സെപ്റ്റംബറില്‍ 19 പവന്‍ നിക്ഷേപിച്ച പുല്ലമ്പാറക്കാരി; അടുത്ത മാസം 34 പവന്‍ നിക്ഷേപിച്ച് അവരുടെ സഹോദരി; മൂന്നാമത്തെ കുടുംബാംഗത്തില്‍ നിന്നും വാങ്ങിയത് പത്ത് ലക്ഷം; ഈ മൂന്ന് സഹോദരിമാരില്‍ നിന്നു മാത്രം തട്ടിച്ചത് അറുപത് ലക്ഷത്തോളം; മറുനാടന്‍ വാര്‍ത്തകള്‍ കണ്ട് പരാതി നല്‍കാന്‍ ഇരകളുടെ പ്രവാഹം; അല്‍മുക്താറുകാരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നത് എന്തിന്? തട്ടിപ്പിന്റെ വ്യാപ്തി ഉയരുമ്പോള്‍

Update: 2025-06-24 05:59 GMT

തിരുവനന്തപുരം: അല്‍മുക്താദിറിനെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വിവരങ്ങള്‍ മറുനാടന്‍ പുറത്തു വിട്ടതോടെ തട്ടിപ്പിന് ഇരയായവര്‍ നീതി തേടി പോലീസ് സ്‌റ്റേഷനുകളിലേക്ക് കൂടുതൽ നിക്ഷേപകർ എത്തുന്നു. കേസ് കൊടുത്തിട്ടും കാര്യമുണ്ടാകില്ലെന്ന് അല്‍മുക്താദിര്‍ പലരോടും വീമ്പു പറഞ്ഞിരുന്നു. ഇത് കേട്ട് എല്ലാം നഷ്ടപ്പെട്ടവരാണ് പോലീസ് കേസെടുക്കാന്‍ തുടങ്ങിയതോടെ നിയമത്തില്‍ അഭയം തേടുന്നത്. നിരവധി കേസുകള്‍ എടുത്തിട്ടും അല്‍മുക്താദിറിന് പിന്നിലുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യാത്തത് ദുരൂഹമായി മാറുകയാണ്.

കോടികളുടെ തട്ടിപ്പാണ് അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പിലൂടെ പുറത്ത് വരുന്നത്. തട്ടിപ്പിന്റെ വ്യാപ്തി നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ പരാതികളുമായി നിരവധി പേരാണ് പോലീസിനെ സമീപിക്കുന്നത്. പല സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20തോളം എഫ്‌ഐആറുകള്‍ മറുനാടന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പുല്ലംപാറ സ്വദേശിനി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. അല്‍ മുഖ്താദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയുടെ സിഇഒയും ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം, അല്‍ റസാഖ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി മാനേജര്‍ അബു ഭായ്, സെയില്‍സ്മാനായ അന്‍വര്‍, അല്‍ റസാഖ് സ്ഥാപനത്തിനുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

10 ലക്ഷം രൂപയും, 566.892 ഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് പരാതിക്കാരിക്കും വീട്ടുകാര്‍ക്കും നഷ്ടമായതെന്നാണ് പരാതി. 2024 സെപ്റ്റംബറിലാണ് പരാതിക്കാരി അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ സ്റ്റാച്യൂ ബ്രാഞ്ചിലെ അല്‍ റസാഖ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയില്‍ നിക്ഷേപം നടത്തുന്നത്. 11 മാസ കാലാവധിയിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. കാലാവധി തീരുന്ന മുറയ്ക്ക് നിക്ഷേപത്തിന്റെ ലാഭ വിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 159.413 ഗ്രാം(19 പവന്‍) സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപമായി പരാതിക്കാരി നല്‍കി. 11, 77,000 രൂപയും കരാറും എഴുതി. ശേഷം പരാതിക്കാരിയുടെ സഹോദരിയും ജ്വല്ലറിയുടെ ഗോള്‍ഡ് സ്‌കീമില്‍ ചേര്‍ന്നു. ഇവരില്‍ ഇന്നും 272.46 ഗ്രാം(34 പവന്‍) സ്വര്‍ണാഭരങ്ങള്‍ കരാറില്‍ ഒപ്പിട്ട് കൈപ്പറ്റി.

20,72,109 രൂപയുടെ കരാറിലാണ് പ്രതികള്‍ ഒപ്പിട്ടത്. തൊട്ടടുത്ത മാസം പരാതിക്കാരിയുടെ മറ്റൊരു സഹോദരിയും സ്‌കീമില്‍ ചേര്‍ത്തന്നാണ് പരാതി. ഇവരില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ കരാറില്‍ ഒപ്പിട്ട് 135.033 ഗ്രാം നിക്ഷേപമായി സ്വീകരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്നും പത്ത് ലക്ഷം രൂപ പണമായി പ്രതികള്‍ കൈപ്പറ്റിയിരുന്നു. 11 മാസം കാലാവധി കഴിയുമ്പോള്‍ പണിക്കൂലിയില്ലാതെ സ്വര്‍ണം നല്‍കാമെന്നും വാഗ്ദാനം നല്‍കി. 127.659 ഗ്രാം തൂക്കമുള്ള സ്വര്‍ണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ലാഭ വിഹിതമോ തുകയോ പരാതിക്കാര്‍ക്ക് നാളിതു വരെ തിരികെ ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.

10 ലക്ഷം രൂപയും, 566.892 ഗ്രാം സ്വര്‍ണാഭരണങ്ങളും പരാതിക്കാരിക്കും വീട്ടുകാര്‍ക്കും നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 316(2),318(2),318(4),3(5) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട് കേസുകളാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് സ്ഥാപനത്തിനും നടത്തികാര്‍ക്കുമെതിരെയുള്ളത്. എന്നാല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ പ്രതികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. വാഗ്ദാനത്തില്‍ വീണ് ലക്ഷങ്ങള്‍ നഷ്ടമായ നിക്ഷേപകര്‍ ഇപ്പോള്‍ പണം ലഭിക്കാതെ നട്ടം തിരിയുകയാണ്.

15ഓളം കുടുംബങ്ങള്‍ തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ടിലെ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധമിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് പറയുമ്പോള്‍ പല സ്ഥാപനങ്ങളും അടച്ച് പൂട്ടിയിരിക്കുകയാണ്. ബഡ്സ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സ്ഥാപനത്തിനെതിരെ കേസെടുത്ത വിവരം മറുനാടനാണ് ആദ്യം പുറത്ത് കൊണ്ട് വന്നത്. അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ തട്ടിപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പല മുഖ്യധാര മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. കല്ലമ്പലം പോലീസാണ് ബഡ്സ് ആക്ട് ചുമത്തി കേസെടുത്തിരിക്കുന്നത്.

Tags:    

Similar News