ഒസാമ ബിന്‍ ലാദനും കമ്മ്യൂണിസ്റ്റ് ഏകാധിപതിയും ഒരേ പോലെ അവര്‍ക്ക് ഹീറോകള്‍; ഭാരതമാതാവ് എന്ന സംജ്ഞയും ആശയവും ഒരുപോലെ ദഹിക്കില്ല; ദേശീയത അജണ്ടയാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശത്രുക്കളാകും; ഇടത്-ഇസ്ലാമിസ്റ്റ് കരാറിന് പിന്നിലെന്ത്? വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖകന്‍ ജിജോ നെല്ലിക്കുന്നേല്‍ എഴുതുന്നു
ഇടത്-ഇസ്ലാമിസ്റ്റ് കരാറിന് പിന്നിലെന്ത്?
ജിജോ നെല്ലിക്കുന്നേല്‍
കഴിഞ്ഞ മാസം വാഷിങ്ടണിലെ ജ്യൂവിഷ് മ്യൂസിയത്തിന്റെ മുന്‍പില്‍ വച്ച് രണ്ടു ഇസ്രായേല്‍ എംബസി ജീവനക്കാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം യഹൂദര്‍ ഇന്ന് ലോകമെങ്ങും നേരിടുന്ന ഭീഷണിയുടെ ഒരു ഉദാഹരണം ആയിരുന്നു. ഈ മാസം ആദ്യം ലോക മാധ്യമങ്ങള്‍ വാത്സല്യത്തോടെ റിപ്പോര്‍ട്ട് ചെയ്തുകണ്ട മറ്റൊരു വാര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തക എന്നറിയപ്പെടുന്ന ഗ്രെറ്റ ത്യുന്‍ബെഗ് ഗാസയിലേയ്ക്കു നാമമാത്രമായ സഹായ സാമഗ്രികളുമായി നടത്തുന്ന കപ്പല്‍ യാത്രയാണ്. എന്നാല്‍ ഈ സംഭവങ്ങളുടെയൊക്കെ പ്രത്യയശാസ്ത്രപരമായ പ്രാധാന്യം ഗാസ വിമോചനത്തിനപ്പുറം മറ്റൊന്നിലാണ്.
ഗാസയെ സ്വതന്ത്രമാക്കുക എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് വാഷിംഗ്ടണ്‍ അക്രമി വെടിയുതിര്‍ത്തത്. സാധാരണഗതിയില്‍ ഒരു ഇസ്ലാമിസ്റ്റ് ഭീകരാക്രമണം ആയി വിലയിരുത്തപ്പെടാവുന്ന ഒരു സംഭവം. പക്ഷെ ഇതിലെ തീവ്രവാദി ഇസ്‌ളാമിസ്റ്റായിരുന്നില്ല, മറിച്ചു ഒരു തീവ്ര ഇടതുപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു. ഗ്രെറ്റ ത്യുന്‍ബെഗിന്റെ ആക്ടിവിസ-ചമത്കാരത്തിന്റെ അതിലോലമായ മുഖാവരണത്തിനുള്ളിലുള്ളത് പുതിയ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ്. അതായതു, കോളനിവല്‍ക്കരണവും സാമ്രാജ്യത്വവും പാശ്ചാത്യ മൂലധന വ്യവസ്ഥിതിയും, പിന്നെ അതും പോരാതെ ഇസ്രായേല്‍ നടത്തുന്നുവെന്ന് അവര്‍ ആരോപിക്കുന്ന വംശഹത്യയും ആണ് ലോകത്തിലെ സര്‍വ പ്രശ്‌നങ്ങളുടെയൂം കാരണം എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് വാദം.
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉപകരണമായി ഇടതു പ്രത്യയശാസ്ത്രം
അവരുടെ കൂടെ ഈ 'ഫ്രീഡം ഫ്‌ലോട്ടില' ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും ഒന്നുകില്‍ കടുത്ത ഇടതുപക്ഷ വാദികളോ ഹമാസ്-ഇസ്ലാമിസ്‌റ് തീവ്രവാദത്തെ പരസ്യമായി അനുകൂലിക്കുന്നവരോ ആണ്. അവരില്‍ പ്രമുഖ ആണ് ഫ്രാന്‍സിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയ നേതാവും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവുമായ റിമ ഹസ്സന്‍. ഇവരാണ് 2003 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ പുകഴ്ത്തുകയും അത് നിയമാനുസൃതമായ ഒന്നാണെന്ന് നിര്‍ലജ്ജം പറയുകയും ചെയ്തത്.
