പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മരവിപ്പിച്ച ആഭ്യന്തര ഇടപെടല്‍; പ്രദീപ് കുമാറിന് സെക്രട്ടറിയേറ്റില്‍ താക്കോല്‍ സ്ഥാനം; ബ്രിട്ടാസിനെ പാക്കിസ്ഥാനെതിരായ നിലപാട് വിശദീകരണത്തിന് വിട്ട നയതന്ത്രം; പിന്നാലെ അവതരിപ്പിക്കുന്നത് സ്വരാജിനേയും; ഒഎല്‍എക്‌സില്‍ സ്ഥാനാര്‍ത്ഥിയെ തേടുന്നുവെന്ന ട്രോളിന് ഉഗ്രന്‍ മറുപടി; കുഞ്ഞാലിയുടെ മണ്ണില്‍ ജയിച്ചാല്‍ തുടര്‍ ഭരണം; പിണറായി ലക്ഷ്യമിടുന്നത് 'ക്യാപിറ്റല്‍ പണിഷ്‌മെന്റ്'; നിലമ്പൂരില്‍ പാര്‍ട്ടി പ്രോഡക്ട്!
മലപ്പുറം: നിലമ്പൂരില്‍ സിപിഎം ഒഎല്‍എക്‌സില്‍ സ്ഥാനാര്‍ത്ഥികളെ തേടുന്നുവെന്ന് പോലും പരിഹസിച്ചവരുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് നിലമ്പൂരിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിക്കുന്നത്. സ്വരാജ് അടക്കമുള്ള യുവ നേതാക്കളെ പിണറായി കണ്ടില്ലെന്ന് നടിക്കുന്ന ആരോപണം ശക്തമായിരുന്നു. നിര്‍ണ്ണായക തിരഞ്ഞെടുപ്പില്‍ സ്വരാജിനെ നിലമ്പൂരിലേക്ക് നിയോഗിക്കുകയാണ്. ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന പിണറായി മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കുന്നു. സിപിഎം മനസ്സ് കൂടി മനസ്സിലാക്കിയാണ് തീരുമാനം. കെട്ടിയിറക്കല്‍ സ്ഥാനാര്‍ത്ഥിയെ ഇറക്കാതെ അരിവാള്‍ ചുറ്റികയില്‍ സ്വരാജ് മത്സരിക്കുകയാണ്. ജയിച്ചാല്‍ തുടര്‍ഭരണം സിപിഎം ഉറപ്പിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
നിലമ്പൂരിലെ വോട്ട് രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണ്. അവിടെ സ്വരാജ് വിള്ളലുണ്ടാക്കാന്‍ പോന്ന ശക്തിയാണ്. കോണ്‍ഗ്രസിലേയും അന്‍വര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയവും അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും തങ്ങള്‍ക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലെ തീരുമാനം. അടുത്ത കാലത്ത് ഞെട്ടിക്കുന്ന പല തീരുമാനങ്ങളും മുഖ്യമന്ത്രി എടുത്തു. അതില്‍ സുപ്രധാനമായ ഒന്നാണ് സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം പെട്ടെന്ന് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചതായിരുന്നു അതില്‍ ആദ്യത്തേത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാറിനേയും നിയോഗിച്ചു. ഇതിന് പിന്നാലെ പാക്കിസ്ഥാനെതിരായ നയം വിദേശത്ത് പ്രഖ്യാപിക്കാന്‍ ജോണ്‍ ബ്രിട്ടാസിനേയും അയച്ചു. എല്ലാവരേയും അമ്പരപ്പിച്ച് പാര്‍ട്ടി പ്രോഡക്ടിനെ തന്നെ സിപിഎം നിലമ്പൂര്‍ ദൗത്യത്തിന് നിയോഗിക്കുകയാണ്.
അടുത്തിടെ തന്റെ ഡോക്യുമെന്ററീ പ്രകാശന ചടങ്ങില്‍ താനൊരു പാര്‍ട്ടി പ്രോഡക്ട് എന്നാണ് പിണറായി സ്വയം വിശേഷിപ്പിച്ചത്. അതുപോലെ ഒരു പാര്‍ട്ടി പ്രോഡ്ക്ടാണ് സ്വരാജ്. കാപ്പിറ്റല്‍ പണിഷ്‌മെന്റ് വാദത്തില്‍ വിവാദ നായകന്‍ കൂടിയാണ് സ്വരാജ്. അത്തരത്തിലൊരു വ്യക്തിയായ സ്വരാജിന് നിലമ്പൂരില്‍ ജയിക്കാന്‍ കഴിയുമോ എന്നതാണ് ഇനി ഉയരുന്ന ചോദ്യം. നിലമ്പൂരില്‍ ജയിച്ച് യുഡിഎഫിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് ഉറപ്പാക്കാനുള്ള പിണറായി തന്ത്രമാണ് ഇവിടെ ചര്‍ച്ചയാക്കുന്നത്. മൂന്ന് ടേമില്‍ അധികാരത്തില്‍ നിന്ന് യുഡിഎഫിനെ അകറ്റി നിര്‍ത്താനുള്ള ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് പിണറായിക്ക് ഇത്. അതിന് വേണ്ടിയാണ് പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന തീരുമാനം എന്ന തരത്തില്‍ നിലമ്പൂരിലേക്ക് സ്വരാജിനെ നിയോഗിക്കുന്നത്.
