കൂടിക്കാഴ്ചയ്ക്ക് ശേഷം കിം ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി അംഗരക്ഷകര്‍; കുടിവെള്ള ഗ്ലാസ് പ്രത്യേക ട്രേയില്‍ കൊണ്ടുപോയി: വിചിത്ര നടപടി കണ്ട് അന്തംവിട്ട് മറ്റുള്ളവര്‍

കൂടിക്കാഴ്ചയ്ക്ക് ശേഷം കിം ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി അംഗരക്ഷകര്‍

Update: 2025-09-04 02:06 GMT

ബീജിങ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി പരിചാരകര്‍. ടെലിഗ്രാമിലാണ് ഇതിന്റെ വീഡിയോ പ്രചരിച്ചത്. കിം ഉപയോഗിച്ച കസേരയും സൈഡ് ടേബിള്‍ വരെയും വൃത്തിയാക്കി തെളിവുകള്‍ ശേഷിപ്പിക്കാതെയാണ് അംഗരക്ഷകര്‍ മടങ്ങിയത്. കിമ്മിന്റെ ഡിഎന്‍എ ലഭ്യമല്ലാതാക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് പറയപ്പെടുന്നത്.

കിം ഇരുന്ന കസേരയുടെ പിന്‍ഭാഗവും ആംറെസ്റ്റുകളും തുടച്ചു നീക്കി. സൈഡ് ടേബിള്‍ പോലും വൃത്തിയാക്കി. അദ്ദേഹത്തിന്റെ കുടിവെള്ള ഗ്ലാസ് പ്രത്യേക ട്രേയിലാക്കി അംഗരക്ഷകര്‍ കൊണ്ടുപോവുകയും ചെയ്തു. ചര്‍ച്ചകള്‍ക്ക് ശേഷം, കിമ്മിന്റെ ജീവനക്കാര്‍ കിമ്മിന്റെ സാന്നിധ്യത്തിന്റെ എല്ലാ അടയാളങ്ങളും ശ്രദ്ധാപൂര്‍വ്വം ഇല്ലാതാക്കിയെന്ന് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ അലക്‌സാണ്ടര്‍ യുനാഷെവ് തന്റെ ചാനലായ യുനാഷെവ് ലൈവില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ നേതാവ് സ്പര്‍ശിച്ച ഫര്‍ണിച്ചറുകളുടെ ഭാഗങ്ങളടക്കം തുടച്ച് വൃത്തിയാക്കി. കൂടിക്കാഴ്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും കിമ്മും പുടിനും വളരെ സംതൃപ്തരായിരുന്നുവെന്നും യുനാഷെവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ക്ക് കാരണം വ്യക്തമല്ല. എന്നാല്‍ റഷ്യയുടെ സുരക്ഷാ സേവനങ്ങളെക്കുറിച്ചുള്ള ഭയമോ ചൈനയുടെ നിരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കയോ ആകാം ഇതിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഡിഎന്‍എ കണ്ടെടുക്കുന്നത് തടയാന്‍ പുടിന്‍ തന്നെ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. വിദേശയാത്ര നടത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മൂത്രവും മലവും സീല്‍ ചെയ്ത ബാഗുകളില്‍ ശേഖരിക്കാന്‍ അംഗരക്ഷകരെ നിയോഗിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അലാസ്‌കയില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപുമായുള്ള പുടിന്‍ കൂടിക്കാഴ്ചയിലും റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റിന്റെ മാലിന്യങ്ങള്‍ സ്യൂട്ട്‌കേസുകളില്‍ മോസ്‌കോയിലേക്ക് തിരികെ കൊണ്ടുപോയിരുന്നതായാണ് റിപ്പോര്‍ട്ട്. പുടിന്റെ ഈ വിചിത്ര പരിപാടികള്‍ക്ക് പിന്നാലെയാണ് കിമ്മിന്റെ അസാധാരണ സുരക്ഷാ പ്രവര്‍ത്തികള്‍ വാര്‍ത്തയില്‍ നിറയുന്നത്.

ചര്‍ച്ചകളില്‍ കിം മോസ്‌കോയോട് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിങ്ങള്‍ക്കും റഷ്യന്‍ ജനതയ്ക്കും വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്നതോ ചെയ്യേണ്ടതോ ആയ എന്തെങ്കിലും ഉണ്ടെങ്കില്‍, അത് എന്റെ കടമയായി ഞാന്‍ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തെ അയച്ചതിന് പുടിന്‍ നന്ദി പറഞ്ഞു. കൊവിഡ് മഹാമാരിക്ക് ശേഷം കിമ്മിന്റെ ചൈനയിലേക്കുള്ള ആദ്യ യാത്രയായിരുന്നു.

Tags:    

Similar News