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഒരു ഉപകരണമായി ഇടതു പ്രത്യയശാസ്ത്രം പരിണമിക്കുന്ന ഒരു കാഴ്ച്ച ലോകമെങ്ങും അടുത്തകാലത്തായി കാണുവുന്നതാണ്. ഇതിനെ വിവക്ഷിക്കുന്നതിനായി ഫ്രഞ്ച് ഗവേഷകനായ പിയര്‍ ആന്ദ്രേ ടാഗിഫ് 2002-ല്‍' ഇസ്ലാമോ-ലെഫ്റ്റിസം' എന്ന ഒരു സംജ്ഞ ഉപയോഗിച്ചു. പൊളിറ്റിക്കല്‍ ഇസ്ലാമും, തീവ്ര ഇടതുപക്ഷവും ചില തെരഞ്ഞെടുക്കപ്പെട്ട പൊതു ലക്ഷ്യങ്ങള്‍ക്കായി ഒരുമിക്കുന്നുവെന്നും ഇത് റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്കും പാശ്ചാത്യ സംസ്‌കാരത്തിനും മതേതര മൂല്യങ്ങള്‍ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷത്തില്‍, ഈ സഹകരണം നടപ്പില്ലാത്ത കാര്യമായി തോന്നാം. തീവ്ര വലതുപക്ഷക്കാരായ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ നിലപാടുകള്‍ എങ്ങനെയാണ് പൊളിറ്റിക്കല്‍ സ്‌പെക്ട്രത്തിന്റെ എതിര്‍ ധ്രുവത്തിലുള്ള ഇടതുപക്ഷക്കാര്‍ക്ക് അഭികാമ്യമാകുന്നത്? തികഞ്ഞ മതനിരാസകരായ ഇടതുപക്ഷത്തിന് എങ്ങനെയാണ് തീവ്ര മതപക്ഷക്കാരായ ഇസ്ലാമിസ്റ്റുകളോടൊപ്പം ചേരാന്‍ സാധിക്കുന്നത്?
പക്ഷെ സമീപകാല ഉദാഹരണങ്ങള്‍ നോക്കിയാല്‍ മനസ്സിലാകുക രണ്ടു കൂട്ടര്‍ക്കും ഈ സൈദ്ധാന്തിക അവസരവാദത്തില്‍ ഏര്‍പ്പെടാന്‍ ഒരു മടിയും ഇല്ല എന്നാണ്. ഈ കൂടിച്ചേരലിന്റെ രാസത്വരകം ആയി പ്രവര്‍ത്തിക്കുന്ന ചില ആശയങ്ങളുണ്ട്. അവയില്‍ ചിലതാണ് ജൂതന്മാരോടുള്ള വിദ്വേഷം, അമേരിക്കയോടുള്ള അന്ധമായ എതിര്‍പ്പ്, പാശ്ചാത്യ സംസ്‌കാരത്തോടുള്ള വിരോധം, ഇന്ത്യയിലാണെങ്കില്‍ ഹിന്ദുത്വരാഷ്ട്രീയത്തോടുള്ള സന്ധിയില്ലാത്ത സമരം, എന്നിങ്ങനെയുള്ളവ. വാസ്തവത്തില്‍, ജനാധിപത്യത്തോടുള്ള നിലപാടിലും ഈ രണ്ടു കൂട്ടരും ഒരേ തൂവല്‍ പക്ഷികളാണെന്നു കാണാം. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തയിലുള്ള സമൂഹ നിര്‍മാണത്തിന് വിലങ്ങുതടി ദേശീയതയും, മൂലധനവും, മത-ധാര്‍മികതയാല്‍ നയിക്കപ്പെടുന്ന സമൂഹ വ്യവസ്ഥയുമാണ്. ശക്തമായ ദേശീയതയ്ക്കു വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ലോകത്തെല്ലായിടത്തും ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടാണ്.
ദേശീയത രാഷ്ട്രീയമാക്കുന്ന പാര്‍ട്ടികള്‍ പൊതുശത്രുക്കളാകും
അതുപോലെ തന്നെ, ലോകത്ത് സാധിക്കുന്ന എല്ലായിടത്തും ജനസംഖ്യാ മേല്‍കൈ പ്രയോജനപ്പെടുത്തി മതരാഷ്ട്ര എന്‍ക്ലേവുകള്‍ സ്ഥാപിച്ചു അവയുടെ ജൈവപരമായ വ്യാപനത്തിലൂടെ അന്തിമമായ തിയോക്രാറ്റിക് എമ്പയര്‍ സ്ഥാപിക്കാനാഗ്രഹിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്കും ആദ്യത്തെ കടമ്പ ദേശീയതയാണ്. ദേശീയത അഥവാ നാഷണലിസം പ്രധാന അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന ലോകമെങ്ങുമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആദ്യത്തെ എതിരാളി ഇസ്ലാമിസവും രണ്ടാമത്തേത് ഇടതുപക്ഷവുമാണ്. ജനാധിപത്യ രാജ്യങ്ങളിലെ നാഷണലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊരുതാന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഏറ്റവും അടുത്ത സഖ്യ കക്ഷി ഇടതാണ്. ഇന്ത്യയിലും, ഫ്രാന്‍സിലും ബ്രിട്ടനിലും അമേരിക്കയിലും എല്ലാം ഇത് കാണാം.
പകരം, ഇടതിന്റെ മൂലധന-സാമ്രാജ്യ-കോളനി വിരുദ്ധ നയങ്ങള്‍ക്ക് പൊളിറ്റിക്കല്‍ ഇസ്‌ളാം നിരുപാധിക പിന്തുണ കൊടുക്കുന്നു. അതും കടന്ന്, പുതു-ഇടതുപക്ഷം താലോലിക്കുന്ന നൂതന ലിബറല്‍ ആശയസംഹിതകളെയും ഗത്യന്തരമില്ലാതെ, ഒരുപക്ഷെ വഞ്ചനാല്മകമായി, ഇസ്‌ളാമിസ്റ്റുകള്‍ അനുകൂലിക്കുന്നു. അതുകൊണ്ടാണ് ഗാസക്കുവേണ്ടിയുള്ള തങ്ങളുടെ ജാഥകളില്‍ ഫെമിനിസ്റ്റുകള്‍ കയറിവന്നാല്‍ സ്ത്രീവിരുദ്ധതയുടെ കൊടുമുടി കയറിയ ഇസ്ലാമിസ്റ്റുകള്‍ക്ക് പോലും പരാതിയില്ലാത്തത്. സ്വവര്‍ഗ രതിക്കാരെ വധശിക്ഷക്കു വിധിക്കുന്ന ഇസ്ലാമിസ്റ്റുകളോടൊപ്പം പൊരുതാന്‍ മഴവില്‍ കൊടി പിടിച്ചു LGBTക്കാര്‍ വരുന്നു. ഇത്തരം വൈരുധ്യങ്ങള്‍ നമുക്കിപ്പോള്‍ വാര്‍ത്തയേ അല്ലാതായി.
