മുന്‍ ചില്‍ഡ്രന്‍സ് ഹോം മാനേജരും സഹായിയും കുട്ടികളെ പീഡിപ്പിച്ചത് ഒരു പതിറ്റാണ്ടുകളോളം; ശിക്ഷ വിധിക്കാന്‍ കോടതി

മുന്‍ ചില്‍ഡ്രന്‍സ് ഹോം മാനേജരും സഹായിയും കുട്ടികളെ പീഡിപ്പിച്ചത് ഒരു പതിറ്റാണ്ടുകളോളം; ശിക്ഷ വിധിക്കാന്‍ കോടതി

Update: 2026-02-24 03:40 GMT

ലണ്ടന്‍: ഒരു മുന്‍ ചില്‍ഡ്രന്‍സ് ഹോം മാനേജരും സഹായിയും ചേര്‍ന്ന് കുട്ടികളെ പതിറ്റാണ്ടുകളോളം പീഢനത്തിന് വിധേയരാക്കിയതായ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. 1976 നും 1994 നും ഇടയില്‍ ഹാലിഫാക്‌സിലെ സ്‌കിര്‍കോട്ട് ലോഡ്ജില്‍ വെച്ച് മാല്‍കോം ഫിലിപ്‌സ് എന്ന 93 കാരന്‍ നാല് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും പീഢനത്തിന് വിധേയമാക്കിയതായി കോടതി കണ്ടെത്തി. ബലാത്സംഗം, ലൈംഗിക പീഢനം, കുട്ടികളോട് അസന്മാര്‍ഗികമായ രീതിയില്‍ പെരുമാറുക എന്നീ കേസുകള്‍ക്ക് ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെയാണ് കോടതിയുടെ കണ്ടെത്തല്‍.

1980 നും 1990 നും ഇടയില്‍ ഒരു ആണ്‍കുട്ടിയോട് അസന്മാര്‍ഗികമായ രീതിയില്‍ പെരുമാറിയതിനും, മറ്റൊരു ആണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ഫിലിപ്‌സിന് ഒത്താശ ചെയ്തതിനും ഫിലിപ്‌സിന്റെ സഹായിയായിരുന്ന ലിന്‍ഡ ബ്രണ്ണിംഗ് എന്ന 66 കാരിയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. വിധികേട്ട് പൊട്ടിക്കരഞ്ഞ ബ്രണ്ണിംഗിന്റെ ശിക്ഷ ഏപ്രിലില്‍ വിധിക്കും എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. 1976 ല്‍ ഈ ചില്‍ഡ്രന്‍സ് ഹോം ആരംഭിച്ചതു മുതല്‍ അതിന്റെ മാനേജരായിരുന്നു ഇപ്പോള്‍ ബിര്‍മ്മിംഗ്ഹാമില്‍ താമസിക്കുന്ന ഫിലിപ്‌സ്.

ചില്‍ഡ്രന്‍സ് ഹോം മാനേജരായിരുന്ന സമയത്ത് ഒരു ഏകാധിപതിയെ പോലെയായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കിര്‍കോട്ട് ലോഡ്ജില്‍ തന്നെ താമസിച്ചിരുന്ന ഇയാള്‍ക്ക് കുട്ടികളുടെ കിടപ്പുമുറികള്‍ ഉള്‍പ്പടെ എവിടെയും എപ്പോഴും കയറിച്ചെല്ലാനുള്ള അധികാരമുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ ചോദ്യം ചെയ്യാന്‍ അവിടത്തെ ജീവനക്കാര്‍ ആരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല എന്നും കോടതി കണ്ടെത്തി.

ലൈംഗിക ബന്ധത്തിന് ഉദ്ദേശിക്കുന്ന കുട്ടികളെ തന്റെ അധികാരമുപയോഗിച്ച് ഇയാള്‍ ഒറ്റക്ക് ഒരു മുറിയിലെക്ക് മാറ്റിപ്പാര്‍പ്പിക്കുമായിരുന്നു എന്നും കോടതി കണ്ടെത്തിയിരുന്നു. കുട്ടികളെ അവഹേളിക്കുന്നതിലും ഉപദ്രവിക്കുന്നതിലും പ്രത്യേക സന്തോഷം കണ്ടെത്തിയിരുന്ന ഒരു വ്യക്തിത്വമാണ് മുന്‍ കെയര്‍ വര്‍ക്കര്‍ ആയ ബ്രണ്ണിംഗിന്റേതെന്നും കോടതിയില്‍ വെളിപ്പെടുത്തി.

Tags:    

Similar News