തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം 12 മണിക്ക്; ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ തന്ത്രങ്ങളുമായി മുന്നണികള്‍; കോര്‍പ്പറേഷനുകളില്‍ ഇക്കുറി പോരാട്ടം തീപാറും

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

Update: 2025-11-10 01:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് 12 മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയതോടയാണ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയേക്കും.

പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടര്‍ച്ച ഉണ്ടാക്കുകയാണ്് എല്‍ഡിഎഫ് ലക്ഷ്യം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം സ്വന്തമാക്കി ആ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്നോട്ടു പോയാല്‍ അത് യുഡിഎഫിന് തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ ഉറച്ചു ചുവടുകളോടെയാണ് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം അതിവേഗത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് ഞെട്ടിച്ചിരുന്നു. ഇവിടെ ഭരണം പിടിക്കാന്‍ കച്ചമുറുക്കി തന്നെയാണ് ബിജെപിയും രംഗത്തുവന്നിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് നടക്കും. 101 വാര്‍ഡുകളിലേയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചുകഴിഞ്ഞു. ഘടകക്ഷികളുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. പേട്ട വാര്‍ഡില്‍നിന്നു മത്സരിക്കുന്ന എസ്പി ദീപക്കിനെയാണ് മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നത്. ചാക്കയില്‍നിന്ന് മുന്‍ മേയര്‍ കെ ശ്രീകുമാര്‍, വഞ്ചിയൂരില്‍നിന്ന് മുന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ വഞ്ചിയൂര്‍ ബാബു, പുന്നയ്ക്കാമുഗളില്‍ ആര്‍പി ശിവജി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖര്‍. മുന്‍ കൗണ്‍സിലര്‍മാരായ സിന്ധു, ഷാജിത നാസര്‍ എന്നിവരും സിപിഎമ്മിന്റെ പട്ടികയിലുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലേക്ക് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് പുതുതായി പ്രഖ്യാപിച്ചത്. ഏഴ് ഡിവിഷനുകളിലെ കൂടി സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 15 സീറ്റുകളില്‍ ഘടകകക്ഷികളാണ് മത്സരിക്കുക.

കൊല്ലം കോര്‍പ്പറേഷനില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എകെ ഹഫീസിനെയാണ് മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുവനിരയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. 21 വയസുള്ള രണ്ട് വനിതകള്‍ അടക്കം ഒമ്പത് സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎം നിലവിലെ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ഇരിട്ടി സ്വദേശിയായ ബിനോയ് കുര്യന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഇരിട്ടി ഏരിയാ സെക്രട്ടറിയുമാണ്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പിണറായി ഡിവിഷനില്‍ നിന്ന് ജനവിധി തേടുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ. ജയിച്ചാല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാകും. കോഴിക്കോടും തൃശ്ശൂരുമെല്ലാം ഇക്കുറിയും കനത്ത പോരാട്ടമുണ്ടാകുമെന്നാ പ്രതീക്ഷിക്കുന്നത്.

അന്തിമ വോട്ടര്‍പ്പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകള്‍കൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. 2020 ഡിസംബര്‍ 21നാണ് നിലവിലുള്ള ഭരണസമിതികള്‍ ചുമതലയേറ്റത്. പുതിയ സമിതികള്‍ ഡിസംബര്‍ 21ന് ചുമതലയേല്‍ക്കണം. അതിനുമുന്‍പ് ഫലം പ്രഖ്യാപിച്ച്, പുതിയ ഭരണസമിതികള്‍ തെരഞ്ഞെടുക്കപ്പെട്ടതായി വിജ്ഞാപനം ഇറക്കുകയും വേണം. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്.

സംവരണ വാര്‍ഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി. 2020ല്‍ കോവിഡ് കാലത്ത് ഡിസംബര്‍ എട്ട്, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. 2015ല്‍ രണ്ടു ഘട്ടമായിരുന്നു. ഇത്തവണയും രണ്ടുഘട്ടമാകാനാണ് സാധ്യത.

സമയക്രമം പ്രഖ്യാപിച്ചാല്‍, വിജ്ഞാപനത്തിന് ചെറിയ ഇടവേളയുണ്ടാകും. വിജ്ഞാപനം വന്ന് ഒരാഴ്ചയ്ക്കകം നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കണം. സ്ഥാനാര്‍ഥികളുടെ അന്തിമരൂപം ആയാല്‍ 14 ദിവസമാണ് പ്രചാരണത്തിന് ലഭിക്കുക. അന്തിമ പട്ടികയില്‍ 2,84,30,761 വോട്ടര്‍മാരാണുള്ളത്. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 271 ട്രാന്‍സ്‌ജെന്‍ഡര്‍മാരും. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍, 35,74,802. കുറവ് വയനാട്ടില്‍, 640183.

Tags:    

Similar News