നിലമ്പൂരില്‍ ഷൗക്കത്ത് വിജയിച്ചു കയറിയാല്‍ മണ്ഡലം എന്നെന്നേക്കുമായി കൈവിട്ടുപോകും; വി എസ് ജോയിയുടെ പേര് പറഞ്ഞ് ഷൗക്കത്തിനെതിരെ അന്‍വര്‍ തിരിഞ്ഞത് ഇക്കാരണത്താല്‍; സമ്മര്‍ദ്ദ തന്ത്രത്തെ മുളയിലേ നുള്ളി വി ഡി സതീശന്‍; യുഡിഎഫ് പ്രവേശനം ഓഫറുണ്ടെങ്കിലും അതും കയ്യാലപ്പുറത്ത്; 'ഓപ്പറേഷന്‍ നിലമ്പൂരില്‍' ആദ്യഘട്ടത്തില്‍ വിജയിച്ചു കെപിസിസിയുടെ പുതിയ നേതൃത്വം

നിലമ്പൂരില്‍ ഷൗക്കത്ത് വിജയിച്ചു കയറിയാല്‍ മണ്ഡലം എന്നെന്നേക്കുമായി കൈവിട്ടുപോകും

Update: 2025-05-26 15:19 GMT

നിലമ്പൂര്‍: 'ഓപ്പറേഷന്‍ നിലമ്പൂരില്‍' ആദ്യഘട്ടത്തില്‍ വിജയിച്ചു കെപിസിസിയുടെ പുതിയ നേതൃത്വം. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ എല്ലാ തരത്തിലുമുള്ള സമര്‍ദതന്ത്രങ്ങളും പയറ്റിയിട്ടും കോണ്‍ഗ്രസ് അവഗണിച്ചതോടെ അപമാനിതനായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വര്‍. തന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങുമെന്നാണ് അന്‍വര്‍ കരുതിയത്. അവിടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ താരമായത്.

അന്‍വറുമായി സഹകരിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ തന്നെ സതീശന് താല്‍പ്പര്യക്കുറവ് ഉണ്ടായിരുന്നു. നാവിന് ലൈസന്‍സില്ലാതെ എന്തും പറയുന്ന നേതാവാണ് അന്‍വര്‍ എന്നതു കൊണ്ട് തന്നെ അന്‍വറിന് കൈകൊടുത്ത് മുന്നോട്ടുപോകുക എന്നത് ശ്രമകരമായ കാര്യമാണെന്ന് സതീശന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഇപ്പോള്‍ അന്‍വറിന് വഴങ്ങിയാല്‍ അത് ഭാവിയില്‍ വലിയ തലവേദന സൃഷ്ടിക്കുമെന്നതായിരുന്നു പൊതുവികാരം. അതുകൊണ്ട് തന്നെയാണ് മുന്‍ധാരണകള്‍ക്ക് വിരുദ്ധമായി അന്‍വര്‍ രംഗത്തുവന്നതോടെ വി ഡി സതീശന്‍ ഇന്ന് തന്നെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ മുന്‍കൈയെടുത്തത്. ഇതോടെ അന്‍വറിന്റെ വിലപേശല്‍ തന്ത്രം അമ്പേ പാളി.

