തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായി സി.പി.എം യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും നടത്തിയിട്ടില്ലെന്ന് എം.എ. ബേബി; എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാതെ മാധ്യമപ്രവര്‍ത്തകനോട് ചൊടിച്ച് മുഖ്യമന്ത്രി; മങ്കടയിലെ രഹസ്യ ധാരണയ്ക്ക് പിന്നില്‍ ഒരുവര്‍ഷത്തെ ആസൂത്രണമുണ്ടെന്ന് മഞ്ഞളാംകുഴി അലി; ആരോപണം കടുപ്പിച്ച് ചെന്നിത്തലയും സതീശനും; ന്യൂനപക്ഷ വോട്ടില്‍ പോര് മുറുകുന്നു

Update: 2026-03-28 09:44 GMT

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ (SDPI), പി.ഡി.പി (PDP) എന്നീ സംഘടനകളുമായുള്ള ബന്ധത്തെച്ചൊല്ലി സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് മുറുകുന്നതിനിടെ എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിക്കും വ്യത്യസ്ത നിലപാട്. എസ്.ഡി.പി.ഐയുമായി യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും സി.പി.എം നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയെങ്കിലും എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മങ്കടയില്‍ എസ്.ഡി.പി.ഐ. പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൊടിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. അതേ സമയം മങ്കടയിലെ സി.പി.എം എസ്.ഡി.പി.ഐ കൂട്ടുകെട്ടിന് പിന്നില്‍ ഒരുവര്‍ഷത്തെ ആസൂത്രണമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി ആരോപിച്ചു.

എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ ശൈലി ജനാധിപത്യ പ്രക്രിയയ്ക്ക് ചേരുന്നതല്ലെന്നും അവര്‍ നിലപാട് തിരുത്തണമെന്നുമാണ് എം.എ. ബേബിയുടെ പക്ഷം. എന്നാല്‍ പി.ഡി.പി നല്‍കുന്ന പിന്തുണയെ അദ്ദേഹം സ്വാഗതം ചെയ്തു. അബ്ദുന്നാസര്‍ മഅ്ദനി തന്നെ വ്യക്തമാക്കിയതുപോലെ പി.ഡി.പിക്ക് പഴയ നിലപാടല്ല ഇപ്പോഴുള്ളതെന്നാണ് സി.പി.എം വിലയിരുത്തല്‍. അതേ സമയം പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എം.എ. ബേബി പറഞ്ഞു. കൂടാതെ, കേരളത്തിലെ നേതാക്കള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ വിശ്വസിച്ചാണ് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

വര്‍ഗീയതയോടും തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്ന് ആവര്‍ത്തിക്കുമ്പോഴും, തിരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് നിരസിക്കില്ലെന്ന പ്രായോഗിക നിലപാടാണ് മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജന്‍ ഉയര്‍ത്തുന്നത്. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് യഥാര്‍ത്ഥ 'ഡീല്‍' എന്നും പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഡീല്‍. അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ കാണാനാകും. ഒരുമാസം മുമ്പല്ലെ ഹരിയാന രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നത്. അവിടെ എങ്ങനെയാണ് ബി.ജെ.പി ജയിച്ചുവന്നത്, അവര്‍ക്ക് എം.പിമാരുണ്ടായത്. ഈ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരുടെയും വോട്ട് വേണം എന്നോ, വേണ്ടാ എന്ന പറയില്ല. ഇടതുപക്ഷം കരുത്ത് നേടിയാല്‍ മാത്രമേ നാടിന് പുരോഗതിയുണ്ടാകു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വോട്ടു വേണ്ടായെന്ന് ഒരു പാര്‍ട്ടിയും പറയില്ലെന്നും ജയരാജന്‍ പ്രതികരിച്ചു.

മങ്കട മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പിന്മാറിയത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന ആരോപണം യു.ഡി.എഫ് ശക്തമാക്കിയിട്ടുണ്ട്. ഈ പിന്മാറ്റത്തിന് പിന്നില്‍ ഒരു വര്‍ഷത്തെ ആസൂത്രണമുണ്ടെന്നാണ് മങ്കടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലിയുടെ ആരോപണം. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത് ദുരൂഹമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ വര്‍ഗീയത ആരോപിക്കുന്ന സി.പി.എം, പി.ഡി.പിയുടെ പിന്തുണ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിച്ച് സി.പി.എം ലീഗിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് എസ്.ഡി.പി.ഐ കൂട്ടുകെട്ട് ഉന്നയിച്ച് രമേശ് ചെന്നിത്തല ചര്‍ച്ച വഴിതിരിച്ചുവിട്ടത്. 2021 മുതല്‍ മോദിയും പിണറായിയും തമ്മില്‍ ധാരണയുണ്ടെന്നും 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന ബി.ജെ.പി ലക്ഷ്യത്തിന് സി.പി.എം കൂട്ടുനില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മങ്കടയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം സി.പി.എമ്മിനെ സഹായിക്കാനാണെന്ന ആരോപണം കോണ്‍ഗ്രസ് സജീവമാക്കുകയാണ്. മങ്കടയില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദ്യം പാലക്കാട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാതെ മുഖ്യമന്ത്രി. മങ്കടയില്‍ എസ്.ഡി.പി.ഐ. പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൊടിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

സി.പി.എം-എസ്.ഡി.പി.ഐ ബന്ധമെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ മാത്രം വര്‍ഗീയത ആരോപിക്കുന്ന സി.പി.എം, പി.ഡി.പി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതകള്‍ പഠിച്ചതിന് ശേഷം പറഞ്ഞതാണെന്നും സതീശന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് എസ്.ഡി.പി.ഐസി.പി.എം കൂട്ടുകെട്ടെന്ന് ആരോപണം കടുപ്പിച്ചത് രമേശ് ചെന്നിത്തലയാണ്. 40 ഇടത്ത് മാത്രമാണ് എസ് ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്ത് യു.ഡി.എഫിന്റെ സമ്മര്‍ദത്തില്‍ സ്ഥനാര്‍ഥിയെ പിന്‍വലിച്ചു. മറ്റിടങ്ങളില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാനാണ് നീക്കം. വര്‍ഗീയ വിരുദ്ധതയും മതേതരത്വവും ചര്‍ച്ചയാകുമ്പോഴും തിരശീലയ്ക്ക് പിന്നില്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍ പയറ്റുകയാണ് മുന്നണികള്‍. മങ്കടയുള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പിന്മാറ്റവും വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

Similar News