1960കളില്‍ വികസിപ്പിച്ചെടുത്ത ചെറിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണം; മൊബൈലുകള്‍ക്ക് മുമ്പ് ലോകത്ത് പോപ്പുലര്‍; ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല; എന്താണ് പേജര്‍? ഹിസ്ബുള്ള എന്തുകൊണ്ട് ഉപയോഗിച്ചു?

എന്താണ് പേജർ?

Update: 2024-09-18 01:42 GMT

ബെയ്‌റൂത്ത്: ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സ്‌ഫോടനമാണ് ലെബനനില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. പേജറുകള്‍ കൂട്ടത്തോട്ടെ പൊട്ടിത്തെറിച്ചത് ലോകജനതയെ ആശങ്കയില്‍ ആക്കുന്നു. ഈ യുദ്ധമുറ ഇസ്രായേലാണ് സ്വീകരിച്ചതെങ്കിലും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നതാണ് വസ്തുത. ലോകം മൊബൈല്‍ ഫോണുകള്‍ കീഴടക്കുന്നതിന് മുമ്പ് പോപ്പുലറായിരുന്ന ആശയവിനിമയ ഉപകരമായിരുന്നു പേജര്‍.

ചാരഭീഷണി ഉള്ളതു കൊണ്ടാണ് കാലഹരണപ്പെട്ട ഈ പേജറുകള്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്നത്. എന്നാല്‍ അവിരെയും ഞെട്ടിച്ച സ്‌ഫോടമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ടെങ്കിലും ഇതിനു പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. പേജറുകള്‍ സംബന്ധിച്ചും സ്‌ഫോടനങ്ങള്‍ എങ്ങനെയാണ് നടന്നതെന്നുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.

ഇപ്പോള്‍ പൊട്ടിത്തെറിച്ച സീരീസ് എല്ലാം ഒരേ സമയം വാങ്ങിയതാണോ? ലിഥിയം ബാറ്ററിയല്ലാത്ത മറ്റ് സ്ഫോടക വസ്തുക്കള്‍ അതില്‍ ഉണ്ടായിരുന്നോ? ഏതെങ്കിലും സോഫ്റ്റ് വെയര്‍ ഹാകിങിലൂടെ അറ്റാക്ക് നടന്നതാണോ? അതേത് രീതിയിലാണ് ഹാര്‍ഡ് വെയറിനെ ബാധിക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇതോടെ ഉയരുന്നുണ്ട്. സൈബര്‍ വാറിന്റെ പുതിയ മുഖം തുറന്ന് ഇസ്രായേല്‍ നടത്തുന്ന അറ്റാക്ക് ലോകത്തെ എഐ യുഗത്തില്‍ എവിടെയെത്തിക്കും എന്ന് നമുക്ക് നോക്കിക്കാണേണ്ടിയിരിക്കുന്നു.

എന്താണ് പേജര്‍?

1960കളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച ചെറിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍. പേജറിലൂടെ ഒരാള്‍ മറ്റൊരാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് അറിയിക്കുന്നതിന് റേഡിയോ തരംഗങ്ങളിലൂടെ ഡിജിറ്റല്‍ സിഗ്‌നലുകള്‍ അയയ്ക്കുന്നു. ചെറിയ ടെക്സ്റ്റ് മെസേജുകളും ഈ ഉപകരണത്തിലൂടെ അയയ്ക്കാന്‍ കഴിയും.

മൊബൈല്‍ ഫോണുകള്‍ വ്യാപകമാകുന്നതിന് മുമ്പ്, പേജര്‍ ഒരു സാധാരണ ആശയവിനിമയ മാര്‍ഗമായിരുന്നു. പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും അടിയന്തര സേവന ജീവനക്കാര്‍ക്കും ഇടയില്‍ സാധാരണയായി ഉപയോഗിച്ചിരുന്നു. സൈനിക, സുരക്ഷാ മേഖലകളിലും ഇത് ഉപയോഗിച്ചിരുന്നു.