പില്‍ക്കാലത്തു നിരോധിക്കപ്പെട്ട ഒരു തീവ്രവാദി പ്രസ്ഥാനം നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമത്തിനെതിരെ കേരളത്തില്‍ ജാഥകള്‍ നടത്തിയപ്പോള്‍ അതിനു മുന്‍പില്‍ അവര്‍ പിടിച്ചത് 'റിപ്പബ്ലിക്കിനെ രക്ഷിക്കൂ ' എന്ന മുദ്രാവാക്യം എഴുതിയ ബാനറുകള്‍ ആണ്. എന്തൊരു വിരോധാഭാസം! ജനാധിപത്യ, മതേതര രാഷ്ട്രചിന്തയുടെ ആണിക്കല്ലായ തത്വമാണ് റിപ്പബ്ലിക്ക് എന്നത്. അതിനെയാണ് മതരാഷ്ട്രമെന്ന ആഗ്രഹം കൊണ്ടുനടക്കുന്നവര്‍ ഒരു ഉപകരണമായി ഉപയോഗിച്ചത്. ഇവരുടെ കയ്യില്‍ രാഷ്ട്രീയാധികാരം ലഭിക്കുകയോ, അതുമല്ലെങ്കില്‍ അവര്‍ക്കു ജനസംഖ്യാപരമായ മേല്‍ക്കൈ ലഭിക്കുകയോ ചെയ്താല്‍ റിപ്പബ്ലിക്കിന്റെ അവസ്ഥ പിന്നീട് എന്താകുമെന്ന് അറിയണമെങ്കില്‍ അഫ്ഘാനിസ്ഥാനിലേക്കും, സിറിയയിലേക്കും നോക്കേണ്ട, അടുത്തുള്ള ബംഗ്ലാദേശിലേക്കു നോക്കിയാല്‍ മതിയാകും. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ റിപ്പബ്ലിക്കിനെ ഇല്ലാതാക്കി മതരാജ്യം സ്ഥാപിക്കാനുള്ള രഹസ്യപദ്ധതി തയ്യാറാക്കിയവരാണ് 'റിപ്പബ്ലിക്കിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യത്തിന് കീഴില്‍ ആളുകളെ അണിനിരത്തിയത്.
ഇസ്ലാമിസവും ഇടതുപക്ഷവും തമ്മിലെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇവിടെയുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ക്ക് സമഗ്ര അധികാരം പിടിച്ചെടുക്കുന്നതുവരെയുള്ള ഒരു ഇടക്കാല ക്രമീകരണം ആണ് ജനാധിപത്യമെങ്കില്‍, ഇസ്ലാമിസ്റ്റുകള്‍ക്കു, സമ്പൂര്‍ണ മതാധിപധ്യം നടപ്പിലാകുന്നതുവരെയുള്ള ഒളിയിടം മാത്രമാണ് ജനാധിപത്യം. ഈ രണ്ടു കൂട്ടരും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ തത്വങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കുകയൂം പിന്നീടവ വഴിയിലുപേക്ഷിക്കുകയും ചെയ്യും. ഇറാനില്‍ മത മൗലിക രാഷ്ട്രം സ്ഥാപിക്കാന്‍ അയത്തൊള്ള ഖമേനിയെ അവിടുത്തെ ഇടതു-പ്രോഗ്രസ്സിവ് പാര്‍ട്ടികള്‍ സഹായിച്ചു. മതനിരാസകരായ ഇടതിന്റെ സഹായം ആവോളം സ്വീകരിച്ച ഇസ്ലാമിസ്റ്റുകള്‍ മതരാഷ്ട്രം നിലവില്‍ വന്നതിനു ശേഷം ഇടതുപക്ഷക്കാരെ പീഡിപ്പിക്കുകയും രാജ്യത്തുനിന്നുതന്നെ പുറത്താക്കുകയും ചെയ്തു.