സിപഎം ജനറല്‍ സെക്രട്ടറി എംഎ ബേബി അടക്കം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. : നിലമ്പൂരില്‍ പ്രത്യേകമായ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവാണ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം. സ്വരാജെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിശദീകരിക്കുകയും ചെയ്തു. നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തിന് വിജയം കൈവരിക്കാനാവുമെന്നും എം.വി. ഗോവിന്ദന്‍ ൃപറഞ്ഞു. നിലമ്പൂരിലെ നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ് സ്വരാജ്. പാര്‍ലമെന്ററിയന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും കമ്മൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട നേതാവ് എന്ന നിലയിലും ഉയര്‍ന്നുവന്നയാളാണ് അദ്ദേഹം. ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് നിലമ്പൂരിലെ പോരാട്ടം നയിക്കണം എന്നാണ് പാര്‍ട്ടി തീരുമാനം, ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയമായി പ്രധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. ഇടതുപക്ഷ മുന്നണിക്ക് മുന്‍കൈയുള്ള മണ്ഡലമാണ് നിലമ്പൂര്‍. സ്വരാജിലൂടെ നിലമ്പൂരില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്കാകും. വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റത്തിന് നാന്ദി കുറിക്കുന്ന ഉജ്വലമായ രാഷ്ട്രീയ പോരാട്ടമായിരിക്കും നിലമ്പൂരില്‍ നടക്കുക എന്ന കാഴ്ച്ചപ്പാടോടുകൂടി തന്നെയാണ് പാര്‍ട്ടി സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്- എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
സിപിമ്മില്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത് ആരാണ് മത്സരിക്കേണ്ടതെന്ന്. ചര്‍ച്ചകളിലൂടെ നേതാക്കളെല്ലാം ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. മലപ്പുറത്തെ മറ്റ് മണ്ഡലങ്ങള്‍ പോലെയല്ല നിലമ്പൂര്‍. അധ്വാനിക്കുന്ന വലിയ ഒരുവിഭാഗം ജനങ്ങള്‍ അവിടെയുണ്ട്. അവര്‍ക്ക് ചിരപരിചിതനാണ് സ്വരാജ്. വോട്ടര്‍മാരോടോ ജനങ്ങളോടോ പ്രത്യേകം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്ഥാനാര്‍ഥിയാണ് അദ്ദേഹം. നിലമ്പൂരില്‍ സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ പാര്‍ട്ടി മുഖവിലയ്ക്കെടുക്കുന്നില്ല, എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇടതുമുന്നണിയെ ഒറ്റുകൊടുത്ത യൂദാസാണ് അന്‍വര്‍. നിലമ്പൂരില്‍ സിപിഎം അന്‍വറിനെ മുഖവിലയ്ക്കെടുക്കുന്നില്ല. നിലമ്പൂരില്‍ നേരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ ഇപ്രാവശ്യം ഇടതുമുന്നണിയെ ഒറ്റുകൊടുത്ത് യുഡിഎഫിനൊപ്പം പോയത് ജനങ്ങള്‍ കണ്ടതാണ്. അതിനൊക്കെയുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്, ഗോവിന്ദന്‍ പറഞ്ഞു.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റാണ് സ്വരാജിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. നിലവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. നിയമസഭയില്‍ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്നു. നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് ഉയര്‍ന്ന് വന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2016-2021 ല്‍ കാലഘട്ടത്തില്‍ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്റര്‍ പദവിയും വഹിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും നിരവധി പുസ്തങ്ങളുടെ രചയിതാവുമാണ്. ആനുകാലികങ്ങളിലും പത്രങ്ങളിലുമുള്‍പ്പെടെ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 'ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്തകം, മരണം കാത്ത് ദൈവങ്ങള്‍'' തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നിലമ്പൂര്‍ പോത്തുകല്ല് പതാര്‍ സുമാനിവാസില്‍ പി എന്‍ മുരളീധരന്റെയും പി ആര്‍ സുമാംഗിയമ്മയുടേയും മകനാണ്. ഭാര്യ:സരിത.