ബ്രിട്ടീഷ് ജയിലുകളില്‍ നിന്നും ഓരോ ആഴ്ചയിലും അഞ്ച് തടവുപുള്ളികളെങ്കിലും അബദ്ധത്തില്‍ മോചിതരാകുന്നു; 2024 - 25 കാലഘട്ടത്തില്‍ മോചിപ്പിച്ചത് 262 പേരെ

ബ്രിട്ടീഷ് ജയിലുകളില്‍ നിന്നും ഓരോ ആഴ്ചയിലും അഞ്ച് തടവുപുള്ളികളെങ്കിലും അബദ്ധത്തില്‍ മോചിതരാകുന്നു

Update: 2025-11-10 01:58 GMT

ലണ്ടന്‍: ഇനിയും കൂടുതല്‍ ജയില്‍പ്പുള്ളികള്‍ അബദ്ധത്തില്‍ ജയില്‍ മോചിതരാകുന്ന വാര്‍ത്തകള്‍ക്കായി ബ്രിട്ടീഷുകാര്‍ കാത്തിരിക്കണമെന്ന് ഒരു മുന്‍ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഓരോ ആഴ്ചയിലും ശരാശരി അഞ്ച് കുറ്റവാളികള്‍ വീതം ഇത്തരത്തില്‍ ജയില്‍ മോചിതരായിട്ടുണ്ട്. 2024 - 25 കാലഘട്ടത്തില്‍ 262 പേരെ അബദ്ധത്തില്‍ ജയിലില്‍ നിന്നും മോചിപ്പിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അതില്‍ 87 പേര്‍ അക്രമാസക്തമായ രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും മൂന്ന് പേര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുമാണ്.

കുറ്റവാളികളെ, ശിക്ഷ തീരുന്നതിന് മുന്‍പ് നേരത്തേ മോചിപ്പിക്കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ നയം ജയില്‍ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കിയതായി വനേസ ഫ്രേക്ക് ഹാരിസ് പറയുന്നു. അബദ്ധത്തില്‍ മോചിപ്പിക്കപ്പെട്ട അള്‍ജീരിയന്‍ ലൈംഗിക കുറ്റവാളി ബ്രാഹിം കോഡൂര്‍ - ഷെരിഫ് എന്ന 24 കാരനെ ഒന്‍പത് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇത്. പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ഭീരുത്വം നിറഞ്ഞതും കഴിവുകെട്ടതുമായ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ഷാഡോ ജസ്റ്റിസ് മിനിസ്റ്റര്‍ ഡേവിഡ് ലാമി ആരോപിക്കുകയും ചെയ്തിരുന്നു.

2023 - 2024 കാലഘട്ടത്തെ അപേക്ഷിച്ച് 2024 - 2025 ല്‍ ജയിലുകളില്‍ നിന്നും അബദ്ധത്തില്‍ മോചിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ 200 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 -24 കാലഘട്ടത്തില്‍ 87 പേരായിരുന്നു വിവിധ ജയിലുകളില്‍ നിന്നായി അബദ്ധത്തില്‍ മോചിപ്പിക്കപ്പെട്ടത്. അതേസമയം, അക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും ലൈംഗിക കുറ്റവാളികളെയും അബദ്ധത്തില്‍ മോചിപ്പിക്കുന്നതിന്റെ നിരക്ക് ഇനിയും കൂടുതലാണ്. 2023 - 24 കാലഘട്ടത്തില്‍ ഇത്തരത്തില്‍ പെട്ട 11 കുറ്റവാളികളാണ് മോചിപ്പിക്കപ്പെട്ടതെങ്കില്‍ 2024 - 2025 കാലത്ത് ഇത് 90 ആയിരുന്നു. കുറ്റവാളികളെ നേരത്തേ മോചിപ്പിക്കാനുള്ള ലേബര്‍ പാര്‍ട്ടിയുടെ നയമാണ് പിശക് വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്ന് ഫ്രേക്ക് ഹാരിസ് കുറ്റപ്പെടുത്തുന്നു.

ബ്രിട്ടന്‍, ജയില്‍, മോചനം

Tags:    

Similar News