ജൂതവിരുദ്ധത മുഖമുദ്ര
നാഷണലിസ്റ്റ് രാഷ്ട്രീയത്തിനെതിരെയുള്ള പരാക്രമത്തില്‍ ഏകമനസ്സായി അണിചേരുന്ന ഇടതിനും ഇസ്ലാമിസത്തിനും ഇത്തരം വൈരുധ്യങ്ങള്‍ ഒരുതരം മാനസിക സംഘര്‍ഷവും ഉണ്ടാക്കിയിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ഹിറ്റ്‌ലറുടെ നാസി ജര്‍മനിയുമായി ചില നിയതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സഹകരണം ആവാമെന്നാണ് ജര്‍മനിയിലെയും ഫ്രാന്‍സിലെയും ചില ഇടതു രാഷ്ട്രീയ സംഘടനകള്‍ തീരുമാനിച്ചത്. അതുപോലെതന്നെ, 1940-കളുടെ ആരംഭത്തില്‍ ഇസ്രായേലിലെ ജൂതന്മാരെ ഉന്മൂലനം ചെയ്യാന്‍ ജറുസലേമിലെ ഗ്രാന്‍ഡ് മുഫ്തി കണ്ടുപിടിച്ച മാര്‍ഗം ഹിറ്റ്‌ലറുടെ സഹായമാണ്. ഇതിനായി ജര്‍മനിയില്‍ ചെന്ന് ഹിറ്റ്‌ലറോട് നേരിട്ട് സഹായം അഭ്യര്‍ത്ഥിച്ച ആളാണ് ഈ മതപുരോഹിതന്‍. ലോക ചരിത്രത്തിലെ ഏറ്റവും ദുഷിച്ച ഫാസിസ്റ്റ് ശക്തികളോട് സഹകരിക്കാന്‍ മടി കാണിക്കാത്ത ഈ രണ്ടു പ്രത്യശാസ്ത്രങ്ങളും ഇപ്പോള്‍ പറയുന്നു ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ദേശീയവാദി ഗവണ്മെന്റുകള്‍ ഫാസിസ്റ്റുകളാണെന്ന്! കാരണം, ദേശീയത എന്ന സങ്കല്‍പ്പവും ജനാധിപത്യമെന്ന സംവിധാനവും ആണ് ഈ രണ്ടു കൂട്ടരുടെയൂം ലക്ഷ്യങ്ങള്‍ക്ക് ആത്യന്തികമായി തടസ്സം നില്‍ക്കുന്നത്.
ഈ രണ്ടു സങ്കല്പങ്ങളെയും ഇകഴ്ത്തുകയും അവയില്‍ വിള്ളല്‍ വീഴ്ത്തിയാലാണ് തങ്ങള്‍ക്കു വളരാന്‍ പറ്റുകയെന്നു തിരിച്ചറിയുകയും ചെയ്തവരാണ് പൊളിറ്റിക്കല്‍ ഇസ്ലാമും ഇടതുപക്ഷവും. ഈ സംരംഭത്തില്‍ അവര്‍ പരസ്പരം സഹായിക്കുകയും ചെയ്യും. അമേരിക്കയില്‍ ഇസ്ലാമിനെ വളര്‍ത്താന്‍ ആ മതത്തിനു കറുത്തവര്‍ഗക്കാരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സങ്കേതമെന്ന ഐഡന്റിറ്റി നിര്‍മ്മിച്ചെടുത്ത എലിജ മുഹമ്മദ് അമേരിക്കയിലെ വെള്ളക്കാരെ വിളിച്ചത് നീല കണ്ണുള്ള ചെകുത്താന്മാര്‍ എന്നാണ്. കമ്പോള മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ എന്ന 'ചൂഷക' സംവിധാനം നടപ്പില്‍ വരുത്തിയ അമേരിക്കക്കാര്‍ ഇടതുപക്ഷത്തിനും ചെകുത്താന്മാര്‍ തന്നെയാണ്. 'നേഷന്‍ ഓഫ് ഇസ്ലാം' എന്ന വന്‍ പ്രസ്ഥാനം സൃഷ്ടിച്ച എലിജയുടെ പ്രഖ്യാപിത ലക്ഷ്യം തീവ്ര മതാധിഷ്ഠിതമായ പ്രത്യേക മുസ്ലിം രാജ്യം അമേരിക്കയില്‍ സ്ഥാപിക്കുക എന്നതായിരുന്നു.
ഹിറ്റ്‌ലറെ ഒരു മഹാന്‍ എന്നാണ് എലിജയുടെ അനുയായി ലൂയി ഫറാഖാന്‍ വിശേഷിപ്പിച്ചത്. വെള്ളക്കാരെയും ജൂതന്മാരെയും മൂലധന മേലാളന്മാരെയും ഒറ്റയടിക്ക് എതിര്‍ക്കാന്‍ പറ്റുന്ന ഒരു സൂത്രവാക്യമാണ് റേസിസം അഥവാ വംശീയ വിവേചനം എന്ന ആരോപണം. ഇസ്ലാമിസ്‌റ് പ്രസ്ഥാനം വളര്‍ത്താന്‍ എലിജ ഉപയോഗിച്ചത് വംശീയ വിവേചനത്തില്‍നിന്നുള്ള മോചനം എന്ന മുദ്രാവാക്യമാണ്. ഇത് തന്നെയാണ്, പാശ്ചാത്യ ലോകക്രമവും സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ സിസ്റ്റങ്ങളും വംശീയവും വര്‍ഗീയവുമായ വിവേചനത്തിലൂന്നിയതാണെന്നു പറയുന്ന പുതു ഇടതുപക്ഷത്തിന്റെ ആധാരശിലയും. സാമൂഹ്യനീതിയെന്ന സ്വീകാര്യതയുള്ള ആശയത്തിന്റെ മറവില്‍ തീവ്ര ഇടതുപക്ഷവും ഒരു വിഭാഗം തീവ്ര മതപക്ഷവും കൈകോര്‍ക്കുന്നു. പില്‍ക്കാലത്തു 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' മൂവ്‌മെന്റിന്റെ കാലത്തും ഈ സഹകരണം നമ്മള്‍ കണ്ടതാണ്. തങ്ങള്‍ പരിശീലനം സിദ്ധിച്ച മാര്‍ക്‌സിസ്റ്റുകളാണെന്നു സ്വയം വിശേഷിപ്പിച്ചവര്‍ ആയിരുന്നു ഈ മുന്നേറ്റത്തിന്റെ നേതാക്കള്‍.