മിക്ക പേജര്‍മാര്‍ക്കും റേഡിയോ ഫ്രീക്വന്‍സികള്‍ വഴി സന്ദേശങ്ങള്‍ ലഭിക്കുന്നത് ഒരു ബേസ് സ്റ്റേഷനില്‍ നിന്നോ സെന്‍ട്രല്‍ ഡിസ്പാച്ചില്‍ നിന്നോ ആണ്. ഈ സന്ദേശങ്ങള്‍ സംഖ്യാ (ഉദാ. ഫോണ്‍ നമ്പര്‍) അല്ലെങ്കില്‍ ആല്‍ഫാന്യൂമെറിക് (ടെക്സ്റ്റ്) ആകാം. ഉപകരണം പിന്നീട് ഉപയോക്താവിനെ അറിയിക്കുന്നതിനുള്ള സന്ദേശം പ്രദര്‍ശിപ്പിക്കുന്നു. ഒരു സന്ദേശം അയയ്ക്കുമ്പോള്‍, ടു-വേ പേജറുകള്‍ ഉപയോഗിക്കുന്നു, അവ സാധാരണമല്ല, ഇതുപയോഗിച്ച് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ചെറിയ ടെക്സ്റ്റുകളായി മെസേജുകള്‍ കൈമാറാനാകും.

ഒരു ഇന്‍കമിംഗ് സന്ദേശത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കുന്നതിന് പേജറുകള്‍ പലപ്പോഴും ഒരു ടോണ്‍, ബീപ്പ് ശബ്ദമോ അല്ലെങ്കില്‍ വൈബ്രേഷനോ പുറപ്പെടുവിക്കും. ഇത് നോട്ടിഫിക്കേഷന് സമാനമായി വിലയിരുത്താം. ഇത് പിന്നീട് ടെക്സ്റ്റ് മെസേജിലേക്ക് വികസിച്ചു. അറുപതുകളിലാണ് ഇത് വികസിപ്പിച്ചെങ്കിലും ഇന്ത്യയില്‍ അടക്കം വ്യാപകമായത് 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലുമാണ്. മൊബൈല്‍-മുമ്പുള്ള കാലഘട്ടത്തില്‍ പേജറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. അടിയന്തിരവും വിശ്വസനീയവുമായ ആശയവിനിമയം ആവശ്യമുള്ള മേഖലകളില്‍ പേജറുകള്‍ ജനപ്രിയമായിരുന്നു. മൊബൈല്‍ വ്യാപകമായതിന് ശേഷവും ആരോഗ്യ സുരക്ഷാമേഖലകളില്‍ പേജറുകള്‍ ഉപയോഗിക്കാറുണ്ട്.ള്‍.

മൊബൈല്‍ ഫോണുകളുടെ വളര്‍ച്ചയും അവയിലെ വിപുലമായ ഫീച്ചറുകളും കാലക്രമേണ പേജറുകളുടെ ഉപയോഗം ഗണ്യമായി കുറച്ചു. വോയ്‌സ് കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഇന്റര്‍നെറ്റ് ആക്‌സസ് എന്നിവയുള്‍പ്പെടെ കൂടുതല്‍ വിപുലമായ ആശയവിനിമയ ഓപ്ഷനുകള്‍ മൊബൈല്‍ ഫോണുകള്‍ വാഗ്ദാനം ചെയ്തു. ഇതോടെ പേജറുകള്‍ക്ക് അന്ത്യമായി.

എന്തുകൊണ്ടാണ് ഹിസ്ബുല്ല പേജര്‍ ഉപയോഗിച്ചു?

പേജര്‍ താരതമ്യേന പഴയ സാങ്കേതികവിദ്യയാണ്. അതിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍, മൊബൈല്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി കാണുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ചാര, നിരീക്ഷണ ശ്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ സുരക്ഷിതമാണ്. അതുകൊണ്ടാണ് ഇത് ഇപ്പോഴും സൈനിക, സുരക്ഷാ മേഖലകളില്‍ ഉപയോഗിക്കുന്നത്. അത് തന്നെയാണ് ഹിസ്ബുല്ല അംഗങ്ങള്‍ ഈ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതിന്റേയും പ്രധാന കാരണം.