കെപിസിസിയുടെ പുതിയ നേതൃത്വം കൂടിയാലോചിച്ച് എടുത്ത ആദ്യ തീരുമാനമാണ് ഇന്നുണ്ടായത്. സണ്ണി ജോസഫും, ഷാഫി പറമ്പിലും, അടൂര്‍ പ്രകാശും അടക്കമുള്ളവര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിനാണ് മുന്‍കൈ കൊടുത്തത്. അതുകൊണ്ട് തന്നെയാണ് വി എസ് ജോയിയെ അനുനയിപ്പിച്ചു ആര്യാടനില്‍ സ്ഥാനാര്‍ഥിത്വ ഉറപ്പിച്ചതും. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഷൗക്കത്തിനെതിരെ പ്രതികാരബുദ്ധിയോടെയുള്ള പ്രതികരണമാണ് അന്‍വര്‍ നടത്തിയത്. സി.പി.എമ്മില്‍ ചേരാന്‍ അവസരം കാത്തിരുന്നയാളാണ് ഷൗക്കത്തെന്നും എന്നാല്‍, നിലമ്പൂരിലെ മുഴുവന്‍ ബ്രാഞ്ച് കമ്മിറ്റികളും ഏരിയാകമ്മിറ്റിയും ഷൗക്കത്തിനെതിരെ രംഗത്തുവന്നതായും അന്‍വര്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആര്യാടന്‍ ഷൗക്കത്ത്. ഈ പ്രതികരണത്തോടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനവും കയ്യാലപ്പുറത്തായിട്ടുണ്ട്. അന്‍വറിന് പൂര്‍ണമായും യുഡിഎഫ് പ്രവേശനം ഉണ്ടാകുമോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിച്ചു വരുമോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത കൈവരേണ്ടതുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് അന്‍വര്‍ പടിയിറങ്ങിയതോടെ കടന്നു വന്ന ഉപ തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും വിജയിക്കേണ്ടത് കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരുപോലെ അഭിമാന പ്രശ്‌നമാണ്. ഇടതു സ്വതന്ത്രനായി അന്‍വര്‍ വിജയിച്ച മണ്ഡലം കൈവിട്ടു പോകുന്നത് ഇടതുപക്ഷത്തിന് കനത്ത അടിയാണ്. അതേസമയം അന്‍വര്‍ ആകട്ടെ വിടുവായത്തരങ്ങളുമായാണ് ചാനലുകളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

അന്‍വര്‍ പിന്നീട് ആവശ്യത്തിനും അനാവശ്യത്തിനും വാര്‍ത്ത സമ്മേളനങ്ങളും പ്രസ്താവനകളും നടത്തി സ്വയം ഇളിഭ്യനായി മാറി. നിലവില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനെയും പ്രത്യേകിച്ച് യു.ഡി.എഫിനെ തന്നെയും വന്‍ പ്രതിസന്ധിയിലാക്കുകയാണ് അന്‍വര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. അന്‍വറിന്റെ പിന്തുണ ഉണ്ടെങ്കില്‍ ജയംഅനായാകമാകും. ഇല്ലെങ്കിലും വിജയിച്ചു കയറാനുള്ള സാഹചര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിയലയിരുന്നത്.

കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി ഉണ്ടാക്കാന്‍ അന്‍വര്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. അന്‍വര്‍ ഇടതുമുന്നണി വിട്ടപ്പോഴും പറഞ്ഞ പ്രധാന കാര്യം നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്താണ് മത്സരിക്കുന്നതെങ്കില്‍ പിന്തുണയ്ക്കില്ലെന്നാണ്. വി.എസ് ജോയി മത്സരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസവും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇത് പരിഗണിക്കാതെയാണ് ഒരു നിര്‍ണായക തിരഞ്ഞെുപ്പ് എന്ന നിലയ്ക്ക് അന്‍വറിന്റെ വാക്കിനെ ഗൗനിക്കാതെ ഷൗക്കത്തിലേക്ക് തന്നെ സ്ഥാനാര്‍ഥിയാക്കിയത്.

നിലമ്പൂരില്‍ ഷൗക്കത്ത് വിജയിച്ചു കയറിയാല്‍ ഈ മണ്ഡലം അന്‍വറിന് എന്നെന്നേക്കുമായി കൈവിട്ടുപോകുന്ന അവസ്ഥ വരും. അതുകൊണ്ടു കൂടിയാണ് ജോയിയെ മുന്നില്‍ നിര്‍ത്തി അന്‍വര്‍ തന്ത്രം പയറ്റിയത്. എന്നാല്‍, കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലം കൈവിട്ടു കൊടുക്കേണ്ടെന്ന അവസ്ഥയില്‍ വി ഡി സതീശന്‍ കര്‍ശന നിലപാട് സ്വീകരുക്കുകയായിരുന്നു.