അടുത്ത കാലത്തു വിവിധ രാജ്യങ്ങളില്‍ കണ്ട ഇസ്ലാമിസ്റ്റ് തെരുവ് വിപ്ലവങ്ങളുടെ അതെ ശൈലിയും സങ്കേതങ്ങളും ആണ് ഈ പ്രസ്ഥാനവും ഉപയോഗിച്ചത്. 'റേസിസ്റ്റ്' അമേരിക്കന്‍ സിസ്റ്റത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബ്ലാക്ക് ലൈവ്സ് മൂവ്‌മെന്റിനെ കൈമെയ് മറന്നു സഹായിക്കാന്‍ കൂടെയുള്ളത് 'ജൂദയോ-ക്രിസ്ത്യന്‍ ഉല്‍പ്പന്നമായ' പാശ്ചാത്യ വ്യവസ്ഥിതിയെ നശിപ്പിക്കാന്‍ വ്യഗ്രതപ്പെടുന്ന ഇസ്ലാമിസ്റ്റുകള്‍ ആയിരുന്നു. ഈ നിയോ മാര്‍ക്‌സിസ്റ്റ് അരാജകവാദ പ്രസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ കൊടുത്തത് അമേരിക്കന്‍ ഡെമോക്രറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള മൂന്നു-നാല് തീവ്ര ഇടതുപക്ഷ ജനപ്രതിനിധികളാണ്. അവര്‍ തന്നെയാണ് അമേരിക്കയില്‍ മത മൗലിക വാദികളായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുകയും ജൂതവെറിയുടെ കനലുകള്‍ ആളിക്കത്തിക്കുകയും ചെയ്യുന്നത്. എല്ലാ അര്‍ത്ഥത്തിലും ഒരു പരസ്പര സഹായ സംഘം.
ഭാരതമാതാവ് സങ്കല്‍പ്പത്തെ എതിര്‍ക്കാന്‍ കൈകോര്‍ക്കുന്നവര്‍
കേരളത്തില്‍പ്പോലും, തീവ്ര ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ മധുരമസൃണമായ ഇടതു-പ്രോഗ്രസ്സിവ് മുദ്രാവാക്യങ്ങളാണ് സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയുടെ കീഴ്പ്പടിയില്‍ നില്‍ക്കുന്ന അമുസ്ലിങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ഉപയോഗിച്ചത്. ആത്യന്തികമായി മതരാഷ്ട്രം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചു രൂപം കൊടുത്ത പ്രസ്ഥാനങ്ങള്‍ക്കു ഗതിവേഗം ലഭിക്കാന്‍ മതേതതര-സാമൂഹ്യനീതി മുദ്രാവാക്യങ്ങള്‍ ഇടക്കാലത്തുപയോഗിക്കുന്ന കൗശലം. ഇടതും ചെയ്യുന്നത് ഇതുതന്നെ. മതം ഉന്മൂലനം ചെയ്യാനും മൂലധനാധിഷ്ഠിത വ്യവസ്ഥിതി അട്ടിമറിക്കാനും ഉദ്ദേശിക്കുന്ന അവര്‍ താത്കാലിക ഉപായമെന്ന രീതിയില്‍ കൈകോര്‍ക്കുന്നത് മതരാഷ്ട്രം നിര്‍മിക്കാന്‍ അവസരം നോക്കുന്നവരുമായി.
ഈ സഖ്യത്തിന്റെ ആത്യന്തിക ഇരകള്‍ ജനാധിപത്യവും യഥാര്‍ത്ഥ മതേതരത്വവും വ്യക്തിസ്വാതന്ത്ര്യവും സാമ്പത്തിക ഉന്നമനവും ആണ്. മത സ്വേച്ഛാധിപത്യം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നവരെ പിന്തുണക്കുന്നവര്‍ തന്നെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളെ പുകഴ്ത്തുകയും ചെയ്യുന്ന വൈരുധ്യം ആണ് ഇടതു-ഇസ്ലാമിസ്റ്റ് സഖ്യത്തിന്റെ അടയാളം. ഒസാമ ബിന്‍ ലാദനും വെനിസ്വെലയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയും ഒരേപോലെ ഹീറോ ആണിവര്‍ക്ക്. ഇന്ത്യയില്‍ നാം കുറേക്കാലമായി കാണുന്നുണ്ട്, ഭരണത്തിലുള്ള നാഷണലിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാനായി രണ്ടു പക്ഷവും ഒരേ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത്. ഈയടുത്തു നടന്ന ഒരു വിവാദത്തില്‍, ഭാരതമാതാവ് എന്ന സങ്കല്പത്തെ അതിശയകരമായ ആക്രമണോല്‍സുകതയോടെ സമൂഹ മാധ്യമങ്ങളില്‍ കളിയാക്കാന്‍ മുന്നില്‍ നിന്നത് ഇടതുപക്ഷക്കാരായിരുന്നു. ഇസ്ലാമിസ്റ്റ് മൗലിക വാദക്കാര്‍ക്കാണ് ഭാരതമാതാവ് എന്ന സംജ്ഞയും ആശയവും തീരെ ദഹിക്കാത്തത്. അതിനാല്‍ത്തന്നെ ആ സങ്കല്പത്തെ, ചിത്രത്തെ, ആകുംവണ്ണം കളിയാക്കുക വഴി രാഷ്ട്രീയ പലിശയും കൂട്ടുപലിശയും വീഴുന്നത് തങ്ങളുടെ വോട്ടുപെട്ടിയിലാണെന്നു ഇടതുപക്ഷത്തിനറിയാം.
