നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഭിത്തികളിൽ വരച്ച സ്ത്രീകളുടെ നിഴൽരൂപങ്ങൾ; സാമൂഹിക വിരുദ്ധർ ചുവർചിത്രങ്ങളെ പോലും വെറുതെ വിട്ടില്ല; ആ 'സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണ'ത്തിൽ വ്യാപക പ്രതിഷേധം

Update: 2026-01-10 07:26 GMT

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിൽ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് ഭിത്തികളിൽ വരച്ച യോഗാ ചിത്രങ്ങൾ അശ്ലീലമായ രീതിയിൽ വികൃതമാക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. സ്ത്രീകളുടെ നിഴൽരൂപങ്ങളായി വരച്ച ഈ ചുവർചിത്രങ്ങളിൽ, സ്വകാര്യഭാഗങ്ങളെ സൂചിപ്പിക്കുന്ന തരത്തിൽ വെള്ള പെയിന്റ് ഉപയോഗിച്ച് വരകളും അടയാളങ്ങളും ഉണ്ടാക്കിയതാണ് വിവാദമായത്. കഴിഞ്ഞ ആഴ്ച ഒരു സ്കൂൾ വിദ്യാർത്ഥിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.

യോഗാസനങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ കറുത്ത നിഴൽരൂപങ്ങളെയാണ് സാമൂഹിക വിരുദ്ധർ മനഃപൂർവം വികൃതമാക്കിയത്. "ഇതൊരു നിസ്സാരമായ കേടുപാടല്ല, മറിച്ച് വളരെ മോശമായ ചിന്താഗതിയുടെയും സ്ത്രീകളോടുള്ള കടുത്ത അനാദരവിന്റെയും ലക്ഷണമാണ്. ഒരു സ്ത്രീയുടെ പെയിന്റിംഗ് പോലും ഇത്തരം വികൃത മനസ്സിനുടമകളിൽ നിന്ന് സുരക്ഷിതമല്ല എന്നത് ലജ്ജാകരമാണ്," എന്ന് വിദ്യാർത്ഥിനി തന്റെ പോസ്റ്റിൽ കുറിച്ചു.

വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഗ്രാഫിറ്റികളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്ന അവസ്ഥ ഭയാനകമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ ഈ സംഭവത്തെ "സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണം" എന്നാണ് വിശേഷിപ്പിച്ചത്.

സംഭവം വിവാദമായതിന് പിന്നാലെ ലോകേന്ദ്ര സിംഗ് എന്ന കോളേജ് വിദ്യാർത്ഥി അശ്ലീല അടയാളങ്ങളിൽ കറുത്ത പെയിന്റ് അടിച്ച് മായ്ക്കാൻ ശ്രമിച്ചിരുന്നു. ഈ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷൻ നടപടിയുമായി രംഗത്തെത്തിയത്. ഭിത്തികൾ പൂർണ്ണമായും വെള്ളയടിച്ച നഗരസഭാ അധികൃതർ, സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ കുറ്റക്കാരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് അറിയിച്ചു.

പുതിയ ചിത്രങ്ങൾ വരയ്ക്കുന്നതിനായി നഗരസഭ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും, പഴയതുപോലെ യോഗാ ചിത്രങ്ങൾ തന്നെയാണോ അവിടെ വരിക എന്ന കാര്യത്തിൽ വ്യക്തതയില്ല. പൊതുസ്ഥലങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതമാക്കാൻ പ്രവർത്തിക്കുന്ന 'സേഫ്റ്റിപിൻ' എന്ന സംഘടനയുടെ സഹസ്ഥാപക കൽപ്പന വിശ്വനാഥ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഈ സംഭവത്തെ ഒരുതരം ലൈംഗികാതിക്രമമെന്ന് വിശേഷിപ്പിച്ചു. യുവതലമുറയിലെ പുരുഷന്മാരുമായി സംവദിച്ച് അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തി മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ എന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News