രാജഭരണം തിരികെ വേണം; നേപ്പാളില്‍ തെരുവിലിറങ്ങി രാജകുടുംബത്തിന്റെ അനുയായികള്‍

രാജഭരണം തിരികെ വേണം; നേപ്പാളില്‍ തെരുവിലിറങ്ങി രാജകുടുംബത്തിന്റെ അനുയായികള്‍

Update: 2026-01-11 17:04 GMT

കാഠ്മണ്ഡു: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജഭരണം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങി നേപ്പാളിലെ പുറത്താക്കപ്പെട്ട രാജകുടുംബത്തിന്റെ അനുയായികള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ ജെന്‍സി പ്രക്ഷോഭത്തിന് പിന്നാലെ അധികാരത്തില്‍ വന്ന ഇടക്കാല ഗവണ്‍മെന്റ് മാര്‍ച്ച് മാസത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പുറത്താക്കപ്പെട്ട രാജാവ് ജ്ഞാനേന്ദ്രയുടെ അനുയായികളുടെ ആദ്യ റാലിയായിരുന്നു ഇത്.

'ഞങ്ങള്‍ ഞങ്ങളുടെ രാജാവിനെ സ്നേഹിക്കുന്നു. രാജാവിനെ തിരികെ കൊണ്ടുവരിക,' 18-ാം നൂറ്റാണ്ടില്‍ ഷാ രാജവംശം സ്ഥാപിച്ച രാജാവ് പൃഥ്വി നാരായണ്‍ ഷായുടെ പ്രതിമയ്ക്ക് ചുറ്റും റാലിയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം വിളിച്ചു. അവസാന ഷാ രാജാവായ ജ്ഞാനേന്ദ്രയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നു, 2008-ല്‍ രാജഭരണം നിര്‍ത്തലാക്കി നേപ്പാളിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഈ രാജ്യത്തിന് രാജാവും രാജഭരണവും മാത്രമാണ് ഏകപരിഹാരം. നിലവിലെ സാഹചര്യത്തിലും ജെന്‍സി പ്രക്ഷോഭത്തിന് പശ്ചാത്തലത്തിലും പ്രശ്നങ്ങളെ കൈകാര്യം ചെയ്യണമെങ്കില്‍ രാജഭരണം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും പ്രക്ഷോഭകര്‍ പറയുന്നു.

സോഷ്യല്‍ മീഡിയ നിരോധനത്തിന് പ്രതികരണമെന്നോണമാണ് ജെന്‍ സി പ്രക്ഷോഭം ആരംഭിച്ചത്.പിന്നീടത് ഭരണ നേതൃത്വത്തിന്റെ കഴിവില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയുള്ള പോരാട്ടമായി വളര്‍ന്നു. തുടര്‍ന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി സുശീല കാര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു.

Tags:    

Similar News