രസകരമായ ഒരു വസ്തുത, ഇടതും ഇസ്‌ളാമിസവും ഒരേ കൊടി പിടിക്കാന്‍ ആരംഭിച്ചത് ജനാധിപത്യം ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭീഷണി നേരിട്ട കാലഘട്ടത്തിലാണ്. ലോക കമ്മ്യൂണിസ്റ്റ് ശക്തികളെ ഒന്നിപ്പിക്കാനും ആഗോള വിപ്ലവം നടപ്പില്‍ വരുത്താനുമായി സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ 1919-ല്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ (കോമിന്റേണ്‍) രൂപീകരിക്കപ്പെട്ടു. അസര്‍ബൈജാനിലെ ബാകുവില്‍ 1920-ല്‍ നടന്ന കോമിന്റേണ്‍ സമ്മേളനത്തില്‍ വ്‌ലാദിമിര്‍ ലെനിന്‍ ഇസ്ലാമിനെ അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങളുടെ മതമെന്ന് വിശേഷിപ്പിക്കുകയും മുസ്ലിം മത വൈകാരികതയ്ക്കു സ്വതവേ മതവൈരികളായ കമ്യൂണിസ്റ്റുകള്‍ ആനുകൂല്യങ്ങളും പ്രത്യേക പരിഗണനയും കൊടുക്കണമെന്ന് പറയുകയും ചെയ്തു. ഒരു പടി കൂടെ കടന്ന്, ബോള്‍ഷെവിക് പ്രമുഖനും ലെനിനിന്റെ വിശ്വസ്തനുമായ കോമ്രേഡ് ഗ്രിഗറി സിനോവിയെവ് പറഞ്ഞത് പാശ്ചാത്യ മൂലധന ശക്തികള്‍ക്കെതിരെ 'ജിഹാദ്' നടത്തണമെന്നാണ്. സാമ്രാജ്യത്വ വിരുദ്ധതയുടെ പേര് പറഞ്ഞു ഇടതും ഇസ്ലാമിസവും കൈകോര്‍ത്തതിന്റെ ആദ്യത്തെ അടയാളമായിരുന്നു ആ പ്രഖ്യാപനം.
ഈ പറഞ്ഞ ജിഹാദ് ആണ് കഴിഞ്ഞമാസം വാഷിങ്ടണില്‍ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകന്‍ നടപ്പാക്കിയത്. പാര്‍ട്ടി ഓഫ് സോഷ്യലിസം ആന്‍ഡ് ലിബറേഷന്‍ എന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്ന ആളാണ് രണ്ടു നിരപരാധികളെ ഗാസയുടെ വിമോചനത്തിനെന്നു പറഞ്ഞു വെടിവെച്ചു കൊന്നത്. മൂലധന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെയും പാശ്ചാത്യ വ്യവസ്ഥിതിയുടെയും അട്ടിമറിക്കുവേണ്ടി ശ്രമിക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഹമാസിനെഅനുകൂലിച്ച് ഇസ്രയേലി എംബസിയുടെ മുമ്പില്‍ നിരപരാധികളെ വെടിവെച്ചുകൊല്ലാന്‍ പ്രേരണ ഉണ്ടായത്? ചരിത്രം പരിശോധിച്ചാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പിന്നെയും ലഭിക്കും. ഇടതും ഇസ്‌ളാമിസവും തമ്മിലുള്ള ബന്ധം വിശദീകരിക്കാനായി 1994-ല്‍ തീവ്ര ഇടതു പ്രസ്ഥാനമായ ബ്രിട്ടനിലെ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതാവ് ഒരു ലേഖനം എഴുതി.
