ചലിക്കുന്ന അസ്ഥികൂടം പോലൊരു പെണ്‍കുട്ടി; കടുത്ത ഭക്ഷണക്രമവും കഠിനമായ നൃത്തപരിശീലനവും മൂലം എല്ലും തോലുമായി 17കാരി: കൊച്ചു കുഞ്ഞിനെ പോലെ തോന്നുന്ന കൗമാരക്കാരിയുടെ ചിത്രങ്ങള്‍ പുറത്ത്: മാതാപിതാക്കള്‍ക്ക് ജയില്‍

ചലിക്കുന്ന അസ്ഥികൂടം പോലൊരു പെണ്‍കുട്ടി; കടുത്ത ഭക്ഷണക്രമ മൂലം എല്ലും തോലുമായി 17കാരി

Update: 2025-02-04 00:14 GMT

കാന്‍ബറ: 17കാരിയെ കണ്ടാല്‍ അസ്ഥികൂടം പോലെ. ആവശ്യത്തിന് ഭക്ഷണം നല്‍കാതെ മാതാപിതാക്കള്‍ കൊച്ചു കുഞ്ഞിനെ പോലെ പരിഗണിച്ച 17കാരിയെ കടുത്ത പേഷക കുറവ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ഭക്ഷണക്രമവും കഠിനമായ നൃത്തപരിശീലനവും കാരണം മകളുടെ ജീവന്‍ അപകടത്തിലാക്കിയ മാതാപിതാക്കളെ ജയിലിലടച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണു സംഭവം.

ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാലാണ് 17കാരി മരണത്തിന്റെ വക്കിലെത്തിയതെന്നു ദ് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലുംതോലുമായി ഒന്‍പതു വയസ്സുകാരിയെപ്പോലെ തോന്നുന്ന 17കാരിയുടെ ദാരുണചിത്രങ്ങള്‍ പുറത്തുവന്നു. നൃത്ത പരിശീലനത്തിനായി മാത്രമേ കുട്ടിയെ പുറത്തിറക്കിയിരുന്നുള്ളൂ. പീയര്‍, സ്‌ട്രോബെറി, മിനെസ്‌ട്രോണ്‍ സൂപ്പ്, ഐസ്‌ക്രീം എന്നിവ മാത്രമാണു കഴിക്കാന്‍ നല്‍കിയിരുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ട നൃത്ത അധ്യാപകരാണു വൈദ്യസഹായം തേടാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്.

എന്നാല്‍ മാതാപിതാക്കള്‍ ആദ്യം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. പിന്നീടാണു കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചത്. 17കാരിയെ കണ്ട ഡോക്ടര്‍മാര്‍ അതിശയിച്ചു പോയി. കുട്ടിക്കു ഗുരുതര പോഷകാഹാരക്കുറവ് (ഗ്രേഡ് 4) ബാധിച്ചെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. 'നടക്കുന്ന അസ്ഥികൂടം' എന്നാണ് ഡോക്ടര്‍മാര്‍ അവളെപ്പറ്റി പറഞ്ഞത്. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ അടിയന്തരമായി 5 ദിവസം കുഴലിലൂടെ ഭക്ഷണം നല്‍കി. പോഷകാഹാരം കൂടുതലുള്ള ഡയറ്റും നടപ്പാക്കി.

50 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണു പെണ്‍കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടത്. ചെറിയ കുട്ടിയെപ്പോലെയാണു കൗമാരക്കാരിയെ മാതാപിതാക്കള്‍ കണ്ടിരുന്നത്. ഈ പ്രായത്തിലും കാര്‍ട്ടൂണുകള്‍ കാണിച്ചുകൊടുക്കുകയും പാവകള്‍ സമ്മാനിക്കുകയും ചെയ്തു. വലിയ പെണ്‍കുട്ടിയായി പരിഗണിച്ചില്ല.

കേസില്‍ പിതാവിന് ആറര വര്‍ഷവും മാതാവിന് അഞ്ചു വര്‍ഷവുമാണു കോടതി ശിക്ഷ വിധിച്ചത്. മാതാപിതാക്കള്‍ ജയിലിലടക്കപ്പെട്ടാല്‍ തനിക്കു വീടില്ലാതെയാകുമെന്നും ശിക്ഷയില്‍ കുറവ് വരുത്തണമെന്നും പെണ്‍കുട്ടി കോടതിയോട് അപേക്ഷിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News