1977 മുതല്‍ പിതാവ് നിലനിര്‍ത്തിപ്പോന്ന മണ്ഡലമായിരുന്നു പി.വി അന്‍വറെന്ന സ്വതന്ത്രനെ നിര്‍ത്തി 2016-ല്‍ ഇടതുപക്ഷം പിടിച്ചെടുത്തത്. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനേത്തന്നെ അന്ന് കോണ്‍ഗ്രസ് ഇറക്കിയെങ്കിലും 11504 വോട്ടിന്റെ ഭൂരിപക്ഷത്തിന് അന്‍വര്‍ വിജയിക്കുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഇത്തവണ വീണ്ടും മത്സരിക്കാനായി ഷൗക്കത്തെത്തുന്നത്. അതുകൊണ്ടുതന്നെ വിജയിക്കുക എന്നത് ആര്യാടന്‍ ഷൗക്കത്തിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നിലനില്‍പ്പിന്റെ കൂടെ പ്രശ്നമാണ്. ഒപ്പം അന്‍വറിന്റെ എതിര്‍പ്പിനെ നേരിടേണ്ടിവരികയും ചെയ്യും. ന

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഷൗക്കത്ത് ഇവിടെ ജയിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വം ഷൗക്കത്തിനുതന്നെ നല്‍കേണ്ടി വരും. ഇത് അന്‍വറിന്റെ രാഷ്ട്രീയ ഭാവിയേത്തന്നെ അനിശ്ചിതത്വത്തിലാക്കും. അതുകൊണ്ടാണ് അന്‍വര്‍ എതിര്‍പ്പുമായി രംഗത്തിറങ്ങുന്നത്. 2021-ല്‍ ആര്യാടന്‍ ഷൗക്കത്തിന് പകരം അഡ്വ.വി.വി പ്രകാശിനെ യു.ഡി.എഫ് മത്സരിപ്പിച്ചെങ്കിലും 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിന് അന്‍വര്‍ മണ്ഡലം നിലനിര്‍ത്തി. കാല്‍നൂറ്റാണ്ടിലധികം തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം പിടിച്ചെടുക്കുക അഭിമാനപോരാട്ടമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോഴാണ് അന്‍വര്‍ ഇടതുമായി തെറ്റുന്നത്.

അതേസമയം നാവിന് നിയന്ത്രണമില്ലാത്ത അന്‍വറുമായി എങ്ങനെ യുഡിഎഫ് സഹകരിച്ചു മുന്നോട്ടുപോകും എന്ന ചോദ്യവും ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കതിരെ പോലും അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരേ അന്‍വര്‍ ഏറെ വിവാദമായ ഡി.എന്‍.എ. പരാമര്‍ശം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ. പരിശോധിക്കണമെന്നും നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ലെന്നുമായിരുന്നു എടത്തനാട്ടുകരയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അന്‍വര്‍ പറഞ്ഞത്. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. ഇക്കാര്യങ്ങളെല്ലാം മറക്കാന്നുകൊണ്ട് അന്‍വറിനെ കൂടെക്കൂട്ടുന്നത് ശരിയല്ലെന്ന വിലയരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണ് അന്‍വറിന്റെ നിലപാടുകളെ അപ്പാടെ തള്ളിക്കൊണ്ട് ആര്യാടന്‍ ഷൗക്കത്തിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നത്.

യുഡിഎഫ് പ്രവേശനം എന്ന ആവശ്യവും നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെയും പരിഗണിക്കാതെ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനോട് അന്‍വര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് വരും ദിവസങ്ങളില്‍ അറിയേണ്ട കാര്യം. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെ അന്‍വറിന്റെ വിലപേശല്‍ ശേഷിയും ചോര്‍ന്നിരിക്കയാണ്.

Tags:    

Similar News