എയര്‍ ഇന്ത്യയുടേത് 2,400 കോടി രൂപയുടെ നഷ്ട പരിഹാര ക്ലെയിം; വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നഷ്പരിഹാരങ്ങളില്‍ ഒന്ന്; ഇരകള്‍ക്ക് ഒരു കോടി രൂപ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയോ? 'രണ്ട് കോടി നല്‍കാം, എന്റെ പിതാവിനെ തിരികെത്തരൂ' എന്ന് ടാറ്റാ ഗ്രൂപ്പിനോട് അപകടത്തില്‍ മരിച്ചയാളുടെ മകളും
എയര്‍ ഇന്ത്യയുടേത് 2,400 കോടി രൂപയുടെ നഷ്ട പരിഹാര ക്ലെയിം
അഹമ്മദാബാദ്: എയര്‍ഇന്ത്യ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരമാണ് പ്രഖ്യാപിച്ചത്. വിമാന ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാഗങ്ങള്‍ക്കായി 290 കോടി രൂപയോളമാണ് ടാറ്റ തന്നെ നഷ്ടപരിഹാരമായി ചെലവഴിക്കുന്നത്. എന്നാല്‍ വിമാനത്തിന്റെ ഇന്‍ഷുറന്‍സ് തുക താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നഷ്പരിഹാരങ്ങളില്‍ ഒന്നാണ് ക്ലെയിം ചെയ്യാനൊരുങ്ങുന്നത്.
എയര്‍ ഇന്ത്യ അപകടത്തിന്റെ നഷ്ടപരിഹാരത്തിന്റെ മൂല്യം 2,400കോടി രൂപയോളം വരുമെന്നാണ് സൂചന. വിമാനദുരന്തത്തില്‍ പെട്ടവരുടെ കുടുംബാഗങ്ങള്‍ക്കായി 290 കോടി രൂപയോളമാണ് ടാറ്റ തന്നെ നഷ്ടപരിഹാരമായി ചെലവഴിക്കുന്നത്. യാത്രക്കാരുടെ മറ്റ് ഇന്‍ഷുറന്‍സുകള്‍ കൂടാതെയാണിത്. ഈ രംഗത്തെ ഏറ്റവും വലിയ വ്യോമയാന ക്ലെയിമുകളില്‍ ഒന്നായും അഹമ്മദാബാദ് അപകടത്തിന്റെ ക്ലെയിം തുക മാറും. 2,400 കോടി രൂപയോളം വരുന്ന തുകയാണ് മൊത്തം വിതരണം ചെയ്യേണ്ടതായി വരിക.
വിമാനയാത്രക്കാരുടെ ജീവന് പകരമായി ഒരു നഷ്ടപരിഹാരത്തുകയും മാറില്ലെങ്കിലും ഏവിയേഷന്‍ ഇന്‍ഡസ്ട്രീസിലെ ഏറ്റവും വലിയ നഷ്ട പരിഹാരതുക വിമാനത്തിന്റെ ഇന്‍ഷുറന്‍സ് കൂടെ പരിഗണിച്ചാണ്. തുക 2.5 കോടി യുഎസ് ഡോളറോ അതില്‍ കൂടുതലോ ആകാം. വിമാനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ വ്യോമയാന മേഖലയില്‍ ഹാള്‍ ഓള്‍-റിസ്‌ക് വിഭാഗത്തിന് കീഴിലാണ് സംരക്ഷിക്കപ്പെടുക. വിമാനത്തിന്റെ മൂല്യം അനുസരിച്ച്, സ്‌പെയറുകള്‍ക്കും ഉപകരണങ്ങള്‍ക്കും ഒക്കെ ഇന്‍ഷുറന്‍സ് ലഭ്യമാണ്.
വിമാനത്തിന്റെ കാലപ്പഴക്കം, മറ്റ് ഘടകങ്ങള്‍ എന്നിവ വിമാനത്തിന്റെ മൂല്യം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളാകും. അപകടം ഉണ്ടായ വിമാനം 2013 മോഡലായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2021 ല്‍ ഈ വിമാനം 11.5 കോടി ഡോളറിന് ഇന്‍ഷ്വര്‍ ചെയ്തിരുന്നതാണ്. നാശനഷ്ടം ഭാഗികമായോ പൂര്‍ണ്ണമായോ സംഭവിച്ചാല്‍ പോലും നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ട്.
വിമാന അപകടങ്ങള്‍ ഉണ്ടായാല്‍ ദുരന്തബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കും തീപിടുത്തം, മോഷണം, എന്നിവ ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ക്കുമെല്ലാം വിമാന കമ്പനികള്‍ പരിരക്ഷ നല്‍കുന്നുണ്ട്. വിമാനത്തിനും ഇന്‍ഷുറന്‍സുണ്ട്. ഇത്തരം വിമാനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും, പരിക്കുകളും എല്ലാം കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കാന്‍ ഉപഭോക്താക്കള്‍ക്കിടയാക്കും. ഇത്തരം ഘടകങ്ങള്‍ പരിഗണിച്ച് തന്നെയാകും നഷ്ട പരിഹാരതുകയുടെ മൂല്യം നിശ്ചയിക്കുക. യാത്രികരുടെ പ്രായം മറ്റ് ഘടകങ്ങള്‍, മറ്റ് ഇന്‍ഷുറന്‍സുകള്‍ എന്നിവ കൂടാതെ തന്നെ വിമാനകമ്പനികള്‍ കൈമാറുന്ന തുകയാണിത്.
അതിനിടെ പിതാവിനെ നഷ്ടപ്പെട്ട ഒരു മകളുടെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. തന്റെ പിതാവിനെ കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ടാറ്റാ ഗ്രൂപ്പിന് രണ്ട് കോടി നല്‍കാമെന്ന് മകള്‍ പറയുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അപകടത്തില്‍ മരിച്ച വ്യക്തിയുടെ മകള്‍ ഫാല്‍ഗുനിയുടെ പ്രതികരണം.
'നഷ്ടപരിഹാരത്തിന് എന്റെ പിതാവിനെ തിരികെ കൊണ്ടുവരാന്‍ കഴിയുമോ. അമ്മ അസുഖബാധിതയാണ്. അവര്‍ക്ക് പിതാവിനെ ആവശ്യമുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ സ്‌നേഹവും വാത്സല്യവും വേണം. എപ്പോഴും എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്റെ പിതാവിനെ അവര്‍ക്ക് തിരികെ നല്‍കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അവര്‍ക്ക് രണ്ട് കോടി നല്‍കാം', ഫാല്‍ഗുനി പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനര്‍ 787-8 വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ 274 പേര്‍ മരിച്ചതായാണ് അവസാനം പുറത്തുവരുന്ന റിപ്പോര്‍ട്ട്. പറന്നുയര്‍ന്നയുടന്‍ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിനുമുകളില്‍ വിമാനം തകര്‍ന്നുവീണ് കത്തുകയായിരുന്നു.