രണ്ട് ഇസ്രയേലി മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍; വിലക്ക് തീവ്ര വലതുപക്ഷ അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ; ഗാസയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ പ്രചാരണം നടത്തിയെന്ന് ബ്രിട്ടന്‍; നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ ഇസ്രായേല്‍

രണ്ട് ഇസ്രയേലി മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍

Update: 2025-06-11 04:28 GMT

ടെല്‍അവീവ്: തികച്ചും നാടകീയമായ ഒരു നീക്കത്തിലൂടെ ബഞ്ചമിന്‍ നേതന്യാഹുവിന്റെ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ അനുഭാവം പുലര്‍ത്തുന്ന രണ്ട് മന്ത്രിമാര്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തി. ഭരണ മുന്നണിയിലെ സഖ്യകക്ഷികളായ തീവ്ര വലതുപക്ഷ അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടികളിലെ അംഗങ്ങളായ, സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ - ഗ്വിര്‍, ധനകാര്യമന്ത്രി ബെസാലെല്‍ സ്‌മോട്രിക്ക് എന്നിവര്‍ക്കാണ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് കല്പിച്ചിരിക്കുന്നത്.

ഗാസയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ പ്രചാരണം നടത്തുന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഗാസയിലെ ജനങ്ങളെ അവിടെ നിന്നും ഒഴിപ്പിക്കണമെന്നും മറ്റു പലയിടങ്ങളിലായി താമസിപ്പിക്കണമെന്നും ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു. അവര്‍, പാലസ്തീന്‍ ജനതക്കെതിരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണെന്നും, ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. മാത്രമല്ല, മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ ഇവര്‍ പ്രേരിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, ഇത് ഇസ്രയേലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്, ഒരു ജനാധിപത്യ രാജ്യത്തിലെ, ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളും ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗഭാക്കായവരും ആയവരോടുള്ള ഈ നടപടി തീര്‍ത്തും അപലപനീയമാണെന്നാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞത്.ഇതിന് ഒരു പകരം നടപടി ഉടനെ ഉണ്ടാകുമെന്നും അക്കാര്യം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

അതേസയം മാനുഷിക സഹായ കപ്പലായ 'മഡ്‌ലീനി'ല്‍ ഗസ്സയിലേക്കു തിരിച്ച ആക്ടിവിസ്റ്റ് ഗ്രെറ്റ തുംബര്‍ഗിനെ ഇസ്രായേല്‍ നാടുകടത്തി. ഗ്രെറ്റയും സംഘവും സഞ്ചരിച്ചിരുന്ന സഹായ കപ്പല്‍ ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്ത് ഒരു ദിവസത്തിനു ശേഷമാണ് പുറത്താക്കല്‍ നടപടി. ഗ്രെറ്റ തിരികെ പാരീസില്‍ എത്തിയിട്ടുണ്ട്. 22കാരിയായ ഗ്രെറ്റയെയും ഒപ്പമുള്ള മറ്റ് പ്രവര്‍ത്തകരെയും പ്രതിനിധീകരിക്കുന്ന ഇസ്രായേലിലെ നിയമ അവകാശ ഗ്രൂപ്പായ അദാല, തുംബര്‍ഗും മറ്റ് രണ്ട് ആക്ടിവിസ്റ്റുകളും ഒരു മാധ്യമപ്രവര്‍ത്തകനും ഇസ്രായേല്‍ വിടാനും നാടുകടത്തലിനും സമ്മതിച്ചതായി പറഞ്ഞു. നാടുകടത്തല്‍ നിരസിച്ച മറ്റ് ആക്ടിവിസ്റ്റുകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അവരുടെ കേസ് ഇസ്രായേല്‍ അധികൃതര്‍ കേള്‍ക്കുമെന്നും അവര്‍ അറിയിച്ചു.

യുദ്ധം തകര്‍ത്ത ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായി പോകുന്ന 'മഡ്‌ലീന്‍' എന്ന കപ്പലിലുണ്ടായിരുന്ന 12 യാത്രക്കാരില്‍ ഒരാളായിരുന്നു ഗ്രെറ്റ തുംബര്‍ഗ്. തിങ്കളാഴ്ച പുലര്‍ച്ചെ ഗസ്സയുടെ തീരത്തുനിന്ന് 200 കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ ഇസ്രായേല്‍ നാവിക സേന കപ്പല്‍ പിടിച്ചെടുത്തതായി യാത്ര സംഘടിപ്പിച്ച ഗ്രൂപ്പായ 'ഫ്രീഡം ഫ്‌ലോട്ടില്ല' അറിയിച്ചു. ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലും മാനുഷിക പ്രതിസന്ധിയിലും തങ്ങള്‍ പ്രതിഷേധിക്കുന്നുവെന്ന് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. നാവികസേനയുടെ അകമ്പടിയോടെ ബോട്ട് തിങ്കളാഴ്ച വൈകുന്നേരം ഇസ്രായേലി തുറമുഖമായ അഷ്ദോദില്‍ എത്തിച്ചതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News