അന്താരാഷ്ട്രതലത്തില്‍ തര്‍ക്കപരിഹാരം; പുതിയ ആഗോള കൂട്ടായ്മ രൂപീകരിച്ചു ചൈന; ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മീഡിയേഷനില്‍ അംഗങ്ങളായി പാക്കിസ്ഥാനും ഇന്തോനേഷ്യയും അടക്കം 30ലേറെ രാജ്യങ്ങള്‍; ട്രംപിന്റെ നടപടികള്‍ അമേരിക്കയ്ക്ക് ആഗോള തലതത്തില്‍ ക്ഷീണമാകുമ്പോള്‍ പിടിമുറുക്കാന്‍ ചൈന

അന്താരാഷ്ട്രതലത്തില്‍ തര്‍ക്കപരിഹാരം; പുതിയ ആഗോള കൂട്ടായ്മ രൂപീകരിച്ചു ചൈന;

Update: 2025-05-31 13:19 GMT

ഹോങ്കോങ്: അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ചൈനയുടെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. പാകിസ്താന്‍, ഇന്തോനേഷ്യ തുടങ്ങിയ 30ലേറെ രാജ്യങ്ങളാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മീഡിയേഷന്‍ എന്ന കൂട്ടായ്മയുടെ ആദ്യ കണ്‍വെന്‍ഷന്‍ ഹോങ്കോങ്ങില്‍ നടന്നു. 50ഓളം രാജ്യങ്ങളുടെ പ്രതിനിധികളും യു.എന്‍ അടക്കമുള്ള 20ഓളം ആഗോള സംഘടനകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ അന്താരാഷ്ട്രതലത്തില്‍ ചൈനയുടെ സ്വാധീനം കൈവിട്ടു പോകുന്നു എന്ന സൂചനകള്‍ക്കിടെയാണ് ചൈന പുതിയ കൂട്ടായ്മയുമായി രംഗത്തുവരുന്നത്. പരസ്പര ധാരണയുടെയും സമവായത്തിന്റെയും മനോഭാവത്തോടെ ഭിന്നത പരിഹരിക്കണമെന്ന് ചൈന വളരെക്കാലമായി വാദിച്ചുവരുന്നതായി വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. നിങ്ങള്‍ തോറ്റു, ഞാന്‍ ജയിച്ചു എന്ന മനോഭാവത്തെ മറികടക്കാന്‍ കൂട്ടായ്മ സഹായിക്കും.

അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ക്ക് സൗഹാര്‍ദപരമായി പരിഹാരം കണ്ടെത്തുന്നതിനും ആഗോള ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ഹോങ്കോങ് ആസ്ഥാനമായ കൂട്ടായ്മ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടായ്മയുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനം തുടങ്ങുമെന്ന് ഹോങ്കോങ് നേതാവ് ജോണ്‍ ലീ പറഞ്ഞു.

ഇന്തോനേഷ്യ, പാകിസ്ഥാന്‍, ലാവോസ്, കംബോഡിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഹോങ്കോങ്ങില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ 20 അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തതായാണ് വിവരം. 50ഓളം രാജ്യങ്ങളുടെ പ്രതിനിധികളും യു.എന്‍ അടക്കമുള്ള 20ഓളം ആഗോള സംഘടനകളുമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

അതേസമയം ചൈനയുടെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായും മധ്യസ്ഥ കേന്ദ്രമെന്ന നിലയില്‍ സ്ഥാനമുറപ്പിക്കുന്നതിനുമുള്ള ചൈനയുടെ പദ്ധതിയാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പരസ്പര ധാരണയുടെയും സമവായത്തിന്റെയും മനോഭാവത്തോടെ ഭിന്നത പരിഹരിക്കണമെന്ന് ചൈന വളരെക്കാലമായി വാദിച്ചുവരുന്നതാണെന്നാണ് ചൈനയുടെ വാദം.

Tags:    

Similar News