'ദ പ്രൊഫറ്റ് ആന്‍ഡ് ദ പ്രോലെറ്റേറിയറ്റ്,' അഥവാ 'പ്രവാചകനും തൊഴിലാളി വര്‍ഗ്ഗവും' എന്ന തലക്കെട്ടുള്ള ഈ ലേഖനത്തില്‍ അദ്ദേഹം പറയുന്നത് ഇടതിന് ശക്തിയില്ലാത്ത സ്ഥലങ്ങളില്‍ ആ അഭാവം പരിഹരിക്കാന്‍ ഇസ്ലാമിസത്തിനു സാധിക്കുന്നു എന്നാണ്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള തീവ്ര ഇടതുപക്ഷ ചിന്തകനായിരുന്ന ഇലയിച്ഛ് റാമിറെസ് സാഞ്ചെസ് എഴുപതുകളില്‍ ഭീകരവാദി ആവുകയും ഹേഗിലെ ഫ്രഞ്ച് എംബസിയും വിയന്നയിലെ ഒപെക് ആസ്ഥാനവും ആക്രമിക്കുന്നതിനു നേതൃത്വം കൊടുക്കുകയും ചെയ്തു. വെനിസ്വേലയില്‍ ജനിച്ചു മോസ്‌കോയില്‍ വിപ്ലവം പഠിച്ച, കടുത്ത മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആയിരുന്ന റാമിറെസ് പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ഒസാമ ബിന്‍ ലാദനെ 'അകളങ്കിതനായ രക്തസാക്ഷി' എന്ന് പുകഴ്ത്തുകയുമാണ് ചെയ്തത്. നൂറുകണക്കിന് ഭീകരാക്രമണങ്ങള്‍ ലോകത്തു പലയിടത്തുമായി നടത്തിയ റാമിറെസ് ഫ്രാന്‍സില്‍ നടന്ന വിചാരണയ്ക്കിടയില്‍ പറഞ്ഞത് പാലസ്റ്റീന്‍ വിമോചനത്തിനുവേണ്ടി മറ്റാരും തന്നേക്കല്‍കൂടുതല്‍ ആള്‍ക്കാരെ കൊലപ്പെടുത്തിയിട്ടില്ല എന്നാണ്. അതായതു ഇയാളുടെ അവകാശവാദം വാച്യാര്‍ത്ഥത്തിലെടുത്താല്‍ ഹമാസിന് ലജ്ജ തോന്നും - തങ്ങളെക്കാള്‍ ജൂതന്മാരെ കൊന്നത് ഒരു ഇടതുപക്ഷ 'സഹയാത്രികന്‍' ആണല്ലോയെന്നോര്‍ത്ത്.
താലിബാന്‍ കേരളത്തില്‍ വിസ്മയമാകുമ്പോള്‍..
ഇടതുപക്ഷ ബൗദ്ധികതയുടെ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ മുഖമായ മിഷേല്‍ ഫൂക്കോ ഇറാനിയന്‍ മത വിപ്ലവത്തിന്റെ കടുത്ത ആരാധകനായിരുന്നു. 1978-ല്‍ ടെഹ്റാന്‍ രണ്ടു തവണ സന്ദര്‍ശിച്ച ഫൂക്കോ ആ വിപ്ലവത്തെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ മാത്രമായി കാണുകയും കീഴാളരുടെ ഉത്ഥാനമാണതെന്നു പറയുകയും ചെയ്തു. സെക്കുലര്‍ രാജ്യമായിരുന്ന, പൗരസ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവുമുണ്ടായിരുന്ന ഇറാന്‍ ഇസ്ലാമിസ്റ്റുകള്‍ കീഴടക്കിയപ്പോള്‍ ഈ ഇടതു ചിന്തകന്‍ അതിനെ വിശേഷിപ്പിച്ചത് രാഷ്ട്രീയം ആദ്ധ്യാത്മികത വീണ്ടെടുത്തു എന്നാണ്. 2021-ല്‍ താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തപ്പോള്‍ ആ 'വിസ്മയം' കേരളത്തില്‍ ചിലര്‍ ആഘോഷിച്ചത് നാം കണ്ടു. അതുപോലെ ഒരു പുളകം കൊള്ളല്‍. ഭീകരാക്രമണം നടത്തി ചോരചിന്തുന്നവരെ പ്രതിരോധത്തിന്റെ പോരാളികളായി ആരാധിച്ച് അവരുടെ ചിത്രങ്ങള്‍ ആനപ്പുറത്ത് എഴുന്നെള്ളിക്കുന്നവരില്‍ സ്വാഭാവിക സഖ്യത്തെ കണ്ടെത്താന്‍ റാഡിക്കല്‍ ലെഫ്റ്റിന് വളരെ എളുപ്പമാണ്. തങ്ങളുടെ ലക്ഷ്യ പൂരണത്തിനായി ഇടതും ഇസ്ലാമിസവും അവലംബിക്കുന്ന ഈ സഹകരണത്തിന്റെ കെണിയില്‍ പെടുന്നതില്‍ വലിയൊരു വിഭാഗം ഇടതുപക്ഷക്കാരല്ലാത്ത, എന്നാല്‍ കേവലമായ വലതുപക്ഷ വിരുദ്ധ രാഷ്ട്രീയമുള്ളവരും, ഇസ്ലാമിസ്റ്റ് ആഭിമുഖ്യമില്ലാത്ത സാധാരണ മുസ്ലിങ്ങളുമാണ്.
