വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു; അണുബാധ കുറഞ്ഞു..എന്നാലും ശ്രദ്ധിക്കണം; പ്രാർത്ഥനകൾ ഫലം കണ്ടു; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ശുഭ വാർത്തയുമായി വത്തിക്കാൻ
റോം: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ വീണ്ടും പുരോഗതി. ശുഭ വാർത്ത വത്തിക്കാൻ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. വെന്റിലേറ്റർ സഹായമില്ലാതെ മാർപാപ്പ ശ്വസിക്കുന്നെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞുവെന്നും ഡോക്ടർമാർ അറിയിപ്പ് നൽകി. അതേസമയം, ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെങ്കിലും ചികിത്സയുടെ ഭാഗമായ ഫിസിയോതെറാപ്പി ഇനിയും തുടരുമെന്നും വത്തിക്കാൻ അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിലധികമായി അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുളള ആദ്യ ചിത്രം വത്തിക്കാന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ നോമ്പുകാല ആരാധനാക്രമ വസ്ത്രം ധരിച്ച് ആശുപത്രി ചാപ്പലിലെ ഒരു അൾത്താരയ്‌ക്ക് മുന്നിൽ വീൽചെയറിൽ ഇരിക്കുന്ന ചിത്രം ലോകത്തിന് മുന്നിൽ നൽകിയ പ്രതീക്ഷയുടെ അടയാളമായിരിന്നു.
തന്റെ സൗഖ്യത്തിനായി ഒരുപാടു കുട്ടികൾ പ്രാർഥിക്കുന്നുണ്ടെന്നും ആശുപത്രിക്കു മുന്നിൽ അവരെത്തിയത് തന്നോടുള്ള അടുപ്പത്തിന്റെ അടയാളമാണെന്നും മാർപാപ്പ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിച്ചു വരുന്നതായി നേരത്തെയും അറിയിച്ചിരുന്നു.