മകളുടെ മുന്നില്‍ വെച്ച് മുന്‍കാമുകിയെ മര്‍ദിച്ചു; ഗാര്‍ഹിക പീഡനത്തിന് ടെലിവിഷന്‍ താരം അറസ്റ്റില്‍

മകളുടെ മുന്നില്‍ വെച്ച് മുന്‍കാമുകിയെ മര്‍ദിച്ചു; ഗാര്‍ഹിക പീഡനത്തിന് ടെലിവിഷന്‍ താരം അറസ്റ്റില്‍

Update: 2025-05-20 08:48 GMT

ലോസ് ഏഞ്ചല്‍സ്: ഗാര്‍ഹിക പീഡനത്തിന് യുഎസ് ടെലിവിഷന്‍ താരം അറസ്റ്റില്‍. ലവ് ഐലന്‍ഡ്, ദി ചാലഞ്ച്: യുഎസ് എന്നീ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ കാഷെല്‍ ബാര്‍നെറ്റിനെയാണ് യുഎസ് സംസ്ഥാനമായ യൂടായിലെ സോള്‍ട്ട് ലേക്ക് സിറ്റി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാള്‍ ജയിലില്‍ തുടരുകയാണ്.

ഏപ്രില്‍ 10-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഒരുവയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് കാഷെല്‍ മുന്‍കാമുകിയെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുന്‍കാമുകിയെ ഇയാള്‍ കഴുത്തില്‍ പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് രണ്ട് കൈകൊണ്ടും കഴുത്തില്‍ പിടിച്ച് ഞെരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതി ബോധം മറയുന്ന അവസ്ഥയിലെത്തിയിരുന്നു. ഏപ്രില്‍ 24-നാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കാഷെലിന്റെ മുന്‍കാമുകി പോലീസില്‍ പരാതി നല്‍കിയത്.

അറസ്റ്റ് വാര്‍ത്ത കാഷെലിന്റെ അഭിഭാഷകന്‍ എന്‍ബിസിയോട് സ്ഥിരീകരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അഭിഭാഷകന്‍ വിസമ്മതിച്ചു. കാഷെലിന്റെ ജാമ്യാപേക്ഷയില്‍ ഉടന്‍ വാദം നടക്കും. ഇതിന് ശേഷം പ്രതികരിക്കാമെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.

2019-ല്‍ സംപ്രേക്ഷണം ചെയ്ത ലവ് ഐലന്‍ഡ്, 2022-ലെ ദി ചാലഞ്ച്: യുഎസ്എ എന്നീ റിയാലിറ്റി ഷോകളിലൂടെയാണ് കാഷെല്‍ ബാര്‍നെറ്റ് ശ്രദ്ധേയനാകുന്നത്. ബിഗ് ബോസിന് സമാനമായ റിയാലിറ്റി ഷോയാണ് ലവ് ഐലന്‍ഡ്. ബിഗ് ബോസില്‍ നിന്ന് വ്യത്യസ്തമായി, മത്സരാര്‍ഥികള്‍ ഒപ്പമുള്ളവരില്‍ നിന്ന് ഒരു കമിതാവിനെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

Tags:    

Similar News