ഫൂക്കോയുടെ തത്വശാസ്ത്രത്തില്‍, രക്തസാക്ഷിത്വം വരിക്കാന്‍വരെ സന്നദ്ധമായ വിപ്ലവധാര്‍ഡ്യം ഫ്രഞ്ച് റവല്യൂഷന് ശേഷം പാശ്ചാത്യലോകത്തിന് നഷ്ടപ്പെട്ടു. ഖിന്നമായ ആ ഇടതുപക്ഷ മനസ്സ് അത്തരത്തിലുള്ള വിപ്ലവ ശൂരത്വവും 'രാഷ്ട്രീയ ആദ്ധ്യാത്മികതയും' പിന്നീട് കണ്ടെത്തുന്നത് മതരാജ്യം സ്ഥാപിക്കാനുള്ള ഇസ്ലാമിസ്റ്റ് തെരുവ് വിപ്ലവങ്ങളിലാണ്. എങ്ങനെയാണ് ഇടതിന്റെ വിപ്ലവം ഇസ്ലാമിസത്തിന്റെ മതവിപ്ലവുമായി ഈ രീതിയില്‍ വിളക്കിച്ചേര്‍ക്കപെട്ടത് എന്നുകൂടി നോക്കാം. നമുക്കറിയാം എന്താണ് മാര്‍ക്‌സിസ്റ്റ്-ലെനിനിസത്തിന്റെ ആധാരശിലയെന്ന്. ഭൗതികവാദം, വര്‍ഗസമരം, മൂലധന ശക്തികള്‍ക്കും സാമ്രാജ്യത്ത്വത്തിനുമെതിരെയുള്ള പോരാട്ടം, വിപ്ലവം, എന്നിങ്ങനെയുള്ളവ. എന്നാല്‍, കമ്മ്യൂണിസ്റ്റ് സിദ്ധാന്ത വ്യവസായത്തിന്റെ ആരാധകര്‍ കാലാകാലങ്ങളായി പാടിപറഞ്ഞു നടന്നു നാട്ടുകാരെല്ലാം മനഃപാഠമാക്കിയ ഈ ആശയങ്ങളോ അവയില്‍ പടുത്തുയര്‍ത്തിയ മനോഹര കമ്മ്യൂണുകളോ ഇന്നെവിടെയെങ്കിലും ഉണ്ടോ? കുറെ പതിറ്റാണ്ടുകള്‍ കുറെ രാജ്യങ്ങളില്‍ രക്തച്ചൊരിച്ചിലും, ദാരിദ്ര്യവും, അരക്ഷിതാവസ്ഥയും അടിച്ചേല്‍പ്പിച്ച, മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിച്ച പ്രത്യയശാസ്ത്രം പിന്നീടു പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി.
വിപ്ലവത്തിന്റെ ചക്രങ്ങള്‍ ഉരുളുന്നത് നിലയ്ക്കുകയും മുന്‍പില്‍ പോയവര്‍ സ്വേച്ഛാധിപത്യം സ്ഥാപിച്ചു പുറകില്‍ വന്നവരെ അടിമകളും, ഇരകളും, വിഡ്ഢികളും ആക്കുകയും ചെയ്യുന്ന പ്രഹസനം അരങ്ങേറുകയും ചെയ്തപ്പോള്‍ മൗലികമായ ഇടതുപക്ഷ ചിന്ത ഇല്ലാതാകുകയോ അപ്രസക്തമാകുകയോ ചെയ്തു. ഇന്ന്, നിലനില്‍പ്പിനായി പരിണാമം തേടിയ ഇടതിന്റെ കറുപ്പുകൂട്ടിന്റെ പ്രധാന അനുസാരികളാണ് അന്റെയ്-സയണിസം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജൂത വിരുദ്ധത, അന്റെയ്-റേസിസം എന്ന പേരിലുള്ള വിശാല സവര്‍ണ്ണ വിരോധം, തീവ്ര ഫെമിനിസത്തെ ജന്‍ഡര്‍ ചേഞ്ച് തിയറിയുടെ വഴിയിലൂടെ കൊണ്ടുപോയി ലിംഗ അരാജകത്വം സൃഷ്ടിക്കല്‍ തുടങ്ങിയവ. ഇവയോടൊപ്പം കൊളോണിയലിസവും, അപ്പാര്‍ത്തീടും, സാമ്രാജ്യത്വവും, ക്യാപിറ്റലിസവും, കാലാവസ്ഥ വ്യതിയാനവും, പോരാഞ്ഞു ജനോസൈഡും ഒക്കെക്കൂടി ചേര്‍ത്തുണ്ടാക്കിയ ഒരു കോക്ടെയിലാണ് പുതു-ഇടതിന്റെ ജീവരക്തം.
ഇപ്പറഞ്ഞ തിന്മകളെല്ലാം ഒരുമിച്ചാരോപിക്കാന്‍ പറ്റിയ ഒരു ഏകമായ ശത്രുബിംബത്തെ തേടുന്ന ഇടതിനു സൗകര്യപൂര്‍വം ആ ലേബല്‍ ചാര്‍ത്തിക്കൊടുക്കാന്‍ പറ്റുന്നത് ഇസ്രയേലിന്റെമേലാണ്. പലസ്തിനിയന്‍ എക്‌സെപ്ഷണലിസത്തിന്റെ മറവില്‍ മുസ്ലിം ലോകത്തെ മറ്റെല്ലാ പ്രശ്‌നങ്ങളെയും കണ്ടില്ലെന്നു നടിച്ചു ഇസ്രയേലിനെതിരെ മാത്രം സംഘടിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്ക് സ്വാഭാവികവും ജൈവപരവുമായ ഒരു പങ്കാളിയെ അങ്ങനെ ലഭിക്കുന്നു.
(റോയിട്ടേഴ്‌സിലും ന്യൂസ്വീക്ക് ഗ്രൂപ്പിലും ഇന്ത്യയില്‍ പ്രവര്‍ത്തിച്ച ലേഖകന്‍ ഇപ്പോള്‍ യൂറോപ്പില്‍ ഫിനാന്‍ഷ്യല്‍ ജേര്‍ണലിസ്റ്റ് ആണ്. വാള്‍സ്ട്രീറ്റ് ജേണലില്‍ ബാഴ്‌സലോണയിലാണ് ജോലി ചെയ്യുന്നത്. email -- jijonelly@yahoo.com)