പറന്നുയര്‍ന്ന രണ്ടു വിമാനങ്ങള്‍ ഒരു മിനിറ്റ് വ്യത്യാസത്തില്‍ തിരിച്ചിറക്കി; ഗാറ്റ്വിക്ക് എയര്‍ പോര്‍ട്ടില്‍ അടിയന്തിര സാഹചര്യം

പറന്നുയര്‍ന്ന രണ്ടു വിമാനങ്ങള്‍ ഒരു മിനിറ്റ് വ്യത്യാസത്തില്‍ തിരിച്ചിറക്കി

Update: 2025-07-18 05:44 GMT

ഗാറ്റ്വിക്: ഒരു മിനിറ്റ് വ്യത്യാസത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് അടിയന്തിര സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നതോടെ ഗാറ്റ്വിക്കില്‍ തിരിച്ചിറക്കി. ഇത് വിമാനത്താവളത്തില്‍ ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു. കാന്‍കനിലേക്ക് ഗാറ്റ്വിക്കില്‍ നിന്നും പറന്നുയര്‍ന്ന ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ബോയിംഗ് 777 -200 വിമാനത്തിനുള്ളില്‍ പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെ ക്യാബിനില്‍ വിഷപ്പുക നിറഞ്ഞതോടെ അടിയന്തിരമായി തിരിച്ചിറക്കേണ്ടതായി വന്നു. പുക നിറഞ്ഞതോടെ ആകാശത്തു വെച്ച് ഓക്സിജന്‍ മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതായി വന്നു. കൂടാതെ ശുദ്ധവായു കയറുന്നതിനായി കോക്ക്പിറ്റ് ജനലുകള്‍ തുറക്കാന്‍ പൈലറ്റുമാരും നിര്‍ബന്ധിതരായി.

ഉപയോഗിച്ച സോക്സില്‍ നിന്നും വമിക്കുന്നതുപോലുള്ള ദുര്‍ഗന്ധം ക്യാബിനില്‍ നിറഞ്ഞതായി യാത്രക്കാര്‍ പറയുന്നു. അടിയന്തിര ലാന്‍ഡിംഗിനായി വിമാനം 45 മിനിറ്റോളം തലസ്ഥാന നഗരത്തിനു മുകളില്‍ വട്ടം ചുറ്റിപ്പറന്ന് അതിലെ ഇന്ധനത്തിന്റെ അളവ് കുറച്ചിരുന്നു. ഈ വിമാനം നിലത്തിറങ്ങി ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ മഡേയ്‌റയില്‍ നിന്നുള്ള ഈസിജെറ്റിന്റെ ഒരു വിമാനം ഒരു പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിംഗ് നടത്തി. എയര്‍ബസ് എ 320 വിമാനത്തില്‍, ജീവനക്കാരുള്‍പ്പടെ 190 പേരായിരുന്നു ഉണ്ടായിരുന്നത്.

ഈ രണ്ട് സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗാറ്റ്വിക്കിലെ പ്രധാന റണ്‍വേയില്‍ തടസ്സമുണ്ടായി. എമര്‍ജന്‍സി സേവനക്കാര്‍ വിമാനങ്ങള്‍ക്ക് അടുത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. വിഷ വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. അവര്‍ക്ക് ചികിത്സ നല്‍കേണ്ടി വന്നതിനാലാണ് എമര്‍ജന്‍സി ജീവനക്കാര്‍ റണ്‍വേയില്‍ എത്തിയത്.

Tags:    

Similar News