി രാജേഷ്... -ഇങ്ങനെയായിരുന്നു അഭിസംബോധന. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന വിവി രാജേഷ്, തിരുവനന്തപുരത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. ഇതെല്ലാം മനസ്സില്‍ വച്ചായിരുന്നു സുഹൃത്ത് പരാമര്‍ശം. വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ഉണ്ടായിരുന്നു. കൂടെ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും. രണ്ടു പേരേയും പേരെടുത്തു പറഞ്ഞുമില്ല. പ്രധാനമന്ത്രി. പക്ഷേ വിവി രാജേഷിന്റെ മേയര്‍ പദവിയില്‍ എത്തല്‍ ഉയര്‍ത്തി കാട്ടുകയും ചെയ്തു. കുറച്ചു സമയം മാത്രമാണ് ഈ വേദിയില്‍ സംസാരിച്ചത്.

ഇതിന് ശേഷം ബിജെപി വേദിയിലേക്ക് പോയി. മേയര്‍ വിവി രാജേഷിന്റെ തോളില്‍ തട്ടി സംസാരിച്ചാണ് മോദി വേദിയില്‍ നിന്നും പുറത്തേക്ക് പോയത്. രാജേഷുമായി ആശയ വിനിമയവും നടത്തി. അങ്ങനെ മേയറെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിച്ചായിരുന്നു ആദ്യ പരിപാടിയിലെ മോദിയുടെ ഇടപെടലുകള്‍. വിമാനത്താവളത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. പിന്നാലെ റോഡ് ഷോയായി പുത്തരിക്കണ്ടം മൈതാനത്തേയ്ക്ക് പോയി.

പുത്തരിക്കണ്ടം മൈതാനത്തെ വേദിയില്‍ തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ എന്നിവ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ 250 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനത്തെ ബിജെപി വേദിയിലേക്കു മാറുന്ന പ്രധാനമന്ത്രി, ജനപ്രതിനിധികളും പ്രവര്‍ത്തകരുമടക്കം കാല്‍ലക്ഷത്തോളം പേരെ അഭിസംബോധനയും ചെയ്തു. തലസ്ഥാനത്ത് മോദിയുടെ റോഡ് ഷോയില്‍ ഭാരത് മാതാ കീ ജയ് വിളിച്ച് എത്തിയത് പതിനായിരങ്ങളാണ്.

Similar News