ബ്രിട്ടീഷ് രാജകുടുംബം നാണക്കേടിന്റെ പടുകുഴിയില്‍; 37 വര്‍ഷമായി മുടങ്ങാത്ത കോമണ്‍വെല്‍ത്ത് ഡേ സര്‍വ്വീസ് സംപ്രേക്ഷണം ഒഴിവാക്കി ബിബിസി

ബ്രിട്ടീഷ് രാജകുടുംബം നാണക്കേടിന്റെ പടുകുഴിയില്‍

Update: 2026-03-09 04:31 GMT

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ സഹോദരന്‍ രാജകുടുംബത്തിന് വരുത്തിയ നാണക്കേടിന്റെ പടുകുഴിയില്‍ നിന്നും ഇനിയും പുറത്തുകടക്കാന്‍ അവര്‍ക്കായിട്ടില്ല. അതിനിടയിലാണ് ബി ബി സിയുടെ വക അവഹേളനവും ഉണ്ടായിരിക്കുന്നത്. വര്‍ഷങ്ങളായി മുടങ്ങാതെ നടത്തിക്കൊണ്ടിരുന്ന ഒരു പരിപാടിയായിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ അബെയിലെ കോമണ്‍വെല്‍ത്ത് ദിന സര്‍വ്വീസിന്റെ സംപ്രേക്ഷണം. കഴിഞ്ഞ 37 വര്‍ഷക്കാലത്തിനിടയില്‍ ഇതാദ്യമായി ഇതിന്റെ സംപ്രേക്ഷണം ബി ബി സി ഒഴിവാക്കിയിരിക്കുകയാണ്. ഇപ്പോഴേ പ്രതിസന്ധിയിലായിരിക്കുന്ന രാജകുടുംബത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത നടപടിയാണിതെന്ന് രാഷ്ട്രീയ വിചക്ഷണര്‍ പറയുന്നു.

ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നതിന് രാജകുടുംബാംഗമായ ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ അറസ്റ്റിലായതും, കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായി ആന്‍ഡ്രുവും മുന്‍ ഭാര്യ സാറ ഫെര്‍ഗുസനും പുലര്‍ത്തിയ അടുത്ത ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതുമെല്ലാം കോമണ്‍വെല്‍ത്ത് ദിനാഘോഷങ്ങളുടെ ശോഭ കെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറ് വര്‍ഷം മുന്‍പ് നടന്ന കോമണ്‍വെല്‍ത്ത് ദിന ആഘോഷമായിരുന്നു ഹാരിയും മേഗനും രാജകുടുംബ പ്രതിനിധികള്‍ എന്ന നിലയില്‍ പങ്കെടുത്ത അവസാന പൊതുപരിപാടി എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ഈ വര്‍ഷത്തെ ചടങ്ങുകളില്‍ രാജാവിനും കാമില രാജ്ഞിക്കുമൊപ്പം വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പങ്കെടുക്കും. ആന്‍ രാജകുമാരിയും ഭര്‍ത്താവ് ടിം ലോറന്‍സും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, എഡ്വേര്‍ഡ് രാജകുമാരനും ഭാര്യ സോഫിയും ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടയില്ലെന്ന് അറിയുന്നു. തുടര്‍ന്ന് രാജാവും രാജ്ഞിയും ഒരുക്കുന്ന പരമ്പരാഗത വിരുന്നില്‍, രാജകുടുംബത്തില്‍ നിന്ന് ആറ് പേര്‍ മാത്രമെ പങ്കെടുക്കുകയുള്ളു.

Tags:    

Similar News