സൈബര്‍ ആക്രമണത്തിനിടയായേക്കാവുന്നത് കൊണ്ട് ഹിസ്ബുള്ള കമാന്‍ഡര്‍മാരോട് സെല്‍ഫോണുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയ വാര്‍ത്ത വന്നിരുന്നു. സൈബര്‍ ആക്രമണമാണെന്നാണ് ഹിസ്ബുല്ല വിലയിരുത്തിയത്. ഈ സംഭവത്തിന് പിന്നില്‍ ഇസ്രായേല്‍) ആണെന്ന് ഹിസ്ബല്ല അവകാശപ്പെടുന്നു. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പേജറുകളില്‍ ലിഥിയം ബാറ്ററികള്‍ ഘടിപ്പിച്ചിരുന്നുവെന്നും അവയാണ് സ്ഫോടനത്തിന് കാരണമായതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹിസ്ബുള്ളയുടെ പേജറുകളെ ഹാക്ക് ചെയ്യുകയും തത്സമയ സിഗ്‌നലുകളെ ട്രാക് ചെയ്യുകയും ചെയ്താകാം ഇത് നടത്തിയതെന്ന് അനുമാനിക്കുന്നു.

അമിതമായി ചൂടാക്കാനുള്ള കഴിവിന് പേരുകേട്ട ലിഥിയം ബാറ്ററികള്‍ക്ക് പുക ഉല്‍പാദിപ്പിക്കാനും ഉരുകാനും തീപിടിക്കാനും കഴിയും. സെല്‍ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സുകളില്‍ സാധാരണയായി കാണപ്പെടുന്ന ഈ ബാറ്ററികള്‍ക്ക് 1,100 ഡിഗ്രി ഫാരന്‍ഹീറ്റ് (590 ഡിഗ്രി സെല്‍ഷ്യസ്) വരെ താപനിലയില്‍ കത്താനാകും.

ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഫോടനങ്ങള്‍ ബോധപൂര്‍വം ഉണ്ടായതാകാമെന്നാണ്. പ്രത്യക ചിപ്പുകള്‍ ഘടിപ്പിക്കപ്പെട്ട പേജറുകളിലേക്ക് ഡ്രോണ്‍ മുഖേനെ പ്രത്യേക തരംഗങ്ങള്‍ അയച്ച് അപടകടം സൃഷ്ടിച്ചതാകാനുള്ള സാധ്യതയും ഉണ്ട്. കൂടുതല്‍ അന്വേഷണം നടത്തി അപകടസാധ്യതകള്‍ വ്യക്തമാക്കുന്നത് വരെ സമാന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ലെബനന്‍ സര്‍ക്കാര്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ പേജറുകളിലും ഒരു ചിപ്പ് ഇറക്കുമതി ചെയ്ത് സ്ഥാപിച്ചിരിക്കാമെന്നും കരുതുന്നവരുണ്ട്. ഇസ്രായേല്‍ സൈന്യം ലെബനനിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച ഡ്രോണുകളിലൂടെ അയച്ച റേഡിയോ തരംഗങ്ങളിലൂടെയാണ് ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്തത്. ഈ തരംഗങ്ങള്‍ വഴി ബാറ്ററി ചൂടാക്കി സ്‌ഫോടനം സാധ്യമാക്കിയതാവാം.

ഈ നിരീക്ഷണത്തിന് പിന്‍ബലമേകുന്നതാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ലെബനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. പൊട്ടിത്തെറിച്ച കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കകം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത 'ഏറ്റവും പുതിയ മോഡല്‍' ആണെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ഉപകരണങ്ങള്‍ ഹിസ്ബുല്ല അടുത്തിടെ ഇറക്കുമതി ചെയ്തതാണെന്നാണ്.

Tags:    

Similar News